Saturday, January 4, 2020

പ്ലൂട്ടോയുടെ കൊട്ടാരം



കോട്ടയം പുഷ്പനാഥ് എഴുതിയ പ്ലൂട്ടോയുടെ കൊട്ടാരം എന്ന നോവലിനെപ്പറ്റി റയന്‍ പുഷ്പനാഥ് Rayan Pushpanath എഴുതിയ കുറിപ്പ് പങ്കു വെയ്ക്കുന്നു. നോവല്‍ പുനഃപ്രസിദ്ധീകരിക്കുന്ന ഒരുക്കത്തിലാണ് റയന്‍.
===========================================


ഹോമറിന്റെ ഇതിഹസങ്ങളും, അപ്പോളോ, ഏറിയസ്, പോസിഡോണ്‍, ക്യുപീഡ് മുതലായ ഗ്രീക്ക് ദേവന്മാരും, ട്രോയിയിലെ ഹെലെനെ പോലെയുള്ള ലോകൈക സുന്ദരികളും, അങ്ങനെ ഗ്രീസിന്റെ ചരിത്രാവശിഷ്ടങ്ങള്‍ മറഞ്ഞു കിടക്കുന്ന ഒളിമ്പസ് പര്‍വ്വത നിരകള്‍. 
ഗ്രീക്ക് മിത്തോളജിയില്‍ പ്രതിപാദിക്കുന്ന മരണത്തിന്റെ ദേവനാണ് പ്ലൂട്ടോ. ഒളിമ്പസ് പര്‍വ്വതത്തിന്റെ താഴ്വാരത്തില്‍, ഹെബ്രൂസ് നദിയുടെ തീരത്താണ് പ്ലൂട്ടോയുടെ സാമ്രാജ്യം സ്ഥിതി ചെയുന്നത്. മരണം പ്രാപിച്ച മനുഷ്യര്‍ക്ക് മാത്രമേ ആ രാജ്യത്തില്‍ പ്രവേശനം ഉണ്ടായിരുന്നുള്ളു. പ്ലൂട്ടോയെയും ഹേയ്ഡീസ് എന്ന നിഴല്‍ രാജ്യത്തെയും പ്രതിപാതിച്ചു സംഭവിച്ച ഒരു പ്രണയ കഥയാണ് സംഗീതജ്ഞന്‍ ആയിരുന്ന ഓര്‍ഫിയൂസിന്റെയും യൂറിഡസിന്റെയും കഥ.

അപ്പോളോ ദേവന്‍ നേരിട്ട് പ്രത്യക്ഷപെട്ടു നല്കിയതായിരുന്നു ഓര്‍ഫിയൂസിന്റെ കയ്യില്‍ ഉണ്ടായിരുന്ന വീണ. (ചില പുരാണങ്ങളില്‍ ഓര്‍ഫിയൂസ് അപ്പോളോ ദേവന്റെ പുത്രന്‍ ആണെന്നും എഴുതിയിട്ടുണ്ട്.) തന്റെ കയ്യില്‍ ഇരിക്കുന്ന വീണമീട്ടി ഏതു മനുഷ്യനെയും പ്രണയത്തില്‍ ആഴ്ത്തുന്ന, ഏതു മനുഷ്യനെയും നൃത്തം ചെയ്യിപ്പിക്കാന്‍ കഴിവുള്ള സംഗീതജ്ഞന്‍ ആയിരുന്നു ഓര്‍ഫിയൂസ്. ഓര്‍ഫിയൂസിന്റെ ഭാര്യ യൂറിഡസ്. ഒരിക്കല്‍ ആ യുവ മിഥുനങ്ങള്‍ ഹെബ്രൂസ് നദിക്കരയില്‍ എത്തിയപ്പോള്‍ യൂറിഡസിനെ ഒരു കൃഷ്ണ സര്‍പ്പം ദംശിക്കുകയും അവള്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു. തന്റെ പ്രിയതമയുടെ വേര്‍പാട് ഓര്‍ഫിയൂസിനെ വളരെ ദുഃഖത്തില്‍ ആഴ്ത്തി. പക്ഷെ ഈ സമയം അവള്‍ ഹെബ്രൂസ് നദി കടന്നു ആത്മാക്കളുടെ ലോകമായ ഹേയ്ഡീസില്‍ എത്തിയിരുന്നു.

ഓര്‍ഫിയൂസ് തന്റെ പത്‌നിയെ പിരിയാന്‍ ഒരുക്കമല്ലായിരുന്നു. അദ്ദേഹം പത്‌നിയെ തേടി നിഴല്‍ ലോകത്തിലേക്കു പോകുവാന്‍ തയ്യാറായി. അവിടം ഭരിക്കുന്ന രാജാവ് പ്ലൂട്ടോയും. അങ്ങനെ ഓര്‍ഫിയൂസ് യൂറിഡസിനെ അന്വേഷിച്ചു ആത്മാക്കളുടെ ലോകത്ത് പോകുവാന്‍ ഹെബ്രൂസ് നദിക്കരയില്‍ എത്തി. നദി കടക്കുവാന്‍ സഹായിക്കുന്നത് ക്യാനന്‍ എന്ന കടത്തുകാരന്‍ ആയിരുന്നു. ക്യാനന്‍ തന്റെ തോണിയില്‍ ആത്മാക്കളെ മാത്രമേ കയറ്റുകയുള്ളൂ. എന്നാല്‍ ക്യാനാന്‍ ഓര്‍ഫിയൂസിന്റെ സംഗീതത്തില്‍ മതി മറന്നു ഓര്‍ഫിയൂസിനെ അക്കരെ കടക്കുവാന്‍ സഹായിച്ചു. നദിയുടെ അക്കരെ ഹേയ്ഡീസ് എന്ന രാജ്യത്തിനു കാവല്‍ നിന്നിരുന്നത് സിറിയസ് എന്ന മൂന്നു തലയുള്ള ഭീകരന്‍ ആയിട്ടുള്ള നായ എന്ന കടമ്പയും ആ ഗാനഗന്ധര്‍വന്‍ മറികടന്നു.

പ്ലൂട്ടോയുടെ കൊട്ടാരത്തില്‍ രാജ സന്നിധിയില്‍ പ്ളൂട്ടോയും അദ്ദേഹത്തിന്റെ ഭാര്യ പേഴ്‌സിഫോണും സന്നിഹിതരായിരുന്നു. ഓര്‍ഫിയൂസ്, പ്ലൂട്ടോയോടു തന്റെ ഭാര്യയെ തിരികെ നല്‍കണമെന്ന ആവിശ്യം ഉന്നയിച്ചു. അതിനു ശേഷം അപ്പോളോ ദേവന്‍ സമ്മാനിച്ച തന്റെ വീണമീട്ടി ദേവ രാഗങ്ങള്‍ ആലപിച്ചു. ആ സംഗീതത്തില്‍ പ്ലൂട്ടോയും അദ്ദേഹത്തിന്റെ ഭാര്യ പേഴ്‌സിഫോണും, കൊട്ടാരത്തില്‍ ഉള്ള എല്ലാവരും മതിമറന്നു ഓര്‍ഫിയൂസിന്റെ ആവിശ്യം അംഗീകരിച്ചു കൊടുക്കാന്‍ തയ്യാറായി. അങ്ങനെ ആ ഗാനഗന്ധര്‍വനു തന്റെ പ്രിയതമയായ ഭാര്യയെ തിരികെ ലഭിച്ചു. എന്നാല്‍ യൂറിഡസിനെ നല്‍കിയപ്പോള്‍ പ്ലൂട്ടോ ഒരു നിബന്ധന വെച്ചു. നിഴലുകളുടെ ലോകം കഴിയുന്നത് വരെ തിരിഞ്ഞു നോക്കരുത്. ഓര്‍ഫിയൂസ് ആ നിബന്ധന അംഗീകരിച്ചു തന്റെ സഖിയുമായി മനുഷ്യരുടെ ലോകത്തിലേക്കു പുറപ്പെട്ടു. ഓര്‍ഫിയൂസ് മുന്‍പിലും യൂറിഡസ് പുറകിലുമായി നടന്നു. അങ്ങനെ അവര്‍ നടന്നു നിഴലുകളുടെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ എത്തി. എന്നാല്‍ യൂറിഡസ് നടക്കുന്ന കാല്‍പ്പെരുമാറ്റം ഓര്‍ഫിയൂസിനു കേള്‍ക്കുവാന്‍ സാധിച്ചില്ല.

ഒടുവില്‍ ആകാംഷ സഹിക്കാന്‍ വയ്യാതെ ഓര്‍ഫിയൂസ് തിരിഞ്ഞു നോക്കി. യൂറിഡസ് പുറകില്‍ തന്നെ ഉണ്ടായിരുന്നു. ഓര്‍ഫിയൂസിനെ പരീക്ഷിക്കാന്‍ വേണ്ടി പ്ലൂട്ടോ ചെയ്ത ഒരു കെണിയായിരുന്നു അത്. വാക്കു തെറ്റിച്ചതിനാല്‍ യൂറീഡസ് ആത്മാക്കളുടെ ലോകത്തിലേക്കു മടങ്ങി പോയി. ഓര്‍ഫിയൂസിനു തന്റെ പ്രിയതമയെ എന്നന്നേക്കുമായി നഷ്ടപ്പെട്ടു. അങ്ങനെ ആ ഗാനഗന്ധര്‍വന്‍ നിരാശനായി തിരികെ മടങ്ങേണ്ടി വന്നു. പിന്നീട് ഒരിക്കലും അദ്ദേഹം വീണമീട്ടിയിട്ടില്ല. ഓര്‍ഫിയൂസ് തന്റെ ഭാര്യ നഷ്ടപെട്ട ദുഃഖത്തില്‍ ഒരു മാനസിക രോഗിയായി മാറി, പിന്നീട് ഒരിക്കലും അദ്ദേഹം വീണമീട്ടിയിട്ടില്ല അതില്‍ കുപിതരായ ആ നാട്ടിലെ ജനങ്ങള്‍ അദ്ദേഹത്തെ ദാരുണമായി കൊലപ്പെടുത്തി ഹെബ്റൂസ് നദിയില്‍ ഉപേക്ഷിച്ചു. ഓര്‍ഫിയൂസിന്റെ മൃതശരീരം ഹെബ്രൂസ് നദിയിലൂടെ അലഞ്ഞു നടന്നു. അപ്പോഴും ആ മൃതശരീരത്തില്‍ നിന്നും 'യൂറിഡസ്' 'യൂറിഡസ്' എന്ന വിളി ഉയര്‍ന്നുകൊണ്ടിരുന്നത്രെ!

വര്‍ഷങ്ങള്‍ക്കു ശേഷം, ഗ്രീക്കു മിത്തോളജിയില്‍ പ്രതിപാദിച്ചിട്ടുള്ള പ്ലൂട്ടോയുടെ കൊട്ടാരത്തിലേക്ക് ഓര്‍ഫിയൂസിന്റെയും യുറിഡസിന്റെയും പ്രണയ കഥയില്‍ ആകൃഷ്ടരായി ഒരു യുവതിയും യുവാവും എത്തിച്ചേരുന്നതും, ഭീതിയുടെ നിഴലില്‍ സഞ്ചരിക്കുന്ന അവര്‍ നേരിടുന്ന വിചിത്രമായ സംഭവങ്ങളിലൂടെയുമാണ് കോട്ടയം പുഷ്പനാഥിന്റെ പ്ലൂട്ടോയുടെ കൊട്ടാരം എന്ന നോവല്‍ പുരോഗമിക്കുന്നത്. പ്ലൂട്ടോയുടെ കൊട്ടാരത്തില്‍ നിലനില്‍ക്കുന്ന നിഗൂഢതകളുടെയും രഹസ്യങ്ങളുടെയും ചുരുളഴിയിക്കുവാന്‍ ഡിറ്റക്റ്റീവ് മാര്‍ക്ക്‌സിന്‍ എത്തുന്നതും പിന്നീട് നടക്കുന്ന ഉദ്വെഗഭരിതമായ മുഹൂര്‍ത്തങ്ങളും നാല്പത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം നോവല്‍ വീണ്ടും പുനഃ പ്രസിദ്ധികരിക്കുമ്പോള്‍ വായനക്കാരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ബുദ്ധിയെ ഉണര്‍ത്തും വിധം കണിശവും ചടുലവുമായ കുറ്റാന്വേഷണ ശൈലി ഈ കാലഘട്ടത്തിലും വായനക്കാരെ ഹരം കൊള്ളിപ്പിക്കും എന്നത് തീര്‍ച്ചയാണ്.