Wednesday, December 5, 2018

ഗന്ധദ്വീപുകളുടെ പാറാവുകാരി


                                            




സബീന എം സാലി എഴുതിയ ഗന്ധദ്വീപുകളുടെ പാറാവുകാരി എന്ന പുസ്തകത്തെക്കുറിച്ചുള്ള പോള്‍ സെബാസ്റ്റിയന്റെ നിരൂപണം പങ്കു വെയ്ക്കുന്നു.

അനുഭവങ്ങള്‍ ഉണ്ടായിരിക്കുക, അനുഭവങ്ങളെ ഓര്‍ത്തെടുക്കുക, അതിനെ വായനക്കാരെ പിടിച്ചിരുത്തുന്ന വിധം മനോഹരമായി എഴുതുക. ഏതൊരു അനുഭവക്കുറിപ്പിനുമുണ്ടാവേണ്ട ഗുണങ്ങളാണിവ. ഈ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് സബീന എം സാലി Sabeena M Sali എഴുതിയ ഗന്ധദ്വീപുകളുടെ പാറാവുകാരി എന്ന പുസ്തകം.

സൂക്ഷ്മനിരീക്ഷണം
==================

തനിക്ക് ചുറ്റുമുള്ള ലോകത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് നല്ല കാഴ്ചയുടെ ലക്ഷണം. നല്ല കാഴ്ച അനുഭവങ്ങള്‍ എഴുതുന്നവര്‍ക്ക് മാത്രമല്ല, ഏതൊരെഴുത്തുകാരനും എഴുത്തുകാരിക്കും അവശ്യം വേണ്ട ഗുണമാണ്. അത്തരം ഒരു സൂക്ഷ്മ നിരീക്ഷണത്തിന്റെ തെളിവാണ് ഗാന്ധദ്വീപുകളുടെ പാറാവുകാരി എന്ന ആദ്യത്തെ കുറിപ്പില്‍ നിന്ന് ഞാന്‍ വായിച്ചെടുക്കുന്നത്. സൗദി അറേബ്യയില്‍ ഫാര്‍മസിസ്റ്റ് ആയ എഴുത്തുകാരി ഫാര്‍മസിയിലേക്ക് വരുന്നവരെ അവര്‍ കൊണ്ടു വരുന്ന ഗന്ധങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കിക്കാണുകയാണ്. അവരുടെ നോവും വേവും വിയര്‍പ്പും സന്തോഷവുമെല്ലാം അവര്‍ കൂടെ കൂട്ടിക്കൊണ്ട് വരുന്ന ഗന്ധത്തോടാണ് എഴുത്തുകാരി ബന്ധിപ്പിക്കുന്നത്.

'ജീവിതത്തിന്റെ ഒട്ടു മിക്ക ഗന്ധങ്ങളും ഇവിടെ സമന്വയിക്കുന്ന. കണ്ണീരായും വിയര്‍പ്പായും ചിരിയായും ചിന്തയായും ഞാനെന്റെ വെണ്ണക്കല്‍ഭരണിയില്‍ നിറച്ചു വെച്ചിരിക്കുന്ന സുഗന്ധ തൈലങ്ങള്‍...ചില സമയരാശികളില്‍, അവ വാരിയണിഞ്ഞ് എനിക്കു മാത്രമറിയാവുന്ന ഉന്മാദത്തിന്റെ ദിവ്യജലത്താല്‍ സ്‌നാനം ചെയ്ത് കവിയും കാമുകിയും ഭ്രാന്തിയുമായി നിഗൂഢപ്പെടാറുണ്ട്. വിചിത്രഭാവനകള്‍ മുഴുവന്‍ ഉന്മാദത്തിന്റെ തീനാമ്പുകളാല്‍ ദഹിച്ച് തീരുമ്പോഴാണ് കടലാസ്സില്‍ വാക്കുകള്‍ പിറവിയെടുക്കുന്നത്.'

'എട്ട് മണിക്കൂര്‍ പകല്‍ ജോലിക്കിടയില്‍ പല രൂപത്തില്‍ കാറ്റ് ജനല്‍ വാതിലില്‍ മുട്ടും. അതെ, മരുഭൂമിയിലെ ഓരോ മനുഷ്യര്‍ക്കും ഓരോ ഗന്ധമാണ്.'

'ഒരു ചുമ കൊണ്ടു മാത്രം ഞാനിവിടെയുണ്ട് എന്ന് പറയാതെ പറയുമ്പോള്‍ അവര്‍ക്ക് മരുന്നു മാത്രം പോര, അലിവിന്റെ അപ്പക്കഷണങ്ങളും കൂടെ വേണമെന്ന് എനിക്ക് തോന്നാറുണ്ട്.'

'പൂക്കളേക്കാള്‍ പഴ ഗന്ധങ്ങളോടാണ് മാന്മിഴികളായ അറേബ്യന്‍ സുന്ദരികള്‍ക്ക് പ്രിയം. ലിപ്സ്റ്റിക്കും റൂഷും മസ്‌ക്കാരയുമൊക്കെയായി അവര്‍ കാറ്റിന് സുഗന്ധം കടം കൊടുക്കും.'

എവിടെ നിന്നോ വന്ന് എവിടേക്കോ പോകുന്ന ഓരോ യാത്രക്കാരും കാറ്റ് പോലെയാണ്. അവര്‍ വരുന്നു. കൊണ്ടുവരുന്ന ഗന്ധം അവിടെ വിട്ട് തിരികെ പോകുന്നു. പക്ഷെ, ഈ പോക്കുവരവിന് ചുറ്റുപാടുമുള്ള ലോകത്തിന്റെ വിവിധ മുഖങ്ങളെയും ഭാവങ്ങളെയും എഴുത്തുകാരി അവിടെ പിടിച്ചു നിര്‍ത്തുന്നുണ്ട്. ഈ കുറിപ്പില്‍ കാണുന്നത് എഴുത്തുകാരിയുടെ സൂക്ഷ്മ നിരീക്ഷണ ശീലമാണ്. എഴുത്തിന്റെ വഴിയില്‍ ഇത് ഏറെ മുതല്‍ക്കൂട്ടായിരിക്കും എന്ന് തീര്‍ച്ച.

അനുഭവങ്ങള്‍
=============

'പാമ്പ് പടം പൊഴിച്ചിടും പോലെ, ഓരോ കാലഘട്ടങ്ങളിലെ ഓര്‍മകളെ, അക്ഷരങ്ങളിലൂടെ പൊഴിച്ചിടുമ്പോള്‍, ബാല്യകാലം പോലെ, ജീവിതത്തിന്റെ മറ്റൊരു ഋതുവും നമ്മെ വീണ്ടും വീണ്ടും മോഹിപ്പിക്കില്ല. അത്രയ്ക്ക് ഹരിതാഭമായിരുന്നു അക്കാലം. ഡൗണ്‍ലോഡും അപ്ലോഡും എന്തെന്നറിയാത്ത കാലം. യുട്യൂബും ബ്ലൂ ടൂത്തുമൊന്നും സ്വപ്നത്തില്‍ പോലും കടന്നു വരാതിരുന്ന കാലം. അല്ലെങ്കിലും അപൂര്‍വ്വഭംഗികള്‍ക്കൊക്കെ അല്പായുസ്സാണെന്ന് കേട്ടിട്ടുണ്ട്.'

'ഓരോ മനുഷ്യരും ഓരോ യാത്രക്കാരാണ്. ഭൂതകാലത്തെ ചുവന്നു നടക്കുന്ന യാത്രക്കാര്‍' എന്ന് തുടങ്ങുന്ന 'ബാല്യം സഞ്ചരിച്ച നെടുംപാതകള്‍' എന്ന കുറിപ്പ് നമ്മെ നമ്മുടെ കുട്ടിക്കാലത്തേക്ക് എത്തിക്കും. സ്‌കൂള്‍ അവുധി ദിനങ്ങളെ ആഘോഷമാക്കുന്ന ഓര്‍മ്മകള്‍ വായിക്കുമ്പോള്‍ നാമും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ലേ എന്ന് സംശയിക്കും.

'ഇലക്ഷന്‍ സീസണാണെങ്കില്‍ പറയണ്ട. രണ്ടു മുന്നണികള്‍ക്കു വേണ്ടിയും മുദ്രാവാക്യം വിളിക്കാന്‍ ഞങ്ങള്‍ തയ്യാര്‍. ഒരൊറ്റ വിപ്ലവബീജം പോലും രക്തത്തില്‍ ഇല്ലാതിരുന്നിട്ടും, പരിപ്പ് വടയോടുള്ള മോഹം കൊണ്ട്, 'ഇന്ക്വിലാബിന്‍ മക്കളെ... അരിവാള്‍ ചുറ്റിക നക്ഷത്രം അതാണ് നമ്മുടെ അടയാളം' എന്നൊക്കെ വെച്ചു കാച്ചും.
മറുപക്ഷം ഐസ്‌ക്രീം വാഗ്ദാനം ചെയ്താല്‍ ഉടനെ ചുവട് മാറും. 'വാടീ ഗൗരീ, ചായകുടീ...ചാരിയിരുന്നൊരു ബീഡിവലി...' ആരോ എവിടെയോ എഴുതിയുണ്ടാക്കിയ മുദ്രാവാക്യം അര്‍ത്ഥസാധ്യതകള്‍ പോലും മനസ്സിലാക്കാതെ തൊണ്ടക്കുഴിയില്‍ നിന്ന് വായുവിലേക്ക് പറക്കും.' ഈ നിഷ്‌കളങ്കമായ ഓര്‍മകളെ സൂക്ഷിച്ചു വെച്ച് വായനക്കാരിലേക്ക് പകരുക എന്നത് തന്നെയല്ലേ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നത്??

സ്‌കൂള്‍ പഠനകാലത്തു തന്നെയുള്ള 'ദിനോസര്‍ ചിരിയുള്ള കൂട്ടുകാരന്‍' എന്ന കുറിപ്പ് ഹൃദയസ്പര്ശിയാണ്.

ഏറെ സത്യസന്ധമായാണ് കൗമാരത്തിന്റെ ഓര്‍മകളെ എഴുത്തുകാരി കുറിച്ചിടുന്നതും.

'പ്രായം മനസ്സിലെന്നപോലെ, ശരീരത്തിലും പുതുഭാവുകത്വം കുടഞ്ഞിടുമ്പോള്‍ ഏതൊരു സാധാരണ പെണ്‍കുട്ടിയെയും പോലെ, ഒളിഞ്ഞും തെളിഞ്ഞും ചില ആരാധനാപുരുഷന്മാരിലേക്ക് മോഹം ചാഞ്ചാടിയിരുന്നു. കേവല സൗന്ദര്യം മാത്രമായിരുന്നു ആ ആകര്‍ഷണങ്ങളുടെയൊക്കെ പ്രധാന മാനദണ്ഡം. കാണാമറയത്തെ റഹ്മാന്‍, നഖക്ഷതങ്ങളിലെ വിനീത്, ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ, തുടങ്ങിയവരെല്ലാം ഓരോരോ കാലഘട്ടങ്ങളില്‍ പ്രണയപ്പാടത്തെ മഴച്ചാറ്റലുകളായി. അമിതാബ് ബച്ചന്റെ ഉയരം, യേശുദാസിന്റെ ഘനഗംഭീര സ്വരം, പ്രേം നസീറിന്റെ നടപ്പിലെ സ്‌ത്രൈണത, വിനോദ് ഖന്നയുടെ മുഖത്തെ പായല്‍പ്പച്ച...ഒക്കെയും അക്കാലത്ത് മനസ്സിന്റെ മൃദുലതന്ത്രികളെ മോഹിപ്പിച്ച ഘടകങ്ങളായിരുന്നു. മസില്‍ക്കരുത്ത് ഒരിക്കലും പൗരുഷത്തിന്റെ ലക്ഷണമായി തോന്നിയിട്ടില്ല.'

'പുരുഷ സൗന്ദര്യത്തെ ഉപാസിക്കുമ്പോഴൊക്കെയും അവന്റെ ഹൃദയക്കൂട്ടിലെ സ്വര്‍ണ്ണമത്സ്യം ഞാനായിരുന്നെങ്കില്‍, എന്റെ വാക്കിനുള്ളിലെ വാക്ക് അവനായിരുന്നെങ്കില്‍ എന്ന് കൊതിച്ചിട്ടുണ്ട്.'

'പ്രണയത്തോടടുക്കുമ്പോള്‍ കണ്ണുകളില്‍ ഭയന്ന പക്ഷിക്കുഞ്ഞിന്റെ വേവലാതിയായിരുന്നു.'

'പെണ്‍കുട്ടിയില്‍ നിന്ന് സ്ത്രീയിലേക്കുള്ള ചുവടുവയ്പുകള്‍ക്കിടയില്‍, നെഞ്ചില്‍ തിളച്ചു പതഞ്ഞ സ്‌നേഹത്തിന്റെ ഓഹരി പങ്കിടാന്‍, കന്യകാത്വത്തില്‍ അഭയം തേടി പെണ്മയുടെ ആഴങ്ങളെ കണ്ടെടുക്കാന്‍, അധികാര മുദ്രയുടെ സത്യവാചകം ചൊല്ലി ഒരാള്‍ കടന്നു വരുന്നതോടെ, പ്രണയം, രതി, ആത്മീയത, ജീവിതാസക്തി എന്നീ തലങ്ങള്‍ യഥാര്‍ത്ഥ അളവില്‍ ചേര്‍ന്ന് ജീവിതം വഴി തിരിയേണ്ട ഒരു മൈല്‍കുറ്റിയായി മാറുന്നു വിവാഹം.'

ഇങ്ങനെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ സത്യസന്ധമായും ആകര്‍ഷകമായും എഴുതുന്നുണ്ട് സബീന.

കളഞ്ഞു പോയ ഒറ്റക്കൊലുസ്സ്
===========================

ഒരു നല്ല അനുഭവക്കുറിപ്പ് എന്തായിരിക്കണം എന്നതിന് ഉദാഹരണമാണ് കളഞ്ഞു പോയ ഒറ്റക്കൊലുസ്സ് എന്ന കുറിപ്പ്. ഒരു പ്രവാസിയെ വിവാഹം കഴിച്ചു വിരലിലെണ്ണാവുന്ന ദിവസങ്ങളുമായി മധുവിധു ആഘോഷിക്കുന്ന ദിവസങ്ങളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിധത്തില്‍ അത്യാകര്‍ഷകമായാണ് സബീന എഴുതിയിരിക്കുന്നത്.

പ്രണയദിനങ്ങളില്‍ പച്ചമുളകിനുള്ള സ്ഥാനം എത്രയെന്ന് ഓര്‍ത്ത് നമുക്ക് ചിരി നിര്‍ത്താനാവില്ല. ഒറ്റക്കൊലുസ് നഷ്ടപ്പെട്ട ദുഃഖത്തില്‍ നിന്ന് ഇണയുടെ സാന്ത്വനത്തിന്റെ സുഖം അറിയുന്ന നിലയിലേക്ക് വായനക്കാര്‍ യാത്ര ചെയ്തൊടുവില്‍ ഒരു പൊട്ടുപോലെ വിമാനം ദൃഷ്ടിയില്‍ നിന്നകലുമ്പോള്‍ ആ ദുഃഖം വായനക്കാരുടേത് കൂടിയാവുന്നുണ്ട്.

നീര്‍ക്കോലി ഒരു ചെറിയ പാമ്പല്ല എന്ന കുറിപ്പ് രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

'എന്തിനോടാണ് ഏറ്റവും പേടി എന്നു ചോദിച്ചാല്‍ എനിക്ക് വ്യക്തമായ ഉത്തരമുണ്ട്. പാമ്പും ഇടിമിന്നലും. അതുകൊണ്ടു തന്നെ ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചു എന്നു പറയാന്‍ പോലും ഞാന്‍ ചിലപ്പോള്‍ ഭയപ്പെടാറുണ്ട്.' എന്ന് തുടങ്ങുന്ന അധ്യായം പത്താം ക്ലാസ്സില്‍ ബയോളജി ക്ലാസ്സിന്റെ ആകാംക്ഷകളിലേക്ക് ഒരു നീര്‍ക്കോലി കടന്ന് വരുന്നതോടെ രസപ്രദമാകുന്നു. 'ധൈര്യം പ്രസംഗിക്കാനുള്ളതല്ല, പ്രകടിപ്പിക്കാനുള്ളതാണ്.' എന്ന സാരോപദേശത്തോടെ കുറിപ്പവസാനിക്കുമ്പോള്‍ ഒരു ചിരി വായനക്കാരുടെ ചുണ്ടിലുണ്ടാവുമെന്നുറപ്പ്.

നല്ല എഴുത്ത്
============

സാഹിത്യഗുണമുള്ള നല്ല എഴുത്താണ് സബീനയുടേത്. അനുഭവക്കുറിപ്പുകളും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ചിന്തയും കവിതയും ഭാവനയും എല്ലാം ചേരുന്നതാണ് അത്. അത് കൊണ്ടു തന്നെയാണ് ഈ അനുഭവക്കുറിപ്പുകളെല്ലാം മാതൃഭൂമി, മാധ്യമം, ചന്ദ്രിക, മലയാളം ന്യൂസ്, ഇന്ത്യന്‍ എക്‌സ്പ്രസ്സ് എന്നിങ്ങനെ മലയാളത്തിലെ പ്രമുഖ വാരികകളില്‍ അച്ചടിച്ച് വന്നത്.
എഴുപത്തിയെട്ട് പേജുള്ള ഒരു അനുഭവക്കുറിപ്പിന്റെ പുസ്തകം സാധാരണ ഗതിയില്‍ ഞാന്‍ ഒന്നോ രണ്ടോ മണിക്കൂറില്‍ വായിച്ചവസാനിപ്പിക്കാറുണ്ട്. പക്ഷെ, ഈ പുസ്തകം വായിച്ചെടുക്കാന്‍ എനിക്ക് നാലോ അഞ്ചോ മണിക്കൂര്‍ വേണ്ടി വന്നു എന്നതാണ് സത്യം. കവിത തുളുമ്പുന്ന വരികള്‍ അതിന്റെ ആഴത്തില്‍ മനസ്സിലാക്കിയെടുക്കുമ്പോള്‍ മാത്രമാണ് നാം പുസ്തകത്തെ വായിക്കുന്നത് എന്നതിനാല്‍ അതര്‍ഹിക്കുന്ന സമയം കൊടുക്കുകയായിരുന്നു.

'കിനാവിന്റെ തൂവലുമായി നിദ്രയുടെ പക്ഷികള്‍ ചിറകടിച്ചു വരുമ്പോഴും ഉണര്‍ന്നിരുന്ന് കവിത കുറിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ചങ്ങമ്പുഴ കവിതകളുടെ കാല്പനികത നെഞ്ചിലേറ്റി അന്തര്‍മുഖത്വത്തിന്റെ ആമത്തോടാണിഞ്ഞ കലാലയകാലം.' ഈ കാല്പനികതയും കവിത്വവും എഴുത്തില്‍ ഉടനീളം കാണാം. ചില ഉദാഹരണങ്ങള്‍ ചേര്‍ക്കുന്നു.

'ശാരികക്കന്യകളെപ്പോലെ ശങ്കരാഭരണം പാട്ടുപാവാട ഞൊറികളില്‍ കൗമാരം കാകളിയൊഴുകി.'
'നാലഞ്ചുവര്‍ഷത്തെ സഹവാസത്തിനുശേഷവും ഗര്‍ഭത്തിന്റെ മേഘദൂതുമായി ഒരു കാറ്റും അതുവഴി വന്നില്ല.'
'മനസ്സില്‍ മോഹഭംഗങ്ങളുടെ മേഘവിളര്‍ച്ച.'
'പബ്ലിക് ലൈബ്രറിയുടെ ഇടനാഴിയിലൊക്കെയും നിശബ്ദ പ്രണയങ്ങളുടെ മൂകഛന്ദസ്സ്.'
'നിലാവുള്ള രാത്രികളില്‍ ആകാശത്തെ നിവര്‍ത്തിയിട്ട് അവര്‍ നക്ഷത്രങ്ങളെ പെറുക്കിയെടുക്കുന്നു.'
'അകലെ സോളമന്റെ സങ്കീര്‍ത്തനം മുഴങ്ങുന്ന മുന്തിരിത്തോപ്പുകളുടെ വിജനപുളിനങ്ങളില്‍ ഹൃദയങ്ങള്‍ ഇണ ചേരുന്നതിന്റെ ലയവിന്യാസങ്ങള്‍.'
'പാഞ്ഞടുത്ത വാഹനങ്ങളുടെ വെളിച്ചത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ കണ്ടത് മുറിവേറ്റ ശരീരങ്ങളില്‍ നിന്ന് പരസ്പരം കെട്ടുപിടിച്ചൊഴുകുന്ന ചോര നൂലുകള്‍...'
'അവന്റെ പ്രണയാവേശത്തിന്റെ പ്രകമ്പനത്തില്‍, ആകാശത്ത് ഇണചേരുന്ന കാര്‍മുകിലുകള്‍ താങ്ങി നില്‍ക്കുന്ന പെയ്യാമഴകള്‍ മരുഭൂമിയിലേക്ക് ആര്‍ത്തലയ്ക്കണം. ഒന്നില്‍ നിന്ന് അടുത്തതിലേക്ക് വഴി തെറ്റി വഴി തെറ്റി, ഭ്രാന്തിന്റെ ഇളം വയലറ്റ് പൂക്കള്‍ വിടരുന്ന താഴ്വരകള്‍ പിന്നിട്ട്, മണമുള്ള കാട്ടുചെടികള്‍ക്കിടയിലൂടെ, ഉള്ളില്‍ കനക്കുന്ന ഉന്മാദവുമായി കൈപിടിച്ച് നടക്കണം.'
'മരുഭൂമിയുടെ മഹാവിജനതയെ മനസ്സു കൊണ്ട് ഏറ്റെടുത്ത് ഏകാന്തതയുടെ പെരുമ്പാതകള്‍ ഒറ്റയ്ക്ക് കീഴടക്കാന്‍ വിധിക്കപ്പെട്ട ഇവര്‍ ക്ഷീണം കൊണ്ടാണ് ദൂരമളക്കുന്നത്.'

ഇങ്ങനെ പോകുന്നു എഴുത്തിന്റെ മാസ്മരികത. അതിനാല്‍ തന്നെ വേറിട്ട ഒരു അനുഭവ വായന സമ്മാനിക്കുന്നതാണ് ഗന്ധ ദ്വീപിലെ പാറാവുകാരി.

മരണത്തിന്റെ അടയാളങ്ങള്‍
==========================

മരണത്തിന്റെ ആകസ്മികതയും അനിശ്ചിതത്വവും ജീവിതത്തെ പ്രണയിക്കാന്‍ എഴുത്തുകാരിയെ പ്രേരിപ്പിക്കുന്നുണ്ട്. ഒന്നിലേറെ അധ്യായങ്ങളില്‍ മരണം ശ്കതമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. മരണത്തിന്റെയും ജീവിതത്തിന്റെയും അര്‍ത്ഥങ്ങള്‍ തേടുന്നുണ്ട് ചില കുറിപ്പുകള്‍.

'ഓരോ മനുഷ്യനും, അവന്‍ എത്ര തന്നെ ഉന്നതനായാലും ഒടുക്കം ഈ വെട്ടുകല്ലുകള്‍ മാത്രമായിരിക്കുമല്ലോ അവന്റെ ഈ ഭൂമിയിലെ ജീവിതത്തിന്റെ കേവല അടയാളങ്ങള്‍. മരിക്കുന്നതിന് നാല്‍പതു ദിവസം മുന്‍പ് തന്നെ ഒരാളില്‍ മരണഗന്ധമുണ്ടായിരിക്കുമത്രേ.'

'മനുഷ്യന്‍ കേവലം നിസ്സാരനാണ്. നിമിഷനേരത്തേക്ക് ഉയിരെടുത്ത്, നശിച്ചു പോകുന്ന നീര്‍ക്കുമിളകള്‍. അതുകൊണ്ടു തന്നെ എല്ലാ മനുഷ്യര്‍ക്കും മരണബോധം ഉണ്ടായിരിക്കണം. കാരണം അത് നമ്മില്‍ത്തന്നെ സദാ അലഞ്ഞു നടക്കുന്ന നഗ്‌ന സത്യമാണ്.'

'ജീവന്റെ ലക്ഷണം പ്രകടമാക്കുന്ന എന്തു പ്രതിഭാസമാണ് മരണ സമയത്ത് നമ്മെ വിട്ടകലുന്നത്?'

'നിശ്ശബ്ദത ഉറഞ്ഞു കിടക്കുന്ന താഴ്വരകളില്‍ നിന്നെവിടെ നിന്നെങ്കിലുമാകാം ചിലപ്പോള്‍ മരണം പതുങ്ങിപ്പുറപ്പെടുന്നത്. മൃത്യുവിന്റെ വരവ് പല വഴിക്കും പല നേരത്തും പല രൂപത്തിലുമാകാം.'

എന്നിങ്ങനെ ചിന്തനീയമായ പലതും മരണത്തിന്റെ അടയാളങ്ങളില്‍ വായിച്ചെടുക്കാനാവും. ആ യാത്ര പറച്ചില്‍ വേദനയുടേതായിരുന്നു എന്ന കുറിപ്പില്‍ മരണത്തിന്റെ ആകസ്മികത നമ്മെ നടക്കുക തന്നെ ചെയ്യും.

'ജീവിതത്തിന്റെ ഇഴ ബന്ധങ്ങളില്‍ സ്വന്തം മാതാവിനെ എങ്ങനെ അടയാളപ്പെടുത്തണമെന്ന് തീരുമാനിക്കേണ്ടത് മക്കളുടെ മാത്രം മനോധര്‍മ്മമാണ്.' ഉത്തരവാദിത്വത്തിന്റെയും പക്വതയുടെയും ഒരു നിലപാട് വായനക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന എഴുത്തുകാരി പക്ഷെ, എല്ലാ സമൂഹ നിയമങ്ങളെയും കണ്ണടച്ചു അംഗീകരിക്കുന്നില്ല. 'ആത്മബന്ധത്താല്‍ അലിഞ്ഞു ചേര്‍ന്ന വികാരം എന്ന നിലയില്‍ പ്രണയം ആണും പെണ്ണും തമ്മിലേ ആകാവൂ എന്ന് ശഠിക്കരുത്.' പ്രണയം ആത്മാവിന്റെ ഭാഗമാവുമ്പോള്‍ എഴുത്തില്‍ അത് പ്രതിഫലിക്കാതെ വയ്യ. എന്നാല്‍ അവിടെയും 'ആത്മാവും മാംസവും തമ്മിലുള്ള സംഘര്‍ഷത്തില്‍ ആത്മാവ് പരാജയപ്പെട്ടാല്‍, അതോടെ പ്രണയവും ചക്രശ്വാസം വലിക്കും.' എന്ന തെളിഞ്ഞ ചിന്തയാണ് കാണാനാവുക.

ഇത്രയൊക്കെ നല്ല കാര്യങ്ങള്‍. ഇനി എനിക്ക് അത്ര നല്ലതല്ലെന്ന് തോന്നിയ കാര്യങ്ങള്‍.
ഓര്‍മ്മ, അനുഭവം എന്ന വിഭാഗത്തിലാണ് പുസ്തകത്തെ പെടുത്തിയിരിക്കുന്നതെങ്കിലും ഈ വിഭാഗങ്ങളില്‍ പെടാത്ത നാലഞ്ചു ലേഖനങ്ങളെങ്കിലും ഈ പുസ്തകത്തിന്റെ ഭാഗമാണ് എന്നത് ഒരു ന്യൂനതയായി എനിക്ക് തോന്നി. 'ആത്മാവിനുള്ളില്‍ ലില്ലിപ്പൂക്കള്‍ വിരിയുമ്പോള്‍', 'കാമനകളാല്‍ നിഷ്‌കാസിതനായവന്‍ - ഖൈസ്....', പെരുവഴികള്‍ വീതം വെക്കുന്നവര്‍, മരുഭൂമിയിലെ ജിപ്‌സികള്‍ തുടങ്ങിയവ ഉദാഹരണം. ഈ ലേഖനങ്ങളെല്ലാം തന്നെ നല്ല നിലവാരം പുലര്‍ത്തുന്നവയാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷെ മറ്റൊരു പുസ്തകത്തിലായിരുന്നേനെ അവയ്ക്ക് കൂടുതല്‍ ഉചിതമായ ഇടം.

ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചവയാണ് ഇതിലെ എല്ലാ ലേഖനങ്ങളും. ഒരു പക്ഷെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കാതെ ഓര്‍മ്മകളെയും കൂടെ പൊടി തട്ടി എടുത്തിരുന്നെങ്കില്‍ ഈ പുസ്തകത്തെ കൂടുതല്‍ സജീവമാക്കാമായിരുന്നു എന്ന് തോന്നി. പ്രസാധകര്‍ക്ക് പ്രൂഫ് റീഡിങ് ഒന്നു കൂടെ ശ്രദ്ധിക്കാമായിരുന്നു.

ആമുഖത്തില്‍ എഴുത്തുകാരി കുറിക്കുന്നു. 'ചല വെട്ടുവഴികള്‍ നമുക്ക് മാത്രമുള്ളതാണ്. ചിതറിയ ചിന്തകളുടെ ചെമ്മരിയാടുകളെയും വെച്ച് അതിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോഴാണ് നരച്ചു പോയ ബാല്യവും കൗമാരവുമൊക്കെ ഓര്‍ത്തെടുത്ത്, അതില്‍ വീണ്ടും വീണ്ടും വര്‍ണ്ണങ്ങള്‍ കോരി നിറയ്ക്കാന്‍ തോന്നുന്നതും. ചില അനുഭവങ്ങളാകുന്ന തവിട്ടുകുതിരകളുടെ നനുത്ത കുഞ്ചിരോമങ്ങള്‍ കൊണ്ട് മുഖത്ത് മൃദുവായുരസി ചില വിസ്മൃത സ്വപ്നങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതും.'

'ഗന്ധദ്വീപുകളുടെ പാറാവുകാരി' വായനയെ ആഹ്ലാദകരമാക്കുകയും ഭാവനയെ ഉണര്‍ത്തുകയും അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള ചിന്തകള്‍ വായനക്കാരിലേക്കെത്തിക്കുകയും ചെയ്യുന്നുണ്ട്. കഴിവുറ്റ ഒരെഴുത്തുകാരിയുടെ കൈയ്യൊപ്പുള്ളതാണ് ഈ പുസ്തകത്തിലെ ഓരോ അനുഭവക്കുറിപ്പുകളും.

പോള്‍ സെബാസ്റ്റ്യന്‍

ഗന്ധദ്വീപുകളുടെ പാറാവുകാരി - സബീന എം സാലി
പ്രസാധനം - സൈകതം ബുക്‌സ്
ഒന്നാം പതിപ്പ് - 78 പേജ്, വില 70 രൂപ

Gandhadeepukalude Paravukari 

Sunday, November 25, 2018

ആന്റിക്ലോക്ക്




ആന്റിക്ലോക്ക് - വി ജെ ജെയിംസ്

അനര്‍ഹമായ ധനം, പരിധികളില്ലാത്ത അധികാരം, അതിരുകളില്ലാത്ത കാമം എന്നിവ വ്യക്തികളെ മാത്രമല്ല, സമൂഹത്തെയും, മതത്തെയും നശിപ്പിക്കും. പന പോലെ വളരുന്ന ദുഷ്ടതയില്‍ കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് തങ്ങള്‍ക്ക് വേണ്ടി ശവപ്പെട്ടിയൊരുക്കി കാത്തിരിക്കുന്ന കാലത്തിന്റെ നീതിയെ കാണാനാവില്ല. സമയത്തിന്റെ ഓരോ മിടിപ്പിനുമിടയിലുമുള്ള നിശ്ചലതയില്‍ നീതിയുടെ സൂചികള്‍ സത്യത്തിന്റെ ദിശയിലേക്ക് സഞ്ചരിക്കുന്നു. നിരീശ്വരന്‍, പുറപ്പാടിന്റെ പുസ്തകം, ചോരശാസ്ത്രം, ദത്താപഹാരം തുടങ്ങിയ നോവലുകളിലൂടെ മലയാള നോവല്‍ സാഹിത്യത്തില്‍ തന്റേതായ ഇടമുറപ്പിച്ച വി ജെ ജയിംസിന്റെ (Vj James) ഏറ്റവും പുതിയ നോവലാണ് ആന്റിക്ലോക്ക്.

നിസ്സഹായനായ ഹെന്‍ട്രി എന്ന ശവപ്പെട്ടിക്കടക്കാരന്റെ ഹൃദയവ്യഥകളോടെയാണ് നോവലിന്റെ ആദ്യ അധ്യായങ്ങള്‍ പുരോഗമിക്കുന്നത്. തന്റെ ഭാര്യയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും വീടിന്റെ അടിത്തറയിളക്കുകയും ചെയ്ത സാത്താന്‍ ലോപ്പോയുടെ സമ്പത്തും സ്വാധീനവും വര്‍ധിച്ചു വരുന്നത് ഹെന്‍ട്രിയെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. 'കണ്ണിനു കാഴ്ചയില്ലാത്ത എന്റെ റൊസാരിയോസ്, പക്ഷിക്കുഞ്ഞിനെപ്പോലെ ശാന്തയായ എന്റെ റോസലിന്‍, പുസ്തകപ്രിയനായ എന്റെ അല്‍ഫോന്‍സ്, വിശുദ്ധമാലാഖയെപ്പോലെ സുന്ദരിയായ എന്റെ ബിയാട്രിസ്...ഓ ദൈവമേ, നീ എന്തുകൊണ്ടെന്നെ ഉപേക്ഷിച്ചു....കണ്ണും കാതും ഹൃദയവുമില്ലാത്ത അവസ്ഥക്കാണോ ദൈവമെന്ന് പേരുവിളിക്കുന്നതെന്ന് ഞാന്‍ സന്ദേഹിച്ചുപോകുന്നുവെങ്കില്‍ നിനക്കെന്നെ കുറ്റപ്പെടുത്താന്‍ എന്തവകാശം?' എന്ന് ഹെന്റി പറഞ്ഞു പോയെങ്കില്‍ നമുക്കയാളെ കുറ്റപ്പെടുത്താനാവില്ല. സമയത്തിന്റെ പ്രതിചലനത്തിലൂടെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനാവുമെന്ന പ്രതീക്ഷയില്‍ പണ്ഡിറ്റ് എന്ന വയോവൃദ്ധന്‍ നിര്‍മിക്കുന്ന ആന്റിക്ലോക്ക് ഹെന്‍ട്രിയുടെ സമയത്തെ മാറ്റുകയായിരുന്നു. ഒരു പക്ഷെ സമയത്തെ ഹെന്‍ഡ്രിയിലൂടെയും മാറ്റുകയായിരുന്നു.

വ്യത്യസ്തമായ കഥാ പശ്ചാത്തലമാണ് ആന്റിക്ലോക്കില്‍ നമ്മെ ആദ്യം ആകര്‍ഷിക്കുക. ഒരു ശവപ്പെട്ടി പണിയുന്നയാളുടെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. അയാളുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ നോക്കിക്കാണുന്നതിന് പ്രത്യേകതകളുണ്ട്. അയാള്‍ക്ക് മാത്രം കാണാവുന്ന ചില കാഴ്ചകള്‍ ഈ നോവല്‍ നമുക്ക് നല്‍കുന്നു. 'ശവപ്പെട്ടി പണിയുന്നവന് ഒരുവനെ കാണുന്ന മാത്രയില്‍ തന്നെ അവന്റെ ഉടലളവ് ഗണിക്കാനും ഒത്ത പെട്ടിയൊന്ന് മനസ്സില്‍ രൂപപ്പെടുത്താനുമാവും. ജീവിതത്തെ മൂടിയടച്ച് യാത്രയയയ്ക്കാനുള്ള അന്തിമ കൂടാരമാണത്. മരിച്ചവര്‍ കേവലം മരിച്ചവര്‍ മാത്രമല്ലെന്ന് മരണമനുഭവിച്ചവര്‍ക്കും പിന്നെ ശവപെട്ടി നിര്‍മ്മിക്കുന്നവനുമേ അറിയൂ.' 'സ്വന്തപ്പെട്ടവരുടെ മരണത്താല്‍ ഏതെങ്കിലും വീടുകള്‍ക്ക് ഈസ്റ്ററും ക്രിസ്തുമസും നഷ്ടപ്പെട്ടാല്‍ മാത്രമേ ശവപ്പെട്ടിക്കാരന് അവ ആഘോഷിക്കാന്‍ പറ്റിയെന്നു വരൂ. ആരെങ്കിലും മരിച്ചാല്‍ പോരാ, അതൊരു ക്രിസ്ത്യാനികൂടി ആവണം എന്നൊരു മതപരമായ വിവേചനം കൂടിയുണ്ടതില്‍.' 'ഒന്നോര്‍ത്താല്‍ എന്റെയീ കട തന്നെ മരിച്ച ഒരുവന്‍ പാര്‍ക്കുന്ന വലിയ ശവപ്പെട്ടിയല്ലേ.' എന്ന് ചിന്തിച്ചു തുടങ്ങുന്ന ഹെന്‍ട്രിയുടെ ചിന്ത പിന്നെയും പോകുമ്പോള്‍, 'ദേഹം പൊതിഞ്ഞു പിടിക്കുന്ന ചര്‍മ്മം തന്നെയല്ലേ ശരിക്കുമുള്ള ശവപ്പെട്ടി. പെട്ടിക്കുള്ളില്‍ നിന്ന് ലോകത്തെ നിരീക്ഷിക്കുമ്പോള്‍ ഞാന്‍ അകത്തും ലോകം പുറത്തുമാണ്. പെട്ടിക്ക് പുറത്തിറങ്ങുമ്പോള്‍ ഞാന്‍ എന്റെ ലോകത്തില്‍ പ്രവേശിക്കുന്നു.' പുരുഷന്മാരുടേത് മാത്രമായ ലോകമാണ് ശവപ്പെട്ടിക്കാരുടേത്. അവിടേക്ക് കടന്നു വരുന്ന ഗ്രേസി എന്ന ശവപ്പെട്ടിപ്പണിക്കാരി ആധുനിക കാലത്തിലെ മാറ്റത്തിന്റെ ദിശാ സൂചിക കൂടിയാണ്. ചുരുക്കത്തില്‍ ഒരു ശവപ്പെട്ടിക്കടയെ മുഴുവന്‍ ലോകത്തിലേക്കും കാലത്തേക്കും വിപുലീകരിച്ചിരിക്കുകയാണ് നോവലിസ്റ്റ്.

ശക്തരായ കഥാപാത്രങ്ങളാണ് നോവലിന്റ ഒരു പ്രധാന ശക്തി. പ്രതികാരം ഉള്ളിലുള്ളപ്പോഴും അത് പുറത്തു പ്രകടിപ്പിക്കാനാവാതെ അവസരത്തിനായി കാത്തിരിക്കുന്ന ഹെന്‍ട്രി എന്ന പ്രധാന കഥാപാത്രവും മാന്യതയുടെ മൂടുപടത്തിനുള്ളിലും ദുഷ്ടത കൊട്ടാരം പണിയുന്ന സാത്താന്‍ ലോപ്പൊ എന്ന പ്രതിനായകനും ഉഗ്രനായി. പറയാതെ മറച്ചു വെച്ചിരുന്ന പ്രണയത്തിനുമപ്പുറം തന്റെ കടമയെ പിന്തുടര്‍ന്ന ഗ്രേസി, നാട്ടിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ നേതാവായ കരുണന്‍, കരുണന്റെ മകള്‍ ശാരി, ഹെന്‍ട്രിയുടെ സുഹൃത്ത് ആന്റപ്പന്റെ മകനും ശാരിയുടെ കാമുകനുമായ ഡേവിഡ്, ലോപ്പോയുടെ ജര്‍മ്മനിയില്‍ നിന്നുള്ള മരുമകള്‍ മദാമ്മ, നൂറ്റിപ്പന്ത്രണ്ട് വയസ്സുള്ള പണ്ഡിറ്റ് എന്നിങ്ങനെ ചുരുക്കം കഥാപാത്രങ്ങളെ പ്രകടമായി ഈ നോവലില്‍ ഉള്ളൂവെങ്കിലും ഇവരെയെല്ലാം പലതിന്റെയും പ്രതിനിധികളാക്കി നോവലിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ജെയിംസിന് സാധിക്കുന്നുണ്ട്. മാനവികതയുടെ പ്രതീകമായി ഹെന്‍ട്രിയെ നില നിര്‍ത്തിയ നോവലിസ്റ്റ് സ്ത്രീ പീഡനവും പരിസ്ഥിതി നശീകരണവും സമ്പത്തിന്റെ ദുര്‍വിനിയോഗവും എന്ന് വേണ്ട, വ്യക്തിയിലും സമൂഹത്തിലും മതത്തിലുമുള്ള എല്ലാ ദുഷ്‌ചെയ്തികളുടെയും പ്രതീകമായാണ് സാത്താന്‍ ലോപ്പോയെ അവതരിപ്പിക്കുന്നത്. അധിനിവേശത്തിന്റെ പ്രലോഭനങ്ങളെപ്പറ്റിയും സ്വാധീനത്തെപ്പറ്റിയും മദാമ്മയിലൂടെ സൂചിപ്പിക്കുമ്പോള്‍ അതിലൂടെ കടന്നു വരുന്ന ഫാസിസത്തെപറ്റി സൂചിപ്പിക്കാനായി മദാമ്മയെ ജര്‍മ്മന്‍കാരി തന്നെയാക്കുന്നുണ്ട്. ബിയാട്രീസും ഗ്രേസിയും ശാരിയും മൂന്നു കാലഘട്ടത്തിലെ സ്ത്രീകളാണ്. ഡേവിഡിലൂടെയും ശാരിയിലൂടെയുമാണ് നോവലിസ്റ്റ് താന്‍ വിഭാവനം ചെയ്യുന്ന നല്ല നാളേക്കുള്ള വഴി വെട്ടുന്നത്. സാങ്കേതികതയുടെ പുരോഗതിയോട് ചേര്‍ന്നു വേണം നമ്മുടെ പടയൊരുക്കം എന്നത്തില്‍ എഴുത്തുകാരന് സംശയമില്ല.

നോവലിന്റെ കഥാ തന്തു തീര്‍ത്തും ലളിതവും നേര്‍ത്തതുമാണ്. അത്തരമൊരു കഥാതന്തുവിനെ വിപുലീകരിച്ചു 336 പേജ് ഉള്ള ഒരു നോവലാക്കി തീര്‍ത്തതിലും അതിലേക്ക് വിവിധ കാഴ്ചപ്പാടുകളെ സമര്‍ത്ഥമായി ഇഴ ചേര്‍ത്തത്തിലും നോവലിസ്റ്റ് കാണിച്ച മിടുക്ക് എടുത്തു പറയേണ്ടതാണ്.
വായനക്കാരുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ ആന്റിക്ലോക്കില്‍ കുറവാണ് എന്നാണ് എനിക്ക് തോന്നിയത്. അവസരങ്ങളുണ്ടായിട്ടും അതിനെ ഹൃദയത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കാന്‍ നോവലിസ്റ്റിന് പൂര്‍ണ്ണമായി കഴിഞ്ഞില്ല എന്ന് തോന്നി. ഇവിടെ ഒരു പക്ഷെ, നിരീശ്വരനുമായുള്ള താരതമ്യം സ്വാധീനിച്ചിരിക്കാനുള്ള സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല. എന്നിരിക്കിലും നോവലിന്റെ തുടക്കത്തിലും അവസാനത്തിലും വായനക്കാരുടെ ഹൃദയമിടിപ്പുകള്‍ കൂട്ടും വിധം ഉദ്വേഗജനകമായി കഥയെ അവതരിപ്പിച്ചിട്ടുണ്ട് എഴുത്തുകാരന്‍. അതിലുപരിയായി കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ സത്യസന്ധമായും നന്നായും അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ് നോവലിന്റെ വിജയം.

അധികാരത്തോടുള്ള വിധേയത്വം അഴിമതിയെ വളര്‍ത്തുന്നു. 'യജമാനപ്രീതിക്കായി വാല്‍ താഴ്ത്തിയിട്ട് ഇടയ്ക്കിടെ കുരച്ചുകൊണ്ടിരുന്നാല്‍ മതി. അതു തന്നെയല്ലേ അധികാരത്തിന്റെ പിന്‍വാതില്ക്കല്‍ കാത്തുകെട്ടിക്കിടക്കുന്ന ചില മനുഷ്യരില്‍ കാണുന്നതും. സാത്താന്‍ ലോപ്പോയെ കാണുമ്പോള്‍, ഇല്ലാത്ത വാലിന്റെ തുടക്കദേശത്ത്, നട്ടെല്ലിന്റെ തെക്കേ മുനമ്പില്‍ ഒരനക്കം അനുഭവപ്പെടുന്ന വിധേയര്‍ പലരുണ്ടയാള്‍ക്ക്.' നിസ്സഹായരായ ജനതയ്ക്ക് പിറുപിറുക്കനേ കഴിയൂ. തിന്മക്കെതിരെ പ്രതികരിക്കാത്തവര്‍ ഷണ്ഡന്മാരാണ്. ഒരു ജനതയെ തന്നെ ഷണ്ഡീകരിച്ചിരിക്കുന്ന അവസ്ഥയാണുള്ളതെങ്കിലോ? 'ഉപയോഗിക്കാതെ തുരുമ്പെടുത്തുപോയ താക്കോലായിത്തീര്‍ന്നിരിക്കുന്നു എന്നിലെ പുരുഷയിടം.' എന്ന ഹെന്‍ട്രിയുടെ ചിന്ത സമകാലീന ഭാരതത്തിന് നന്നായി ചേരും.

ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു ജനാധിപത്യ ഗവണ്മെന്റ് ഉണ്ടാവേണ്ടതിന്റെ ആവശ്യകത പറയുമ്പോഴും ഇപ്പോള്‍ നില നില്‍ക്കുന്ന രീതിയെ വേദനയോടെയാണ് നോവലിസ്റ്റ് നോക്കിക്കാണുന്നത്. 'ഏത് പെട്ടിയിലിട്ട് ആണിയടിച്ചാലും മരിച്ചടക്കപ്പെട്ട സര്‍ക്കാരുകള്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ മാറി മാറി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് കണ്ടു കണ്ട് അതൊരു പുതുമയില്ലാത്ത കാഴ്ചയായിക്കഴിഞ്ഞു ജനത്തിനെന്ന് ഇരു കൂട്ടരും സൗകര്യപൂര്‍വ്വം മറക്കുന്നു.' വികസനം ജനങ്ങള്‍ക്ക് പൊതുവായും അതില്‍ ബന്ധപ്പെടുന്നവര്‍ക്ക് നേരിട്ടും നന്മയ്ക്കായിരിക്കണം. 'എല്ലാ വികസനവും ചിലര്‍ക്ക് ആര്‍ഭാടം നല്‍കുമ്പോള്‍ ചിലരുടെ ജീവിതം തന്നെ തകര്‍ക്കുന്നത് എന്തൊരു ക്രൂരതയാണെന്നെനിക്ക് പ്രതിഷേധം തോന്നി. അവരെ മാന്യമായി മാറ്റിപ്പാര്‍പ്പിച്ച് ഉപജീവനത്തിന് വക കണ്ടെത്താന്‍ വഴിയൊരുക്കുന്ന ഏതെങ്കിലും നേരമുള്ള നേതാവ് ഭരണത്തിലുണ്ടായെങ്കിലെന്ന് ഞാന്‍ ആശിച്ചു.' എന്നിടത്ത് പൊതുജനത്തിന്റെ നിസ്സഹായത വ്യക്തമാണ്. ജനധിപത്യമെന്നത് ഭൂരിപക്ഷത്തിന് മാത്രമല്ല എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുള്ളതായിരിക്കണം.
സമൂഹത്തില്‍ നടമാടുന്ന ഏകാധിപത്യം എന്ന രോഗത്തെ നോവലിസ്റ്റ് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. 'എതിര്‍പ്പിന്റെ സ്വരങ്ങളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ചതിച്ചു കൊല്ലുന്നു. അന്ധതേം സുഖലോലുപതേം അധികാരത്തിന്റെ ലക്ഷണമായി മാറുമ്പം അവന്‍ വെറുമൊരു വ്യക്തിയല്ല. ദുഷിച്ചുപോയ വ്യവസ്ഥിതി തന്നെ. അങ്ങനൊരുവനെ തകര്‍ക്കാനുള്ള കരുത്തുമായി ചരിത്രത്തില്‍ പുതിയൊരു ആന്റിക്ലോക്ക് ഉണ്ടാവാതെ വയ്യ. അപ്പോള്‍ കൂടെ നിന്നവര്‍ തന്നെ അവനെതിരെ തിരിയും.' നമ്മുടെ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും സ്വയം ശുചീകരിക്കേണ്ടിയിരിക്കുന്നു. 'ഏതൊരു മഹാപ്രസ്ഥാനത്തിന്റെയും അപചയം സംഭവിക്കുന്നത് സ്വയം ശുദ്ധനാകാത്ത ഒരാള്‍ അതിന്റെ അമരത്ത് പിടിമുറുക്കുമ്പോഴാണെന്ന് ചരിത്രം പഠിക്കുമ്പോഴൊക്കെ എനിക്കും തോന്നിയിട്ടുണ്ട്. മിക്കവാറും അയാള്‍ക്കുള്ളില്‍ ഒരു ഏകാധിപതിയുടെ രോഗബീജങ്ങള്‍ വളര്ന്നുണ്ടാവും.' ഈ ഏകാധിപത്യ പ്രവണത മുതലാക്കിയാണ് അധിനിവേശ ശക്തികള്‍ നമ്മളില്‍ പിടി മുറുക്കുക.

'ദൂരെയിരുന്ന് വികാരം കൊള്ളുന്നവര്‍ക്ക് എന്തും പറയാം. അവര്‍ യുദ്ധത്തെയോ ജീവിതത്തെയോ നെഞ്ചു വിരിച്ച് നേരിട്ടിട്ടില്ലാത്തോരാണ്. ഒന്നെനിക്കറിയാം. ഒരു യുദ്ധവും ഒന്നും നേടിത്തരില്ലെന്ന്. കിട്ടിയെന്ന് കരുതണ സ്വാതന്ത്ര്യവും ശാശ്വതമല്ല തന്നെ. അടിമത്തത്തിന്ന് മറ്റൊരു അടിമത്തത്തിലേക്കുള്ള യാത്രയാണ് ചരിത്രമെന്ന് സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാവും.' ഈ അടിമത്തത്തിലേക്ക് നാം പോകണമോ എന്നതാണ് ആന്റിക്ലോക്ക് നമ്മോട് ചോദിക്കുന്നത്. നമ്മെ മോഹിപ്പിച്ച് അവരുടെ കാര്യം നടത്താന്‍ ശ്രമിക്കുന്ന അധിനിവേശത്തിന്റെ പ്രലോഭനങ്ങളെ എത്ര നിശിതമായാണ് ആക്ഷേപഹാസ്യത്തിലൂടെ എഴുത്തുകാരന്‍ അവതരിപ്പിക്കുന്നതെന്ന് നോക്കുക. 'മുട്ടിനു മുകളില്‍ അവസാനിക്കുന്നതും ട്രൗസറിനെ ഓര്‍മിപ്പിക്കുന്നതുമായ ഒരു വസ്ത്രമായിരുന്നു മദാമ്മയുടെ അരക്കെട്ട് മറച്ചത്..... കോളറും കൈയുമില്ലാത്ത ഒരു കറുത്ത ബനിയനായിരുന്നു മദാമ്മയുടെ ബാക്കി വസ്ത്രം. അതിലൂടെ അവരുടെ ഇളകിത്തുള്ളുന്ന മാറിടങ്ങളുടെ സമൃദ്ധി ഇപ്പോള്‍ താഴെ വീഴുമെന്ന മട്ടില്‍ തങ്ങിനില്‍ക്കുന്നത് കാണാം. വീണുകിട്ടാന്‍ ഇടയുള്ള പ്രലോഭനങ്ങളില്‍പ്പെട്ടതിനാലാവണം വഴിവക്കിലുള്ളവര്‍ ഒളിഞ്ഞും പാത്തുമുള്ള നോട്ടങ്ങളില്‍ ഏര്‍പ്പെടുന്നത്.' 'വെളുവെളുത്ത നിറമുള്ള ഈ പെണ്ണിന് സാത്താന്‍ ലോപ്പോയെപ്പോലെ കറുപ്പുനിറമുള്ള തിമോത്തിയോസിനോട് അടുപ്പം തോന്നിയതെങ്ങനെയെന്ന് എന്റെ മനസ്സ് അന്നേരം സംശയം ചോദിച്ചു. കറുത്തവര്‍ വെളുപ്പില്‍ സൗന്ദര്യം കണ്ടെത്തുന്നതുപോലെ ഒരുപക്ഷെ തിരിച്ചും സംഭവിക്കുന്നുണ്ടായിരിക്കുമോ? ആര്‍ക്കറിയാം, ജര്‍മ്മിനിയിലൊക്കെ ഇപ്പോള്‍ ഇതാണോ ട്രെന്‍ഡെന്ന്..' എന്ന് പറയുമ്പോഴും മദാമ്മയുടെ നോട്ടം ആന്റിക്ലോക്കിലേക്കെത്തുന്നു എന്നിടത്ത് നോവലിസ്റ്റ് ഉദ്ദേശിച്ചത് വ്യക്തം.

ശവപ്പെട്ടിക്കാരനെക്കുറിച്ചുള്ള നോവലില്‍ മരണം ഒരു പ്രധാന വിഷയമാവാതിരിക്കാന്‍ വഴിയില്ലല്ലോ. മരണവിചാരങ്ങള്‍ ഈ നോവലില്‍ ഒരു നിഴല്‍ പോലെയുണ്ട്. ഇതിലെ ഒരു മുഴുവന്‍ അദ്ധ്യായം മരണ പ്രസംഗമാണ്. ഒരു പക്ഷെ ആത്മാക്കളുടെ ദിവസത്തില്‍ ഒരു പുരോഹിതന് നേരിട്ട് പറയാവുന്നത്ര മികവോടെ അതെഴുതിയിട്ടുമുണ്ട്. 'ഏതൊരു മരച്ചോട്ടില്‍ ചെന്ന് നോക്കിയാലും കാണാം ഭേദപ്പെട്ടൊരു കാറ്റില്‍ പോലും വീണു കിടക്കുന്ന അനവധി പച്ചിലകള്‍. അങ്ങനെയെങ്കില്‍, അവിചാരിതമായി ആഞ്ഞു വീശുന്നൊരു കൊടുങ്കാറ്റില്‍ എത്രയെത്ര പച്ചിലകള്‍ ഞെടുമ്പറ്റ് പൊഴിഞ്ഞു വീഴാതിരിക്കില്ല.' 'ഒളിച്ചിരുന്ന് ലോകത്തെ നിരീക്ഷിക്കുമ്പോഴാണ് അതിന്റെ പൊള്ളത്തരം നമുക്ക് മനസ്സിലാവുന്നത്......താന്താങ്ങളുടെ പെട്ടിക്കു നേരെ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും ആവാത്ത വിധം ജീവിതവുമായി അത്രയ്ക്കങ്ങ് ഒട്ടിപ്പോയിരിക്കുന്നു അവര്‍. ഭാവം കണ്ടാല്‍ ഒരിക്കലുമവര്‍ മരിക്കില്ലെന്ന് തോന്നും. എന്നാലോ ശവപ്പെട്ടിയുടെ ബോര്‍ഡ് പോലെത്തന്നെ തുരുമ്പെടുത്ത് നശിക്കാറായ സ്ഥിതിയിലാണ് പല ജന്മങ്ങളും. ഇതാ ഇവരിലൊരുവന്റെയുള്ളില്‍ അര്‍ബുദം വളരുന്നുണ്ട്. ഇനിയുമൊരുവന്റെ ഹൃദയം പൊട്ടാന്‍ നിമിഷങ്ങള്‍ മതി. ആ പോവുന്ന മൂന്നാമന്‍ അടുത്ത വളവു തിരിയുമ്പോള്‍ ഒരു ഭ്രാന്തന്‍ വാഹനത്തിന്റെ അടിയില്‍ പെടും. എന്നിട്ടുമീ മനുഷ്യര്‍...' ഇനി കുറെ പേര്‍ പാറമേല്‍ വീണ വിത്ത് പോലെയാണ്. 'സെമിത്തേരി കാണുമ്പോള്‍ മാത്രം ജീവിതത്തിന്റെ അസ്ഥിരതയെക്കുറിച്ച് വിചാരപ്പെടുന്ന ആ അവസ്ഥയ്ക്ക് ചുടലജ്ഞാനം എന്നാണ് പേരെന്ന് അപ്പനാണെനിക്ക് പറഞ്ഞു തന്നിട്ടുള്ളത്. ഒന്നും ശാശ്വതമല്ലെന്ന് ഓര്‍ത്തു നിന്ന അതെ മനുഷ്യര്‍ പക്ഷെ, സെമിത്തേരിക്ക് പുറത്തിറങ്ങുന്നതോടെ എല്ലാം നിസ്സാരമായി വിസ്മരിക്കുകയും വിദ്വേഷത്തിന്റെയും മത്സരത്തിന്റെയും ലോകത്തില്‍ അവനവനെ വീണ്ടും സ്ഥാപിക്കുകയും ചെയ്യും.'

ക്രിസ്ത്യന്‍ വിശ്വാസത്തെയും അതിന്റെ ആധ്യാത്മികതയെയും നല്ല വണ്ണം മനസ്സിലാക്കിയിട്ടുള്ളയാളാണ് വി ജെ ജെയിംസ്. ആ വിശ്വാസത്തിന്റെ നവീകരണത്തിനും എഴുത്തുകാരന്‍ തന്റെ നോവല്‍ ഒരവസരമാക്കുന്നുണ്ട്. 'എല്ലാ സമ്പന്നതേടേം ഒടേതമ്പുരാന്‍ പെറന്നത് ഇല്ലായ്മകളുടെ കാലിത്തൊഴുത്തിലാടാ. കൊട്ടാരം പോലത്തെ പള്ളിപണിഞ്ഞ് അതിനുള്ളിലൊര് കീറത്തുണി കൊണ്ട് നഗ്‌നത മറച്ച് തൂങ്ങിക്കെടക്കാന്‍ വിടുന്നു നമ്മളവനെ. അവന്‍ പക്ഷെ പിറക്കാന്‍ തിരഞ്ഞെടുക്കണത് പുല്‍കൂടിന്റെ എളിമയുള്ള മനസ്സുകളാ. ബലിയല്ല, കരുണയാണവന്‍ ആവശ്യപ്പെട്ടത്. ആത്മാവിലും സത്യത്തിലുമുള്ള ആരാധനയാണ് ഏറ്റോം വെല്യ ആരാധനയെന്ന വചനം വിളിച്ചുപറേണത് ആരും കേക്കാണ്ട് പോണതെന്തിരാണ്?' എന്നും 'കല്ലറയില്‍ വെച്ച ധനികരായ ആത്മാക്കളെയാണോ പാഴ്മണ്ണില്‍ ലയിച്ച പാവപ്പെട്ടവരെയാണോ അന്ത്യവിധിനാളില്‍ കര്‍ത്താവ് വലതുഭാഗത്തു നിര്‍ത്തുകയെന്ന് എനിക്കെപ്പോഴും സന്ദേഹം തോന്നാറുണ്ട്.' എന്നും ആകുലപ്പെടുന്ന നോവലിസ്റ്റ്
'സ്വര്‍ഗ്ഗരാജ്യം അവനവനില്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞോന് സ്തുതിക്കാനല്ലാണ്ട് പ്രാര്‍ത്ഥിക്കാന്‍ ഒരു കാരണം പോലും കാണില്ലടാ...' എന്ന് തന്റെ കഥാപാത്രങ്ങളെക്കൊണ്ട് പറയിക്കുന്നുണ്ട്. വിശുദ്ധവചനങ്ങളെ അക്ഷരാര്‍ത്ഥത്തിലല്ല വ്യാഖ്യാനിക്കേണ്ടത് എന്നും ശരിയായ അര്‍ത്ഥത്തില്‍ അവ എത്ര മഹത്തരമാണെന്നും നമ്മെ ഓര്മിപ്പിക്കുന്നുണ്ട് ആന്റിക്ലോക്ക്. ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍ എന്ന മലയിലെ പ്രസംഗത്തിലെ വചനത്തെ നോവലിസ്റ്റ് തെളിച്ചു പറയുന്നത് നോക്കുക. 'പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് പോലെ, ഭൂമിയില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്കെല്ലാം ദൈവരാജ്യത്തില്‍ തീനും കുടിയുമനുഭവിക്കാം എന്നല്ല അതിനര്‍ത്ഥം. ആത്മാവില്‍ ഉണ്ടാവേണ്ടത് ആഗ്രഹങ്ങളുടെ ദാരിദ്ര്യമാണ്. ആശയൊഴിഞ്ഞ് ശൂന്യമാകുന്ന മുറയ്ക്ക് ആത്മാവ് അതിനെ സ്വയം പ്രകാശനശേഷി പ്രദര്‍ശിപ്പിച്ച് നിങ്ങളില്‍ തന്നെയുള്ള ദൈവരാജ്യത്തിന്റെ അനുഭവം നല്‍കുമെന്ന വാഗ്ദാനമാണത്.' ഇതിനെ കൂടുതല്‍ ലഘൂകരിച്ചു മറ്റൊരിടത്ത് പറയുന്നു. 'ആരുടേയും ആഗ്രഹത്തിന് ലോകം പരിധി വെച്ചിട്ടില്ല. എന്നാല്‍ അവനവന്‍ തന്നെ അവനവന് പരിധി വച്ചില്ലെങ്കില്‍ അതപകടവുമാണ്.'

'ഏത് രാജ്യത്തിന്റെ നിര്‍മ്മിതി എന്നതല്ല, കൃത്യസമയം കാണിക്കുന്നുവോ എന്നാണ് നിയന്താവ് നോക്കുക. സമയം തെറ്റിക്കുന്നത് ക്ലോക്കിന്റേതല്ലാതെ സമയത്തിന്റെ പ്രശ്‌നമല്ലല്ലോ. സ്വന്തം ക്ലോക്കാണ് ശരിയെന്ന് ശഠിച്ച് മത്സരിക്കുന്നവര്‍ ഒരു കഷണം നിശ്ചലതയെ അനുഭവിച്ച ശേഷം സമയത്തേക്ക് തിരിഞ്ഞ് അതിനെ അറിയാന്‍ ശ്രമിക്കട്ടെ.' എന്ന് ആന്റിക്ലോക്കിന്റെ സന്ദേശത്തെ ചുരുക്കാം. വിശ്വമാനവീകതയെ സ്വപ്നം കാണുന്നവയാണ് വിശ്വപ്രശസ്തമായ നോവലുകള്‍. അത്തരമൊരു വിശാലകാഴ്ചപ്പാട് ആന്റിക്ലോക്കിനുണ്ട്. അടരുകളില്‍ ചിന്തകളൊളിപ്പിച്ച ഈ നോവലിന്റെ പെയിന്റിംഗ് വേണമെങ്കില്‍ അല്പം കൂടെ നന്നാക്കാമായിരുന്നു എന്നൊരഭിപ്രായമുണ്ടെങ്കിലും കെട്ടിടം നല്ല പാറമേല്‍ ഉറപ്പുള്ള കല്ലു കൊണ്ട് നല്ല സിമെന്റില്‍ പണിതതാണ് എന്നുറപ്പിച്ചു പറയാം. അത് കൊണ്ട് തന്നെ സുരക്ഷിതമായ താമസത്തിന് ഉത്തമം. ആനുകാലികമായ വിഷയങ്ങളെ ശക്തമായി കൈകാര്യം ചെയ്തിരിക്കുന്ന ആന്റിക്ലോക്ക് എഴുത്തിന്റെ കലയില്‍ ജയിംസിന്റെ (James Vj) മികച്ച കരവിരുതിന്റെ തെളിവാണ്.

പോള്‍ സെബാസ്റ്റ്യന്‍

പ്രസാധനം - ഡി സി ബുക്‌സ്
പേജ് - 336
രണ്ടാം പതിപ്പ് വില (ഇന്ത്യയില്‍) - 325 രൂപ
Anticlock

Friday, November 16, 2018

നിര്‍വചനങ്ങളില്ലാത്ത പ്രണയം




പ്രണയം! പലരും പല തരത്തില്‍ നിര്‍വ്വചിച്ചു നിര്‍വ്വചിച്ചു അര്‍ത്ഥ വ്യക്തത നഷ്ടപ്പെട്ട വാക്ക്. എന്താണ് പ്രണയം എന്നതിന് കാര്‍ത്തിക എന്ന നോവലിസ്റ്റ് നല്‍കുന്ന ഉത്തരമാണ് 'നിര്‍വചനങ്ങളില്ലാത്ത പ്രണയം' എന്ന നോവല്‍.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരു പ്രവാസി പെണ്‍കുട്ടിയുടെ നാട്ടിലേക്കുള്ള ഒരു ചെറിയ ഇടവേളയിലാണ് പ്രണയത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടുന്ന നോവല്‍ സംഭവിക്കുന്നത്. കാര്‍ത്തിക എന്ന നോവലിസ്റ്റിന്റെ പേര് തന്നെയാണ് പ്രധാന കഥാപാത്രത്തിനും നല്‍കിയിരിക്കുന്നത്. ഇത് ആത്മകഥാപരമാണോ എന്ന് സംശയിക്കാന്‍ അവസരമൊരുക്കുമ്പോഴും അതങ്ങനെയല്ല എന്ന വ്യക്തമായ സൂചന നോവലില്‍ നല്‍കുന്നുണ്ട് നോവലിസ്റ്റ്. അവള്‍ അനാഥയാണെന്നത് അവള്‍ക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു വഴി മാത്രമായിരുന്നു. പക്ഷെ, പ്രണയത്തെയും അവള്‍ ഒരു വേലിക്കെട്ടിനുള്ളില്‍ നിര്‍ത്താന്‍ താല്പര്യപ്പെട്ടില്ല. പകരം, ഒരു വേലിക്കെട്ടിനുള്ളില്‍ നിര്‍ത്തേണ്ടതാണോ പ്രണയം എന്ന ചോദ്യത്തെ ജീവിക്കുകയായിരുന്നു. 'ഈ ലോകത്തിലുള്ള അനശ്വര പ്രണയങ്ങള്‍ എന്ന് ഈ ലോകം വാഴ്ത്തിപ്പാടുന്ന പ്രണയങ്ങള്‍ ഒന്നും അവരുടെ ജീവിതത്തില്‍ പൂര്‍ണ്ണമായതുകൊണ്ടല്ല അവയെല്ലാം അനശ്വരമെന്ന് പറയുന്നത്, മറിച്ച് ആ പ്രണയങ്ങള്‍ പൂര്‍ണ്ണമാക്കപ്പെട്ടത് അവരുടെ ഹൃദയങ്ങളിലായിരുന്നു. അവരുടെ ആത്മാവിലായിരുന്നു.' കാര്‍ത്തികയും കോളേജ് അധ്യാപകന്‍ കൂടിയായ നോവലിസ്റ്റ് അജയ് കൃഷ്ണയും തമ്മിലുള്ള സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പൂര്‍ണ്ണതയിലേക്കുള്ള യാത്രയുടെ കഥയാണ് 'നിര്‍വചനങ്ങളില്ലാത്ത പ്രണയം'.

നോവലിസ്റ്റ് ആമുഖത്തില്‍ പറയുന്നു: 'പ്രണയമാണ് ഈ നോവലിന്റെ ഇതിവൃത്തമെങ്കിലും പ്രണയത്തെ കാമുകീകാമുക സങ്കല്‍പ്പത്തില്‍ നിന്നും അടര്‍ത്തി മാറ്റി സ്വതന്ത്രമായ ചിന്താഗതിയുള്ള രണ്ടു വ്യക്തികള്‍ തമ്മിലുള്ള സൗഹൃദവുമായി അതിനെ കോര്‍ത്തിണക്കുന്നു. ആ യാത്രയില്‍ പ്രകൃതിയും അതിന്റെ സൗന്ദര്യവും ആ പ്രണയത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നുള്ളതും എന്റെ ഭാവനയ്ക്കനുസരിച്ച് വര്‍ണ്ണിച്ചിരിക്കുന്നു.'

വല്ലപ്പോഴുമൊക്കെ പ്രണയനോവലുകള്‍ വായിക്കാറുണ്ടെങ്കിലും ഒരു നോവല്‍ മുഴുവന്‍ പ്രണയത്തെ ചര്‍ച്ച ചെയ്യുന്നത് വായിക്കുന്നത് ആദ്യമാണ്. ആഴത്തില്‍ തന്നെ ആ ചര്‍ച്ച പുരോഗമിക്കുന്നുണ്ട്. ഈ ചര്‍ച്ചയെ മുന്നോട്ട് കൊണ്ടുപോകാനായി മാത്രമാണ് നോവലില്‍ കഥയെ ഉപയോഗിച്ചിരിക്കുന്നത് എന്നതിനാല്‍ നാടകീയമായ അധികം കഥാ സന്ദര്‍ഭങ്ങള്‍ ഇതില്‍ കാണാന്‍ സാധിക്കുകയില്ല. കാമുകീ കാമുകര്‍ക്കെതിരെ പടവാളുമായി വരുന്ന ഭീകരരായ ബന്ധുക്കളെയോ വില്ലന്മാരെയോ ഇതില്‍ കാണാന്‍ സാധിക്കുകയില്ല. എങ്കില്‍ പോലും ശക്തമായ ഒരു മതില്‍ അവരുടെ പ്രണയത്തിന് വിഘാതമായി ഉണ്ട് താനും. തീര്‍ത്തും ലളിതമായ ഒരു കഥയെ ആകാംക്ഷ നിറച്ചു കൊണ്ട് അവതരിപ്പിക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്.

അഹങ്കാരവും വാശിയും മനുഷ്യസ്വഭാവത്തിന്റെ ഒഴിവാക്കാനാവാത്ത രണ്ടു ഭാവങ്ങളാണ്. അഹങ്കാരത്തിന്റെ വേലിക്കെട്ട് പൊളിക്കാതെ അവര്‍ക്ക് വിനയത്തിന്റെ വഴിയേ യാത്ര തുടങ്ങാനാവുകയില്ല. വിനയത്തിന്റെ വഴിയിലൂടെയല്ലാതെ സത്യവും സ്വാതന്ത്ര്യവും സഞ്ചരിക്കുകയുമില്ല. നോവലിലെ കാര്‍ത്തികയിലെ അഹങ്കാരം നേരത്തെ തകര്‍ക്കപ്പെടുന്നുണ്ട്. ഇത് അവള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം അവളെ കരുത്തയാക്കുന്നുണ്ട്. അതെ സമയം അജയ് ബന്ധനത്തിലാണ്. അഹങ്കാരത്തിന്റെ മാത്രമല്ല, വാശിയുടെയും. 'അയാളുടെ വാശി എനിക്കറിയാം. ഒരു കാര്യം വേണമെന്നാഗ്രഹിച്ചാല്‍ അത് കിട്ടുന്നിടം വരെ ആ വാശി കാണിക്കും.' വാശിയുടെ കാര്യത്തില്‍ കാര്‍ത്തികയും പിറകിലല്ല. പക്ഷെ, അജയന്റെ ചില പിടിവാശികള്‍ക്ക് മുന്‍പില്‍ ചിലപ്പോഴൊക്കെ വിട്ടു വീഴ്ച വേണമെന്ന് അവള്‍ക്കറിയാം. 'പ്രണയാര്‍ദ്രമീ യാത്ര' എന്ന നോവല്‍ എഴുതിയ അജയ് കൃഷ്ണ പക്ഷെ ആ എഴുത്തില്‍ നിന്ന് വ്യത്യസ്തമായ ഒന്നും പഠിക്കുന്നില്ല. അവന് സ്വയം സ്വതന്ത്രനാവാനും സാധിക്കുന്നില്ല. പക്ഷെ, നോവലിനുള്ളില്‍ 'നിര്‍വചനങ്ങളില്ലാത്ത പ്രണയം' എന്ന നോവല്‍ എഴുതുന്ന കാര്‍ത്തിക പ്രണയത്തെ തിരിച്ചറിയുകയും സ്വയമായി അതിനെ നിര്‍വചിക്കുകയും പ്രണയത്തെയും പ്രണയിയെയും സ്വന്തമാക്കുകയും സ്വതന്ത്രമാക്കുകയും ചെയ്യുന്നുണ്ട്.

പ്രണയം ഊര്‍ജ്ജമാണ്. അത് പലപ്പോഴും മൗനത്തിന്റെ കൂടാരത്തിലൊളിക്കും. ചിലപ്പോള്‍ ഈ മൗനം കാമത്തിന്റെ ചിറകു വിരിക്കും. ചിന്തയിലേക്കും ശരീരത്തിലേക്കും മാത്രമല്ല, ആത്മാവിലേക്കും പടര്‍ന്നു കയറും. പ്രണയിക്കുന്ന ആത്മാക്കളുടെ ചേര്‍ച്ചയില്‍ മാത്രമാണ് പ്രണയ സായൂജ്യം അനുഭവിക്കാനാവുക. നോവലിലെ വിവിധ ഭാഗങ്ങളില്‍ പ്രണയത്തിന്റെ വിവിധങ്ങളായ രൂപങ്ങളെയും ഭാവങ്ങളെയും വിശകലനം ചെയ്ത് എഴുതുന്നുണ്ട് കാര്‍ത്തിക. നോവലിലെ ചിന്തകള്‍ പങ്കു വെയ്ക്കുന്നത് നോവലില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാം എന്ന ഏകദേശ രൂപം വായനക്കാര്‍ക്ക് കിട്ടുന്നതിന് സഹായിക്കുമെന്ന് കരുതുന്നു.

'പ്രണയം എന്ന വൈകാരികാവസ്ഥയില്‍ ഒരു വ്യക്തിയില്‍ പ്രകടമാവുന്നത് അവരുടെ ഉപബോധമനസ്സില്‍ ഉറങ്ങിക്കിടക്കുന്ന അനിര്‍വചനീയമായ ഊര്‍ജ്ജത്തിന്റെ ഒരു വിസ്‌ഫോടനമാണ്. അവിടെ വ്യാപരിക്കുന്ന പരമമായ ചൈതന്യമാണ്. പ്രണയമുള്ള ഒരു വ്യക്തിയില്‍ പ്രതിഫലിക്കപ്പെടുന്ന അനന്തമായ ആനന്ദത്തിന് അതിന്റെ സമ്പൂര്‍ണ്ണതയ്ക്ക് കാരണമാകുന്നത്. ആ ഊര്‍ജ്ജത്തിന് മനുഷ്യമനസ്സുകളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള അപാരമായ ശക്തിയുണ്ട്.' 'ഈ പ്രപഞ്ചത്തിലുള്ള എല്ലാത്തിലും പ്രണയത്തെ കണ്ടെത്തുവാന്‍ കഴിഞ്ഞാല്‍ നമ്മുടെ ജീവിതം തന്നെ പ്രണയാര്‍ദ്രമായി മാറുന്നു.' മനുഷ്യനിലെ പ്രണയവും പ്രകൃതിയുടെ പ്രണയവും തമ്മില്‍ ഐക്യപ്പെടുന്നുണ്ട് ഈ നോവലില്‍. 'പറയാതെ പറഞ്ഞ, അറിയാതെ അറിഞ്ഞ ഞങ്ങളുടെ പ്രണയത്തെ പ്രകൃതിയും ഏറ്റെടുത്ത് പുറത്ത് ഒരു ശക്തമായ മഴയായി പെയ്തിറങ്ങുവാന്‍ തുടങ്ങി.' മഴയുടെ ഈ പ്രണയപ്പെയ്ത്ത് നോവലില്‍ പലയിടത്തും സംഭവിക്കുന്നുണ്ട്.

കാമം പ്രണയത്തിന്റെ പൂര്‍ണ്ണതയ്ക്ക് അനിവാര്യമാണോ? 'എനിക്ക് വേണ്ടത് കാമത്തില്‍ അധിഷ്ഠിതമായ ഒരു പ്രണയമല്ല. പക്ഷെ നമ്മുടെ മനസ്സും ശരീരവും ആ കാമത്തെ പുല്‍കുവാന്‍ ആഗ്രഹിക്കുന്നു ഇടയ്ക്ക്. അതുകൊണ്ടാണ് പ്രണയത്താല്‍ നീ എന്നെയിന്ന് സ്പര്ശിച്ചപ്പോഴും ഞാന്‍ നിന്നെ എതിര്‍ക്കാതിരുന്നത്. പ്രണയത്തെ അന്തരാത്മാവിലൂടെയോ അല്ലെങ്കില്‍ ബഹികമായ ശാരീരിക ഒത്തുചേരലിലൂടെയോ അറിയുകയെന്നത് തെറ്റാണോ?' സൗഹൃദത്തിലധിഷ്ഠിതമായ പ്രണയമാണ് ഈ നോവലില്‍ സംഭവിക്കുന്നത്. അജയുടെ ഭാര്യ ചിന്തിക്കുന്നത്, 'എനിക്കും ഇത് പോലെ ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നെങ്കില്‍ രണ്ട് ദിവസം എനിക്കും ഇവിടെ നിന്നൊന്ന് മാറിനില്‍ക്കാമായിരുന്നു' എന്നാണ്. ഇവിടെ ഒരു പരിഭവത്തിന്റെ രൂപത്തിലായാലും സ്വാര്‍ത്ഥതയെ വെടിയണമെന്ന ഒരു സന്ദേശം കൈമാറുന്നുണ്ട്. 'ഒരു സാധാരണ സ്ത്രീ പുരുഷ ബന്ധത്തിന്റെ പ്രതിച്ഛായയില്‍ നമ്മള്‍ രണ്ടുപേരും ഇതിനെ കാണാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ഇത്രയും തീവ്രമായ ഈ ബന്ധം എപ്പോഴേ ലൈംഗികമായ ആസക്തികളെ തേടി പോകുമായിരുന്നു. ഇവിടെ ലൈംഗീകതയെക്കാള്‍ നീ എപ്പോഴും മുന്‍തൂക്കം കൊടുക്കുന്നത് പ്രണയത്തില്‍ അധിഷ്ഠിതമായ ഒരു സൗഹൃദത്തിനാണ്. ഒരു പക്ഷെ, അതുകൊണ്ടായിരിക്കാം ഒമ്പത് വര്‍ഷമായിട്ടും നമ്മുടെ ഈ ബന്ധം അതിന്റെ പുതുമയോട് കൂടിത്തന്നെ ഇപ്പോഴും നിലനില്‍ക്കുന്നത്.' എന്ന് പറയുമ്പോഴും ശക്തമായ ലൈംഗികതയുടെ അടിയൊഴുക്ക് നായികാ നായക പ്രണയത്തിലുണ്ട്. പ്രണയം അതിന്റെ അടിസ്ഥാന ആശയത്തില്‍ ഒന്നു ചേരലും സ്വന്തമാക്കലുമാണെങ്കിലും സ്വന്തമാക്കുന്നതിനെ അടച്ചിടുന്നതിലല്ല സ്വതന്ത്രമാക്കുന്നതിലാണ് മഹത്വമിരിക്കുന്നതെന്ന് നിര്‍വചനങ്ങളില്ലാത്ത പ്രണയത്തില്‍ നോവലിസ്റ്റ് അഭിപ്രായപ്പെടുന്നു. 'പ്രണയം എന്ന് പറയുന്നത് രണ്ട് ആത്മാക്കളെ വിവാഹം എന്ന ആചാരത്തിലൂടെ ബന്ധിപ്പിക്കുന്ന ഒരു ബന്ധനമായിട്ടാണ്. ഈ ലോകം മുഴുവന്‍ ആ ബന്ധനത്തെ പ്രണയത്തിന്റെ പൂര്‍ണ്ണതയായിട്ട് കാണുന്നു. എന്റെ ചോദ്യം, പ്രണയമെങ്ങനെയാണ് ഒരു ബന്ധനമായി മാറുന്നതെന്നാണ്. അത് ഈ ലോകത്തില്‍ നിസ്സീമമായി വിരാജിക്കേണ്ട ഒന്നല്ലേ?' 'ബന്ധനങ്ങളില്‍ ഒരിക്കലും പ്രണയം ഉണ്ടാകുന്നില്ല.'

പ്രണയം വിതറിയതാണ് ഈ നോവലിലെ വഴിത്താരകള്‍. 'ഒരു വാഴയിലയില്‍ കുറച്ച് മുല്ലപ്പൂക്കള്‍. പ്രകൃതിയില്‍ അയാള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സുഗന്ധം. എന്നിലെപ്പോഴും പ്രണയം നിറയ്ക്കുന്ന, എനിക്ക് പ്രിയപ്പെട്ട പ്രകൃതിയുടെ സുഗന്ധം. അത് എന്റെ നാസാരന്ധ്രങ്ങളിലൂടെ എന്റെ ശരീരത്തിലാകമാനം പടര്‍ത്തി. ഞാനറിഞ്ഞു, എന്റെ ശരീരത്തിലെ ഓരോ അണുവിലും നിറഞ്ഞു നില്‍ക്കുന്ന പ്രണയത്തെ അത് തൊട്ടുണര്‍ത്തുന്നത്. ഞാനാ മുല്ലപ്പൂക്കള്‍ അയാളുടെ മേശപ്പുറത്ത് വെച്ചു.' പ്രണയം പെയ്തിറങ്ങുന്നത് കണ്ണുകളിലൂടെയാണ്. നോട്ടത്തിലൂടെയാണ്. 'അയാളുടെ ആ നോട്ടം എന്നിലെപ്പോഴും ഒരു അസ്വസ്ഥത ഉണ്ടാക്കുമായിരുന്നു. കാരണം ആ നോട്ടത്തില്‍ അയാളുടെ കണ്ണുകളിലെ പ്രണയത്തിന്റെ തീവ്രത അറിയുവാന്‍ പറ്റുമായിരുന്നു.' ആ നായിക തന്നെ അടുത്ത പേജില്‍ പറയുന്നു. 'അതെ...എനിക്കിഷ്ടമാണ് നീ കുളിക്കുന്നത് കാണാന്‍. നീ കുളത്തില്‍ മുങ്ങിനിവരുമ്പോള്‍ നിന്റെ തലമുടിയില്‍ നിന്നും ഇറ്റിറ്റ് വീഴുന്ന വെള്ളത്തുള്ളികളോടും നിന്റെ ശരീരത്തില്‍ തട്ടിത്തടഞ്ഞ് തെന്നിപ്പായുന്ന ജാലകണങ്ങളോടും ചിലപ്പോള്‍ അസൂയ തോന്നാറുണ്ട്.'

'നിന്റെ മൗനമാണ് എന്റെ പ്രണയം.
ആ മൗനത്തില്‍ വാചാലതയായി 
എന്നന്തരാത്മാവില്‍ നിറയുമാ പ്രണയം 
പിറക്കുന്നു ഈ ഭൂവില്‍ എന്നക്ഷരങ്ങളായി.' എന്ന് നോവലിസ്റ്റ് എഴുതുന്നു. ഇവിടെ പ്രണയം നായികയായ എഴുത്തുകാരിയെ തന്റെ എഴുത്തിനുള്ള പ്രേരകശക്തിയായി പ്രതിഷ്ഠിക്കുകയാണ്. ആദിയില്‍ വചനമുണ്ടായിരുന്നു, ആ വചനം ദൈവത്തോട് കൂടെയായിരുന്നു, ആ വചനം തന്നെയായിരുന്നു ദൈവം എന്ന ബൈബിള്‍ വാക്യത്തോട് ചേര്‍ത്തു വായിച്ചാല്‍. അക്ഷരങ്ങളിലൂടെ വിരിയുന്ന സൃഷ്ടി എന്നതാണ് എഴുത്തുകാരി പ്രണയത്തിന് നല്‍കുന്ന മാനം. ഇത് ഒരു ഉയര്‍ന്ന അര്‍ത്ഥതലമാണ്. ഇവിടെ എഴുത്തുകാരി പ്രണയത്തെ ലോകത്തിന്റെ മുഴുവന്‍ സൃഷ്ടിയുടെ ശക്തിയും കാരണവും ചൈതന്യവുമായി പ്രതിഷ്ഠിക്കുകയാണ്. 'നമ്മള്‍ പരസ്പരം ആദ്യം അറിഞ്ഞത് നമ്മുടെ കണ്ണുകളിലൂടെയാണ്. പക്ഷെ, ഇന്ന് ഞാന്‍ നിന്നെ അറിഞ്ഞിരിക്കുന്നു, നിന്റെ അക്ഷരങ്ങളിലൂടെ' എന്ന് എഴുതുന്നിടത്ത് ഈ അക്ഷരപ്രണയം ഒന്നിനൊന്നു ചേര്‍ന്ന് നില്‍ക്കുന്നു.

പ്രവാസത്തില്‍ നിന്ന് അവധിക്ക് വന്നതാണ് കഥാനായികയെങ്കിലും പ്രവാസത്തിന് ചുരുങ്ങിയ ഇടമേ നോവലില്‍ ലഭിക്കുന്നുള്ളു. ഒരു സമ്പൂര്‍ണ്ണ പ്രണയനോവലില്‍ പ്രണയത്തിന്റെ ഭൂമിക പ്രവാസമല്ലെന്നിരിക്കെ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. എങ്കിലും ചുരുങ്ങിയ വാക്കുകളിലൂടെ പ്രവാസത്തെ അടയാളപ്പെടുത്തുന്നുണ്ട് ഈ നോവല്‍. 'ഹേയ്! ഞാനാലോചിക്കുകയായിരുന്നു നമ്മുടെ നാട്ടിലെ നാലുമണിക്കാറ്റിനെക്കുറിച്ച്. ഈ ഗള്‍ഫുകാര്‍ക്ക് നാലുമണിക്കാറ്റ് എന്നത് ഒരു ദിവാസ്വപ്നമാണ്. കാരണം മരുഭൂമിയിലെ കാറ്റിന് ചൂടിന്റെ മേലാപ്പാണ്.' 'ഞാന്‍ നാട്ടില്‍ നിന്ന് പോയതുകൊണ്ടാ ഇവിടെയുള്ള എല്ലാത്തിനും ഇത്രയും സൗന്ദര്യമുള്ളതായി തോന്നുന്നത്. താനതെന്നോട് പറയുമ്പോഴാണ് ഞാനതിനെക്കുറിച്ചൊക്കെ ചിന്തിക്കുന്നത് തന്നെ. ശരിക്കും നമ്മുടെ നാടിന്റെ നന്മയും സൗന്ദര്യവുമൊക്കെ മനസ്സുകൊണ്ട് അറിയണമെങ്കില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ഒരു പ്രവാസിയായി ജീവിക്കണം.' എന്നിങ്ങനെ പ്രവാസം സാന്നിധ്യം അറിയിക്കുന്നു.

ആദ്യ എഴുത്തില്‍ പലര്‍ക്കും സംഭവിക്കുന്നത് പോലെ ആദ്യ അധ്യായങ്ങളില്‍ കാഴ്ചപ്പാടുകളുടെ വ്യക്തത അവിടവിടെ പാളിപ്പോകുന്നുണ്ട്. അവസാന അധ്യായങ്ങളാവുമ്പോഴേക്ക് അത് തിരുത്തപ്പെടുന്നുമുണ്ട്. അതുപോലെ, ഒഴിവാക്കാമായിരുന്ന കുറച്ചു ചെറിയ തെറ്റുകള്‍ ഈ പുസ്തകത്തില്‍ കടന്നുകൂടിയിട്ടുണ്ട്. ഒരു എഡിറ്റിംഗിന്റെ അനിവാര്യത ഈ പുസ്തകത്തിനുണ്ട്. പ്രണയനോവലുകള്‍ വിരളമായ ഇക്കാലത്ത്, നന്നായി ഒന്ന് മിനുക്കിയെടുത്താല്‍ മികച്ച ഒരു നോവലായി ഇതിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞേക്കും എന്ന് തോന്നുന്നു. അതിന് കഴിയട്ടെ എന്നാശംസിക്കുന്നു. ഇത് പറയുമ്പോള്‍ തന്നെ, ഇത്തരം ചെറിയ തെറ്റുകളോട് കൂടെ തന്നെ നോവല്‍ നല്ല ഒരു വായനാനുഭവം തന്നു എന്ന് സാക്ഷ്യപ്പെടുത്തേണ്ടതും കൂടിയുണ്ട്.

'നിന്റെ പ്രണയം നെഞ്ചിലേറ്റി ഞാനെന്റെ ഹൃദയത്തില്‍ ഗര്‍ഭം ധരിച്ച് എന്റെ തൂലികയിലൂടെ ജന്മം നല്‍കിയ എന്റെ കുഞ്ഞുങ്ങളാണ് ആ ഡയറിയിലെ ഓരോ അക്ഷരങ്ങളും. നിന്നോടുള്ള പ്രണയത്തില്‍ അലിഞ്ഞു ചേര്‍ന്ന് ഞാന്‍ എഴുതിയ എന്റെ പ്രണയകാവ്യം' എന്ന് നോവലിസ്റ്റ് എഴുതുന്നുണ്ട്. അതെ, പ്രണയന്വേഷണങ്ങളുടെ പുസ്തകമാണ് ഇത്. ഇത് വായിച്ചു കഴിയുമ്പോള്‍ പ്രണയത്തിന്റെ നിര്‍വചനം നിങ്ങള്‍ക്ക് കിട്ടുമോ എന്ന് എനിക്ക് ഉറപ്പു പറയാനാവില്ല. പക്ഷെ, പ്രണയത്തിന്റെ നിര്‍വചനങ്ങളെ തേടി നിങ്ങളുടെ മനസ്സലയും വിധം പ്രണയാര്‍ദ്രമായ ഒരു യാത്ര ഈ പുസ്തകം പ്രധാനം ചെയ്യുമെന്നുറപ്പ്.

പോള്‍ സെബാസ്റ്റ്യന്‍

പ്രസാധനം - ഗ്രീന്‍ ബുക്‌സ്, (ജി-മോട്ടിവേഷന്‍) 
പേജ് - 128 
ആദ്യ പതിപ്പിന്റെ വില - 140 രൂപ

Nirvachanangalillatha Pranayam

Wednesday, November 7, 2018

ഓര്‍മകളുടെ ഭ്രമണപഥം


നമ്പി നാരായണന്റെ ആത്മകഥ, ഓര്‍മകളുടെ ഭ്രമണപഥത്തെപ്പറ്റിയുള്ള പോള്‍ സെബാസ്ററ്യന്റെ ആസ്വാദനം പങ്കു വെയ്ക്കുന്നു.

===========================================================



'കാലം ഉണക്കാത്ത മുറിവുകളില്ല. കാലം തെളിയിക്കാത്ത തെറ്റുകളും.' ഈ വാചകങ്ങളോടെയാണ് ജി പ്രജേഷ് സെന്‍ എഴുതിയ നമ്പി നാരായണന്റെ ആത്മകഥ, ഓര്‍മകളുടെ ഭ്രമണപഥം അവസാനിക്കുന്നത്. ഒരുപക്ഷെ, ഈ പുസ്തകത്തിന്റെ വായന തുടങ്ങേണ്ടത് തന്നെ ആ വരികളിലൂടെയാണെന്ന് തോന്നുന്നു.



ആമുഖത്തില്‍ നമ്പിനാരായണന്‍ പറയുന്നു. 'എന്റെ ജീവിതത്തെയും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളെയും ചാരക്കേസിന് മുമ്പും ശേഷവും എന്ന് രണ്ടായി വേര്‍തിരിച്ച സംഭവമാണ് ഐ എസ് ആര്‍ ഒ ചാരക്കേസ്.....എങ്ങനെയാണ് മാലി യുവതിയോട് ഒരു പോലീസ് ഓഫീസര്‍ക്ക് തോന്നിയ ആസക്തി പ്രമാദമായ ഒരു ചാരക്കേസായി മാറിയതെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം സര്‍ക്കാരിനെ വീഴ്ത്താനുള്ള തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിനായി അതിനെ ഉപയോഗിച്ചതെന്നും എങ്ങനെയാണ് നമ്മുടെ ഇന്റലിജന്‍സ് ബ്യുറോ ആഗോളതലത്തിലെ പല ശക്തികളുമായി കൈകോര്‍ത്ത് ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പിന് തടയിടാന്‍ ഈ സംഭവത്തെ ഉപയോഗിച്ചതെന്നും ഈ പുസ്തകം വ്യക്തമാക്കുന്നു.'



പക്ഷെ, ഈ പുസ്തകം ചാരക്കേസിനെപ്പറ്റി അറിയാനുള്ള ഒരു പുസ്തകം എന്നതിലുപരി നമ്മുടെ ബഹിരാകാശ ദൗത്യങ്ങളുടെ ഇന്നലെകളെപ്പറ്റി അറിയാനും നമ്മള്‍ നേരിടുന്ന വെല്ലുവിളികള്‍ ബോധ്യപ്പെടാനുമുള്ള അവസരം കൂടെ ഒരുക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ പുരോഗതി തടയാന്‍ കാത്തിരിക്കുന്ന വന്‍ശക്തികളുടെ ഗൂഢവഴികളെപ്പറ്റി ചിന്തിപ്പിക്കാനും ഈ പുസ്തകത്തിനാവും.



ചാരക്കേസ്

==========

ഐ എസ് ആര്‍ ഓ ചാരക്കേസ് ഈ പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കമാണ്. അതിന്റെ തുടക്കം മുതലുള്ള നാള്‍ വഴികള്‍ മാത്രമല്ല, സി ബി ഐ യുടെ കേസ് അന്വേഷണ റിപ്പോര്‍ട്ടും പുസ്തകത്തിന്റെ ഭാഗമാണ്. രാഷ്ട്രീയവും പോലീസും നീതിന്യായ വ്യവസ്ഥിതികളും എല്ലാം എങ്ങനെ നിരപരാധികളെ ക്രൂശിക്കാന്‍ കൂട്ടു നില്‍ക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ച ഈ പുസ്തകം നല്‍കും. കുറ്റ വിചാരണയ്ക്കും വിധിപ്രസ്താവത്തിനും മുന്‍പ് വിധിയെഴുതി ശിക്ഷ നടപ്പാക്കുന്ന മാധ്യമങ്ങളും വ്യക്തികളും എത്ര വലിയ ക്രൂരതയാണ് ചെയ്യുന്നതെന്ന് ഈ പുസ്തകത്തിലെ വരികള്‍ നമ്മെ ചിന്തിപ്പിക്കും.



'1994 ഒക്ടോബര്‍ 15 നായിരുന്നു പി എസ് എല്‍ വി യുടെ ആദ്യത്തെ വിജയകരമായ വിക്ഷേപണം.' അതുകഴിഞ്ഞ് 5 ദിവസങ്ങള്‍ക്കു ശേഷം '1994 ഒക്ടോബര്‍ 20ന് തനിനിറമെന്ന സായാഹ്നപത്രം മറിയം റഷീദയെന്ന മാലിയില്‍ നിന്നുള്ള ഒരു യുവതി ചാരപ്രവര്‍ത്തനത്തിന് അറസ്റ്റ് ചെയ്യപ്പെട്ടതായ ഒരു വാര്‍ത്ത പുറത്തു വിടുകയുണ്ടായി. സി പി എം മുഖപത്രം ദേശാഭിമാനി പിറ്റേന്നു തന്നെ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളുമായി രംഗത്ത് വന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കേരള കൗമുദി വലിയൊരു ബോംബു പൊട്ടിച്ചു. മുഖ്യമന്ത്രി കരുണാകരന്റെ അടുപ്പക്കാരനായിരുന്ന ഐ ജി രാമന്‍ ശ്രീവാസ്തവയ്ക്ക് ചാരക്കേസുമായി ബന്ധമുണ്ടെന്നായിരുന്നു അത്. ശാസ്ത്രജ്ഞരില്‍ നിന്ന് ഹണി ട്രാപ്പിലൂടെ മറിയം റഷീദ ഐ എസ് ആര്‍ ഒ യിലെ ക്രയോജനിക് എന്‍ജിന്റെ ചിത്രങ്ങളും രേഖകളും പാകിസ്താനിലേക്ക് കടത്തിയെന്നായിരുന്നു ആരോപണം.'



നവംബര്‍ 30 ന് പോലീസ് നമ്പി നാരായണന്റെ വീട്ടിലെത്തുന്നു.

'ഡി ഐ ജി സിബി മാത്യൂസ് സാറിന് താങ്കളെ കണ്ട് എന്തോ ചോദിക്കാനുണ്ട്. അത്രേ ഉള്ളൂ.'

ഞാന്‍ വേഗം അവരുടെ അനുവാദം വാങ്ങി, അകത്തേക്കു പോയി ഒരു ഷര്‍ട്ടും പാന്റ്‌സും ധരിച്ചു വന്നു. ഞാന്‍ അവര്‍ക്ക് പിന്നാലെ പുറത്തേക്കു നടന്നു. പിന്നില്‍ തളര്‍ന്ന കണ്ണുകളുമായി നിന്ന മീന ഒരു നിമിഷം നിലത്തൂര്‍ന്നു വീണു. ഞാന്‍ തിരിഞ്ഞു നോക്കിയില്ല.'

പിറ്റേ ദിവസത്തെ മനോരമ പത്രത്തിലൂടെ താന്‍ അറസ്റ്റിലായെന്ന് അദ്ദേഹത്തിന് മനസ്സിലാവുന്നു.

'പക്ഷെ, ഞാന്‍ തിരിച്ചറിഞ്ഞു. അറസ്റ്റിലാവാന്‍ കുറ്റം ചെയ്യണമെന്നില്ല എന്ന്. കുറ്റക്കാരനാക്കണമെന്ന് ചിലര്‍ക്ക് തോന്നിയാല്‍ മതിയെന്ന്! അങ്ങനെ ആര്‍ക്കൊക്കെയോ തോന്നിയതിന്റെ ഭാഗമാണ് ഞാനിപ്പോള്‍ ഈ ബെഞ്ചിലിരിക്കുന്നത്.' അദ്ദേഹം ചിന്തിച്ചു.



കോടതിയിലേക്ക് കൊണ്ട് പോകുന്നു.

'ആ കോടതിമുറിയിലാണ് നീതിയുടെ കണ്ണുകള്‍ മുറിവേറ്റ് വീഴുന്നത് ഞാന്‍ ആദ്യമായി കണ്ടു നിന്നത്. പിന്നെ പലയിടത്തും എന്നെ ആ കാഴ്ച കാത്തിരുന്നു. അന്ന് എന്നെ റിമാന്‍ഡ് കാണിക്കാന്‍ കാണിച്ച തിടുക്കം ആ കേസ് പഠിക്കാന്‍ കാണിച്ചിരുന്നെങ്കില്‍ ഐ എസ് ആര്‍ ഒ ചാരക്കേസ് അവിടെ അവസാനിക്കുമായിരുന്നു.' റിമാന്‍ഡിങ് കോടതികള്‍ പോലീസ് റിപ്പോര്‍ട്ടുകള്‍ക്ക് താഴെയുള്ള റബ്ബര്‍ സ്റ്റാമ്പുകളാവരുത് എന്ന അടിസ്ഥാനപാഠം.



'കേന്ദ്ര ഏജന്‍സിക്ക് മാത്രം അന്വേഷിക്കാന്‍ അധികാരമുള്ള കേസ് കേരള പോലീസ് അന്വേഷിച്ചിരുന്നു.'

പിന്നെ പോലീസ് കസ്റ്റഡിയിലേക്ക്. കിടപ്പുമുറിയിലെ ട്യൂണ മല്‍സ്യത്തെപ്പറ്റിയൊക്കെ അപ്പോഴേക്കും മാധ്യമങ്ങള്‍ കഥകള്‍ മെനഞ്ഞു തുടങ്ങിയിരുന്നു.

'കൂട്ടിലടച്ച വാഹനത്തില്‍ നഗരത്തിലൂടെ മൃഗശാലയിലെ ജീവികളെ കൊണ്ടുപോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഏതാണ്ടതുപോലെ ഞാനാ വാഹനത്തില്‍ കമ്പിയഴികള്‍ക്ക് പിന്നില്‍ നിന്ന്, നഗരം നടന്നും ഓടിയും പോകുന്നതു കണ്ടു.'

സത്യം എന്തെന്നറിയാന്‍ താല്പര്യമില്ലാത്ത മുന്‍കൂര്‍ രചിച്ച തിരക്കഥ അംഗീകരിച്ചാല്‍ മതി എന്ന് ശഠിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍. മൂന്നാം മുറകള്‍. പേര് ചോദിച്ചപ്പോള്‍ പരിഹസിച്ചു കൊണ്ട് അവര്‍ പറഞ്ഞു. 'എന്റെ പേര് സത്യാ. മറ്റേ ആളെ ചൂണ്ടി പറഞ്ഞു ഇത് ധര്‍മ്മം.......' 'ഗൗരവക്കാരായ അവരുടെ മുഖത്തേക്ക് നോക്കി എന്റെ പേര് 'നീതീ' എന്നു പറയാന്‍' അദ്ദേഹം ആഗ്രഹിച്ചു. പക്ഷെ പറഞ്ഞില്ല.



ചോദ്യം ചെയ്യലിനിടയില്‍ ഇരിക്കാന്‍ ഒരു കസേര പോലും അദ്ദേഹത്തിന് നിഷേധിച്ചു. 'നിനക്കീ രാജ്യത്ത് കസേരയും ഇല്ല...കാരണം നീയൊരു ചാരനാണ്!'



മുന്‍പ്, 'പ്രധാനമന്ത്രി വന്നാലും ഈ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കരുത്. റോക്കറ്റ് ലോഞ്ചിങ് സമയത്ത് ഈ കസേര അതിനേക്കാള്‍ പ്രധാനമാണ്.' എന്ന് പറഞ്ഞ വിക്രം സാരാഭായിയുടെ വാക്കുകള്‍ അദ്ദേഹം ഓര്‍ത്തു. 'ഇരിക്കൂ...ആരു വന്നാലും എഴുന്നേല്‍ക്കരുത്.' ശ്രീമതി ഗാന്ധിയുടെ സാന്നിധ്യത്തില്‍ സാരാഭായ് പറഞ്ഞ ആ വാക്കുകള്‍ കാറ്റില്‍ ആവര്‍ത്തിച്ചു മുഴങ്ങിക്കൊണ്ടിരുന്നപ്പോള്‍' അദ്ദേഹത്തിന്റെ 'മുഖമടച്ച് രണ്ട് കരണത്തും അടിവന്നുവീണു. എനിക്ക് കസേര നിഷേധിച്ച ഐ ബി ക്കാരനായിരുന്നു അത്.'



'ഒരു കാര്യം മറക്കരുത്. എന്നെ കൊല്ലാതെ വിട്ടാല്‍ നിങ്ങളെക്കൊണ്ട് ഇതിനെല്ലാം ഞാന്‍ ഉത്തരം പറയിക്കും. നിങ്ങള്‍ക്കും ഇല്ലേ കുടുംബം? എന്റെ ജീവിതം തകര്‍ത്തതിന്റെ കണക്ക് ഞാന്‍ ചോദിച്ചിരിക്കും.'



'സാര്‍, ഇത് കള്ളക്കഥയാണ്. ചാരനല്ലെങ്കില്‍ കേസില്‍ നിന്ന് മോചിതനായി സാര്‍ വരൂ. വന്ന് ആ ചെരുപ്പൂരി ഞങ്ങളെ അടിക്കൂ...അത് കൊള്ളാന്‍ ഞങ്ങള്‍ റെഡിയായിരിക്കാം.' ചോദ്യം ചെയ്തവര്‍ പരിഹസിച്ചു. പക്ഷെ, അദ്ദേഹം ചിരിച്ചില്ല. 'പകരം സൂക്ഷിച്ചു വെച്ചു. 23 വര്‍ഷം എന്റെ ആ പഴയ ചെരിപ്പുകള്‍. ആ ദ്രോഹികളുടെ കരണത്തടിയ്ക്കാനല്ല. എന്റെ പ്രതിഷേധത്തിന്റെ തീയണയാതിരിക്കാന്‍. കാരണം, ഞാനൊരു അഭിമാനിയായ അച്ഛന്റെ മകനായിരുന്നു.'

പീഡനങ്ങള്‍ തുടര്‍ന്നു.

'മുറിയില്‍ മറ്റാരെയോ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നത് ഞാന്‍ നോക്കി നില്‍ക്കുമ്പോലെ എനിക്ക് തോന്നി. എന്നെ മാറ്റി നിര്‍ത്തി എന്റെ ശരീരത്തെ മാത്രം മര്‍ദ്ദിക്കുന്നത് ഞാന്‍ നിര്‍വികാരനായി കണ്ടുനിന്നു.'

അദ്ദേഹം പൊരുതാനുറച്ചു.

'മഹാത്മാഗാന്ധിയുടെ അഹിംസാവാദത്തില്‍ എനിക്ക് വലിയ മതിപ്പില്ലായിരുന്നു. പണ്ട്. കാരണം സായുധ യുദ്ധത്തെയും ബ്രിട്ടീഷ് അതിക്രമത്തെയും അഹിംസ കൊണ്ടും സത്യാഗ്രഹം കൊണ്ടും നേരിടാമെന്ന തീരുമാനം ശരിയല്ലായിരുന്നു എന്നാണ് അന്നത്തെ ധാരണ. നമ്മളെ അക്രമിക്കുന്നവനെ തിരിച്ചടിച്ച് പ്രതിരോധിക്കുകയല്ലേ വേണ്ടതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് അന്നത്തെ അപക്വ മനസ്സിന്റെ ഒരു വിശ്വാസം.,,,സത്യാഗ്രഹം അത് വലിയ തലത്തിലുള്ളതും നിശബ്ദവും ശക്തവുമായ ഒന്നാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു.'



'മുപ്പത്തിയാറ് മണിക്കൂര്‍ ഉണ്ണാതെ ഉറങ്ങാതെ വെള്ളം പോലും കുടിക്കാതെ ശരിക്കുമൊരു സത്യാഗ്രഹിയായി ഞാന്‍ നിന്നു.'



കേസ് സി ബി ഐ ക്ക് വിട്ടു.



'അങ്ങനെ 24 മണിക്കൂര്‍ മാറി മറിഞ്ഞപ്പോള്‍ അന്തസ്സും അഭിജാത്യവമുള്ള ഉദ്യോഗസ്ഥരെയും തെമ്മാടികളെയും ഞാന്‍ കണ്ടു. തെമ്മാടികളില്‍ നിന്ന് അന്തസ്സുള്ളവരിലേക്കുള്ള സത്യത്തിന്റെ ദൂരം കേവലം 24 മണിക്കൂറാണെന്ന്' അദ്ദേഹം മനസ്സിലാക്കി.

അവസരം കിട്ടിയാലുടന്‍ എന്നെ തല്ലാനായിരുന്നു കേരള പോലീസ് അത്യുത്സാഹം കാട്ടിയത്. കുറ്റം ആരോപിക്കപ്പെട്ടയാള്‍ യഥാര്‍ത്ഥത്തില്‍ അത് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നു ചിന്തിക്കുന്നതുപോലും അവരുടെ വിഷയമേ അല്ല എന്ന മനോഭാവമായിരുന്നു അവരുടേത്.

അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യരൂപത്തിലുള്ള മനോഗതം ഓരോ മലയാളിയും ഇന്നിന്റെ സാഹചര്യത്തില്‍ ചിന്തിക്കേണ്ടതാണ്.

'സി ബി ഐ യില്‍ ഒരു കോണ്‍സ്റ്റബിളിന് വെറും മൂന്നു വര്‍ഷത്തെ എക്സ്പീരിയന്‍സ് ഉണ്ടെങ്കില്‍ കുറ്റവാളിയെയും പ്രതിയെയും തിരിച്ചറിയാനാകും എന്നത് വളരെ അതിശയിപ്പിക്കുന്ന കാര്യമാണ്. ഗ്രേറ്റ്!

കേരളത്തില്‍ ഒരു കേരളീയന്‍ മറ്റൊരു കേരളീയനോട് പെരുമാറുന്നത് ഇങ്ങനെയാണോ? എനിക്കറിയില്ല.'



സി ബി ഐ ഓഫീസിലെ ചുവരില്‍ ശക്തമായ വാക്കുകള്‍ എഴുതിയിരിക്കുന്നത് അദ്ദേഹം കണ്ടു.

'ദൈവത്തോട് പ്രാര്‍ത്ഥിക്കൂ. അദ്ദേഹം വരും. അദ്ദേഹം പെട്ടെന്നു വരില്ല...പക്ഷെ അദ്ദേഹം തീര്‍ച്ചയായും വരും.'



പറയാനുള്ളത് കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേട്ടു. ലോകത്തുള്ള 150 കമ്പനികള്‍ക്ക് 2000 രൂപ വാങ്ങി അവര്‍ ആവശ്യപ്പെട്ട അത്രയും ഡ്രോയിങ്ങുകള്‍ നല്‍കിയ സ്ഥാപനമാണ് ഐ എസ് ആര്‍ ഒ എന്നവര്‍ കേട്ടു. കോടികള്‍ വിലയിട്ട് അത്തരം രേഖകള്‍ മീന്‍കുട്ടയില്‍ ചുവന്നു നടന്നു വില്‍ക്കാന്‍ ശ്രമിച്ചാല്‍ വാങ്ങാനാരുമുണ്ടാവില്ലെന്ന് അവര്‍ കേട്ടു. നൂറു കണക്കിന് വിമാനങ്ങള്‍ അതിന്റെ ഡ്രോയിങ്ങോടെ കിട്ടി എല്ലാ വര്‍ഷവും എല്ലാ പാര്‍ട്സുകളും ഓവറോളിംഗ് കഴിച്ചിട്ടും നമുക്കിനിയും ഒരു വിമാനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും നമുക്കില്ലാത്ത ക്രയോജനിക് എഞ്ചിന്‍ വില്‍ക്കാനാവില്ലെന്നും കേട്ടു. നുണ പരിശോധന യന്ത്രത്തിലൂടെ കേട്ടതൊക്കെ ഉറപ്പിച്ചു.



'അമ്പത്തിരണ്ടാം ദിവസം ജാമ്യം ലഭിച്ചു. കുറ്റവാളിയില്‍ നിന്നും നിരപരാധിയിലേക്കുള്ള ദൂരം പിന്നെയും കൂടുതലായിരുന്നു.'



'ഇന്ത്യയുടെ പി എസ് എല്‍ വി പ്രോഗ്രാം ഇന്ന് ലോകത്തു തന്നെ ഏറ്റവും മികച്ചതാണ്. ഭാരമേറിയ കൃത്രിമോപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാനുള്ള ക്രയോജനിക് റോക്കറ്റ് എന്‍ജിനുകള്‍ നമ്മള്‍ തന്നെ നിര്‍മ്മിക്കുന്നു. അങ്ങനെ പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ പങ്കാളികളാകുന്നു. അപ്പോളും, ഈ നേട്ടത്തെ 15 വര്‍ഷമെങ്കിലും വൈകിപ്പിക്കാന്‍ ചാരക്കേസിനായി എന്ന് മറക്കരുത്.' എന്നദ്ദേഹം നമ്മെ ഓര്‍മിപ്പിക്കുന്നു.



നല്ല എഴുത്ത്

============

ക്യാപ്റ്റന്‍ എന്ന നല്ല സിനിമയുടെ സംവിധായകനായിട്ടായിരിക്കും ജി പ്രജേഷ് സെന്നിനെ മലയാളികള്‍ കൂടുതല്‍ അറിയുക. ജീവചരിത്രകാരന്‍ ഒരു സിനിമാക്കാരന്‍ കൂടിയാകുന്നത് വായനക്കാരുടെ സൗഭാഗ്യമാണ്. അനുഭവങ്ങളെ ഫ്രയിമുകളാക്കി കണ്മുന്പിലേക്കിട്ടു തരും. രംഗങ്ങളുടെ വൈകാരികത മുഴുവനും അതിലുണ്ടാവും. പുസ്തകത്തില്‍ നിന്നുള്ള ഒരു ഒരു ഭാഗം മാത്രം മതി ഞാനീ പറയുന്നത് സത്യമെന്നതിന്റെ സാക്ഷ്യത്തിന്. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് ജയിലിലേക്കുള്ള യാത്രയും അവിടെയെത്തുമ്പോള്‍ നമ്പി നാരായണന്റെ മാനസിക വ്യാപാരവും ജയിലിലെ അന്തരീക്ഷവുമെല്ലാം ഏതാനും വാക്കുകളിലൂടെ വരച്ചിടുന്നത് കാണുക.



'ജയില്‍ വലിയൊരു ലോകമാണ്. ആ ലോകത്തിന്റെ വാതില്‍ നമുക്ക് മുന്നില്‍ തുറന്നടയുമ്പോള്‍ ഉണ്ടാകുന്ന ഒരു അനുഭവമുണ്ട്. അത് സ്വാതന്ത്ര്യം അനുഭവിച്ച് പുറത്ത് കഴിയുന്ന നമുക്കറിയില്ല. ആ വാതില്‍ തുറക്കുമ്പോള്‍ നമ്മള്‍ അറിയാതെ ഒരു വേവലാതിയിലെത്തും. ഹൃദയം ഞെരിഞ്ഞമരുന്ന വേവലാതി. ഞാനത് തിരിച്ചറിഞ്ഞു. കള്ളന്മാരും കൊലപാതകികളും മാത്രം കിടക്കുന്ന പിശാചിന്റെ താഴ്വാരമാണ് ജയിലെന്ന് ഞാന്‍ വിചാരിച്ചു. അല്ല, ജയില്‍ സത്യത്തിനുമേല്‍ അസത്യം വരച്ചുവെക്കാനുള്ള വന്മതില്‍ കൂടിയാണ് എന്ന് എന്റെ അനുഭവം ബോധ്യപ്പെടുത്തി.

എല്ലാവരും തലകുനിച്ച് അകത്തേക്ക് നടന്നു. ഞാന്‍ മാത്രം തലയുയര്‍ത്തി നടന്നു.'



'ഞാനെന്റെ സെല്ലിലേക്ക് ചുരുങ്ങി. എട്ട് കമ്പികള്‍ ലംബമായി നിരത്തിയ ഒരു ഇരുമ്പഴി. അതിനുള്ളിലാണ് തടവറ. മനുഷ്യന്‍ മനുഷ്യന് മുന്നില്‍ തീര്‍ക്കുന്ന അതിര്‍ത്തി. കുറ്റവും ശിക്ഷയും ഏറ്റു പറച്ചിലുകളും കണ്ണീരും നനഞ്ഞൊട്ടിയ കാരാഗൃഹം.'



സിനിമാ രചനയില്‍ നല്ല എഴുത്തുകാര്‍ കഥാപാത്രങ്ങളുടെ സ്വഭാവം കാണികള്‍ക്ക് മുന്പിലേക്കെത്തിക്കുന്നത് ഒന്നോ രണ്ടോ സംഭവങ്ങളിലൂടെയായിരിക്കും. പുസ്തകത്തെ ഒതുക്കമുള്ളതാക്കാനും പറയുന്ന കാര്യങ്ങള്‍ ശക്തമായി പറയാനും ഈ ശൈലി ഏറെ ഉപകാരപ്പെട്ടു. നമ്പി നാരായണന്‍ തന്റെ അച്ഛനെ ഓര്‍ക്കുന്നിടത്ത്, ഒരു സംഭവത്തിലൂടെ 'ഞാന്‍ ഒളിച്ചിരുന്ന് പുകവലിക്കുന്നത് അദ്ദേഹം കണ്ടിരുന്നു. കണ്ടിട്ടും അക്കാര്യം എന്നോട് ചോദിച്ചില്ല. എന്നെ വഴക്ക് പറഞ്ഞില്ല. പകരം അച്ഛന്‍ ആ ശീലം നിര്‍ത്തി മാതൃക കാണിച്ചു.' ആ വ്യക്തിയുടെ സ്വഭാവം വരച്ചു കാണിക്കുന്നു. നമ്പി നാരായണന് തന്റെ അമ്മയോടുള്ള സ്നേഹവും കരുതലും ഇത് പോലെ ഒരൊറ്റ സംഭവം കൊണ്ടാണ് വ്യക്തമാക്കുന്നത്. 'ഒരു കറിച്ചട്ടി നിറയെ മീന്‍കഴിച്ചിട്ട് എന്തിനാ കള്ളം പറയുന്നത്? എന്റെ അമ്മ പാവമല്ലേ. അവരെ കള്ളിയാക്കുന്നോ?' എന്ന ഒരൊറ്റ രംഗം മതി അതിന് സാക്ഷി പറയാന്‍. ഇത് സംഭവങ്ങളിലൂടെ മാത്രമല്ല, കാച്ചിക്കുറുക്കിയുള്ള വാചകങ്ങളിലൂടെയും അവതരിപ്പിക്കാന്‍ എഴുത്തുകാരനാവുന്നുണ്ട്.



'പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഒരു രാഷ്ട്രീയപ്രവര്‍ത്തകയായി ഒരിക്കലും പെരുമാറിയിരുന്നില്ല. അവര്‍ രാജ്യത്തിന്റെ വികസനം മാത്രം ലക്ഷ്യം വെച്ച് ജീവിച്ച ഒരു ഉരുക്കു വനിതയായിരുന്നു.'



'അധികാരം എങ്ങനെ ഉപയോഗിക്കണമെന്ന് എല്ലാക്കാലത്തും കാട്ടിത്തന്ന ഒരാളാണ് ശേഷന്‍. അദ്ദേഹം ഓരോ കസേരകളില്‍ ഇരിക്കുമ്പോഴും നമ്മള്‍ ആ കസേരയുടെ പവര്‍ തിരിച്ചറിയാന്‍ തുടങ്ങി.'



'ശ്രീ വി എസ് അച്യുതാനന്ദനെ എനിക്ക് വലിയ ബഹുമാനമായിരുന്നു. അദ്ദേഹം നേരിനൊപ്പം എല്ലാ കാലത്തും നില്‍ക്കുന്ന ഒരാളായി ഞാന്‍ കരുതിയിരുന്നു. എന്നാല്‍ ചാരക്കേസിന്റെ പലഘട്ടത്തിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എന്റെ മനസ്സിലെ വിഗ്രഹം ഉടച്ചു.'



അനുഭവങ്ങളെ തീക്ഷ്ണമായി അവതരിപ്പിക്കാന്‍ കഴിവുള്ള എഴുത്തുകാരനാണ് താന്‍ എന്ന് ജി പ്രജേഷ് സെന്‍ പുസ്തകത്തിലൂടെ ഉറപ്പിച്ചു പറയുന്നുണ്ട്.



ആകാശക്കാഴ്ചകളുടെ ഇന്നലെകള്‍

===============================

ഒരു പഴയ പത്രക്കടലാസില്‍ കണ്ട പരസ്യത്തില്‍ നിന്ന് ഇന്ത്യയുടെ ബഹിരാകാശ യാത്രയുടെ നിര്‍ണ്ണായക വഴികളില്‍ കൂടെയുണ്ടാവാന്‍ കഴിഞ്ഞ പ്രതിഭയുടെ ഐ എസ് ആര്‍ ഒ ജീവിതം നമ്മുടെ ബഹിരാകാശ ദൗത്യങ്ങളുടെ വിജയത്തിന് പിന്നിലെ കഷ്ടപ്പാടുകളിലേക്കുള്ള ഒരു ജാലകകാഴ്ച തരുന്നുണ്ട്.



'നടക്കാന്‍ പഠിക്കുന്ന ഓരോ കുട്ടിയും നിരവധി തവണ വീഴും. വീഴ്ചയും മുറിവും വേദനയും കണ്ണീരുമൊക്കെ ചേരുമ്പോഴേ നടത്തം നിലത്തുറയ്ക്കൂ. ഞങ്ങളും അങ്ങനെ ഒക്കെയായിരുന്നു. നടക്കാനറിയില്ല. നടന്നുപോയവര്‍ മുന്നിലെങ്ങുമില്ല. പുതുതായി നടന്നു ശീലിക്കണം. ശ്രമകരമായിരുന്നു ആ തുടക്കം. പറഞ്ഞു തരാന്‍ ആളില്ല. കൈപിടിച്ച് നടത്താന്‍ മുതിര്‍ന്നൊരു ശക്തിയില്ല. ആകെയുള്ളത് ബിഷപ്ഹൗസിലെ നാല് മേശകള്‍. ആ മേശകള്‍ക്ക് ചുറ്റും വട്ടമിട്ടിരുന്ന് ഞങ്ങള്‍ അഞ്ചു പേര്‍ പറന്നുയരാന്‍ പഠിച്ചു. നടത്തമായിരുന്നില്ല ലക്ഷ്യം. പറന്നുയരല്‍ തന്നെയായിരുന്നു.'



'സ്വന്തമായി ഒരു വാക്വo പമ്പ് പോലുമില്ലാതെയാണ് അന്തരീക്ഷത്തിന് വെളിയിലേക്ക് റോക്കറ്റ് പറത്തിവിടാന്‍ നമ്മള്‍ സ്വപ്നം കണ്ടുതുടങ്ങിയത് എന്നതാണ് വലിയ തമാശ.'



'കിഴക്കേ കോട്ടയില്‍ ഇറങ്ങി ആ റോക്കറ്റുമായി ഞാന്‍ നടന്നു. ഉച്ചവെയില്‍ കനത്തുപൊള്ളി. എന്റെ മുഖവും കോപ്പര്‍ ഡാര്‍ട്ടും ഏതാണ്ട് ഒരേ നിറമായി.'



ഇങ്ങനെയുള്ള കഠിന സമയത്തിലൂടെ പോകുമ്പോഴും നാം സ്വപ്നങ്ങള്‍ കാണാന്‍ മറന്നിരുന്നില്ല. ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ മടിച്ചിരുന്നില്ല.



'ലോകം മുഴുവന്‍ വ്യാവസായിക വിപ്ലവം ഉണ്ടായപ്പോള്‍ ഇന്ത്യയ്ക്ക് മാത്രം അതില്‍ മുന്നേറ്റമുണ്ടായില്ല. അതിന് കാരണം ബ്രിട്ടീഷ് ഭരണമായിരുന്നു.' ഇന്ത്യ ഇന്ന് അതിനായി സ്വപ്നം കാണുമ്പോള്‍ അത് തകര്‍ക്കാന്‍ വന്‍ ശക്തികള്‍ തന്നെ രംഗത്തുണ്ട്. ഹോമി ഭാഭയുടെയും വിക്രം സാരാഭായിയുടെയും മരണത്തിലുള്ള സംശയം നമ്പി നാരായണന്‍ മറച്ചു വെക്കുന്നില്ല. ആ സംശയങ്ങള്‍ ഉപ്പുള്ള ചോറ് തിന്നുന്ന ആര്‍ക്കും ദഹിക്കുന്നതുമാണ്. നാം ചരിത്രം പഠിക്കുന്നത് തെറ്റുകള്‍ അവര്‍ത്തിക്കാതിരിക്കാനാണ്. ഒരു പക്ഷെ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ഭാവിക്ക് വേണ്ടി നാം എടുക്കേണ്ട കരുതലുകളെപ്പറ്റിയുള്ള ഓര്‍മപ്പെടുത്തലാണ് 'ഓര്‍മകളുടെ ഭ്രമണപഥം'.



ഇഴയടുപ്പമുള്ള വ്യക്തിബന്ധങ്ങള്‍

==============================

വ്യക്തിബന്ധങ്ങള്‍ക്ക് ഏറെ മൂല്യം കൊടുക്കുന്ന ഒരു നമ്പി നാരായണനെയാണ് ഓര്‍മകളുടെ ഭ്രമണപഥത്തില്‍ കാണാനാവുക. അച്ഛന് അസുഖമാണെന്നറിയുമ്പോള്‍ ലീവ് കൊടുക്കാതിരുന്ന സുപ്പീരിയറിന്റെ മുന്നിലേക്ക് രാജിക്കത്തെഴുതി യാത്ര പുറപ്പെടുന്ന ഒരാള്‍. അമ്മയെ വിഷമിപ്പിക്കാനാവില്ല എന്നതിനാല്‍ അമേരിക്കയിലുള്ള ഉപരിപഠനം വേണ്ടെന്ന് വെക്കുന്ന ഒരാള്‍.

'അവിടെയൊന്നും പോയി പഠിച്ചിട്ട് കാര്യമില്ല. ഇവിടെ തന്നെ നമ്മള്‍ സന്തോഷത്തോടെയല്ലേ ജീവിക്കുന്നത്. എവിടെ ആയാലും എനിക്ക് അമ്മയാണ് സന്തോഷം. അമ്മയാണെന്റെ ലോകം.' എന്ന് പറയുന്ന ഒരാള്‍. 'അമ്മയുടെ മരണശേഷം ഏകാന്തത മറികടക്കാന്‍ ഞാന്‍ എന്റെ ജോലിയെ പ്രണയിച്ചു....എന്റെ ജീവിതം എന്റെ ജോലിക്ക് വേണ്ടി ഞാന്‍ സ്വയം ബലിയര്‍പ്പിച്ചു.' എന്ന് സമ്മതിക്കുന്ന ഒരാള്‍.



അങ്ങനെ ഒരാള്‍, അറസ്റ്റിന് സാക്ഷിയാവേണ്ടി വന്ന ഭാര്യ 'എന്റെ അറസ്റ്റിനു സാക്ഷിയായ അവള്‍ നിലത്തൂര്‍ന്നു വീണു. അവളിലെ ഓര്‍മ്മകള്‍ നശിച്ചു. പിന്നെ പതിയെ കടുത്ത മാനസിക അസ്വാസ്ഥ്യത്തിലേക്ക് വഴുതിപ്പോയി. അവളിലെ ചൈതന്യം എന്നെന്നേക്കുമായി തകര്‍ന്നു വീണു.' എന്നറിയുമ്പോഴുള്ള വേദന എത്രയധികമായിരിക്കും?



ഈ പുസ്തകത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഒരു രംഗം കൂടെ ഇവിടെ ചേര്‍ക്കാം. ജാമ്യം കിട്ടി 'വീട്ടില്‍ വന്ന ഞാന്‍ ആദ്യം തീരുമാനിച്ചത് ആത്മഹത്യ ചെയ്യാനായിരുന്നു. കാരണം, ഞാന്‍ അതുവരെ ഉണ്ടാക്കിയ എല്ലാം നഷ്ടമായത് പോലെ തോന്നി. വന്ന അടുത്ത ദിവസം തന്നെ പാരമ്പര്യ വസ്തുവായ ഒരേക്കര്‍ ഭൂമിയും പിന്നെ ഏന്റെ വീട് എന്നിവ ചേര്‍ന്ന സ്വത്തുക്കള്‍ ചേര്‍ത്ത് വില്‍പത്രം തയ്യാറാക്കാന്‍ എന്റെ സുഹൃത്ത് കെ എന്‍ നരസിംഹന്‍ വക്കീലിനോട് പറഞ്ഞു.

അദ്ദേഹം വില്‍പത്രം തയ്യാറാക്കി വീട്ടിലേക്ക് വിളിച്ചപ്പോള്‍ എന്റെ മകളാണ് ഫോണെടുത്തത്. അവള്‍ക്ക് അപ്പോള്‍ എന്തോ സംശയം തോന്നി. അവള്‍ എനിക്കരികില്‍ വന്നു പറഞ്ഞു.

'അച്ഛന്‍ ആത്മഹത്യ ചെയ്യാന്‍ തയ്യാറെടുക്കുന്നത് പോലെ തോന്നുന്നു. മരിച്ചാല്‍ അച്ഛന് സമാധാനം കിട്ടുമെന്ന് തോന്നുന്നെങ്കില്‍ ഞങ്ങള്‍ തടഞ്ഞാലും അച്ഛനത് ചെയ്യും. ഒരു കാര്യം..ഇങ്ങനെ ചാരനായി മരിച്ചാല്‍ ലോകാവസാനം വരെ അച്ഛനൊരു ചാരനായിരിക്കും. ഞങ്ങള്‍ ചാരനെ സന്തതിപരമ്പരകളും. ആ കളങ്കം ഞങ്ങളെ വിട്ട് പോകില്ല. അച്ഛനെയും. മരിക്കണമെങ്കില്‍ ആകാം. പക്ഷെ, ചാരനല്ലെന്ന് തെളിയിച്ചിട്ട് പോരെ? അച്ഛന്‍ വലിയൊരു സത്യമാണെന്ന് ഞങ്ങള്‍ മക്കള്‍ വിശ്വസിക്കുന്നു.'



'ഒരിക്കല്‍ ഞാനെല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ ജനം എല്ലാം അറിയണമെങ്കില്‍ ഞാന്‍ ജീവിച്ചിരിക്കണമല്ലോ. ഈ പുസ്തകം ഒരു പ്രതികാരമല്ല, അതിനേക്കാള്‍ ശക്തമായ സത്യാന്വേഷണ പരീക്ഷയാണ്.'



നന്ദി സാര്‍! സത്യത്തിനും നീതിക്കും വേണ്ടി അങ്ങ് നടത്തുന്ന പോരാട്ടത്തിന് ഒരായിരം സലിയൂട്ട്!



പോള്‍ സെബാസ്റ്റ്യന്‍



ഓര്‍മ്മകളുടെ ഭ്രമണപഥം - നമ്പി നാരായണന്‍, ജി പ്രജേഷ് സെന്‍

പ്രസാധനം - കറന്റ് ബുക്സ് തൃശ്ശൂര്‍

ഒന്നാം പതിപ്പ് - വില 350 രൂപ

പേജുകള്‍ - 336

Ormakalude Bhramanapadham

Friday, October 19, 2018

ഈശ്വരന്‍ മാത്രം സാക്ഷി

\


ഈശ്വരന്‍ മാത്രം സാക്ഷി - സത്യന്‍ അന്തിക്കാട്

മുഖവുര ആവശ്യമില്ലാത്ത സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മലയാളത്തിന്റെ ഹൃദയതാളം തൊട്ടറിഞ്ഞ സംവിധായകന്‍. കാലത്തെ അതിജീവിക്കുന്ന സിനിമകളിലൂടെ സമൂഹത്തിലെ നേര്‍ക്കാഴ്ചകള്‍ മാഞ്ഞു പോകാത്ത സന്ദേശങ്ങളായി നമ്മുടെ മനസ്സില്‍ പതിപ്പിച്ചു വെച്ച പ്രതിഭാശാലി. ജീവിത ചിന്തകള്‍ ഒറ്റമൂലികളെന്ന പോലെ ആവശ്യമായ അളവില്‍ മാത്രം നമ്മിലേക്ക് പകരുന്ന ബുദ്ധിമാന്‍. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ന്യൂ ജനറേഷന്‍ തരംഗങ്ങളടക്കം പല തരംഗങ്ങള്‍ കടന്നു പോയിട്ടും അതിലൊന്നും ഒഴുകിപ്പോകാതെ മണ്ണില്‍ കാലുറപ്പിച്ചു നില്‍ക്കുന്ന കരുത്തന്‍. സത്യന്‍ അന്തിക്കാടിന്റെ അനുഭവങ്ങളുടെയും ചിന്തകളുടെയും പുതിയ പുസ്തകമാണ് ഈശ്വരന്‍ മാത്രം സാക്ഷി.

ഓര്‍മ്മക്കുറിപ്പുകള്‍ നമുക്ക് പ്രിയതരമാവുന്നത് ആ ഓര്‍മ്മകള്‍ നമുക്ക് വേണ്ടപ്പെട്ടതെന്ന് തോന്നുമ്പോഴാണ്. സിനിമയും സിനിമയോട് ചേര്‍ന്നു നില്‍ക്കുന്നവരുമെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. സ്വന്തം വീട്ടിലുള്ളവരെപ്പോലെയാണ് അവര്‍ അവരെ കണക്കു കൂട്ടുക. അതുകൊണ്ടു തന്നെ സിനിമക്കാരുമായി ബന്ധപ്പെട്ട നല്ലതിനും ചീത്തക്കും എല്ലാം വാര്‍ത്താപ്രാധാന്യം ഏറും. അവരെപ്പറ്റിയുള്ള വായനയും കാഴ്ചയും നമ്മുടെ പ്രിയപ്പെട്ടവരുടെ എന്നത് പോലെ നമ്മള്‍ പരിഗണിക്കും. നമുക്ക് പ്രിയപ്പെട്ടവര്‍ ഒത്തു ചേരുന്ന വിവിധ സന്ദര്‍ഭങ്ങളെ അനുഭവിപ്പിക്കുന്ന രീതിയില്‍ എഴുതി അവതരിപ്പിക്കുന്നു എന്നത് തന്നെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയും .സാധ്യതയും.

പ്രേം നസീറുമൊത്തുള്ള ചില നിമിഷങ്ങള്‍ക്ക് ഈശ്വരന്‍ മാത്രം സാക്ഷിയെന്ന് പറയുമ്പോഴും ആ നിമിഷങ്ങള്‍ക്ക് നമ്മെ കൂടെ ഈ പുസ്തകത്തിലൂടെ സാക്ഷിയാക്കുകയാണ് എഴുത്തുകാരന്‍.

'മെയ്ക്കപ്പ്മാന്‍ നിവര്‍ത്തിക്കൊടുത്ത കുട വാങ്ങി അദ്ദേഹം നടക്കാന്‍ തുടങ്ങി. മഴ കാര്യമാക്കാതെ ഓടാനൊരുങ്ങിയ എന്നെ പെട്ടെന്നദ്ദേഹം പിടിച്ചു നിര്‍ത്തി. 'മഴ കൊള്ളേണ്ട.' അദ്ദേഹം തന്റെ കുടയിലേക്കെന്നെ ചേര്‍ത്ത് നിര്‍ത്തി. അനേകം സിനിമകളില്‍ ഞാന്‍ കണ്ടിട്ടുള്ള പ്രേംനസീറിന്റെ കൈ എന്റെ തൊളിലാണ്.'

സംഗീതവിസ്മയമായ ഇളയരാജയുമൊത്ത് കടല്‍ത്തീരത്തുള്ള മറക്കാനാവാത്ത നിമിഷങ്ങളും നമ്മോട് പങ്കുവെക്കുന്നത് ഒരു സിനിമയിലെന്ന പോലെയാണ്... 'തിരകള്‍ കാലുകളെ തൊട്ടുരുമ്മാനെത്തിയപ്പോള്‍ പിടി കൊടുക്കാതെ ചിരിച്ചുകൊണ്ട് അദ്ദേഹം പിറകിലോട്ടോടി. പിന്‍വലിഞ്ഞ തിരകള്‍ക്കൊപ്പം മുന്നോട്ടും. ഇന്ത്യന്‍ സിനിമയിലെ സംഗീതചകവര്‍ത്തിയാണ്......യാതൊരു വിധ പരിവേഷങ്ങളുമില്ലാതെ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ കളിച്ചും ചിരിച്ചും എന്റെ കണ്മുന്‍പില്‍. മൂന്നാമതൊരാള്‍ അതു കാണുന്നില്ലല്ലോ എന്ന് അപ്പോഴും ഞാന്‍ വിഷമത്തോടെ ഓര്‍ത്തു.'

തനിക്ക് നേരിട്ടുള്ള അനുഭവങ്ങളെ മാത്രമല്ല, മറ്റുള്ളവര്‍ പറഞ്ഞതും തന്റെ ഹൃദയത്തെ സ്പര്‍ശിച്ചതുമായ മനോഹര മുഹൂര്‍ത്തങ്ങളെയും നമ്മിലേക്കെത്തിക്കുന്നുണ്ട് സത്യന്‍ അന്തിക്കാട്. ഞാന്‍ ഗന്ധര്‍വ്വനിലെ ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം എന്ന പാട്ടു പാടിക്കഴിഞ്ഞ് യേശുദാസും കൈതപ്രവുമൊത്തുള്ള ഒരു സന്ദര്‍ഭം വിവരിക്കുന്നതിങ്ങനെ. ''ഗംഭീരമായി ദാസേട്ടാ. എന്റെ രചനയെക്കാളും ജോണ്‍സന്റെ സംഗീതത്തേക്കാളും മികച്ചതായി ദാസേട്ടനത് പാടിയപ്പോള്‍. അസ്സലായി.' യേശുദാസ് അല്‍പനേരം നിശബ്ദനായി നിന്നുവത്രെ. പിന്നെ പറഞ്ഞു. ഞാന്‍ നന്നായി പാടിയെന്നു പറഞ്ഞ് ഒരാളെന്നെ അഭിനന്ദിച്ചിട്ട് വര്‍ഷങ്ങളായി എന്ന്. ദാസേട്ടന്റെ കണ്ണിലൊരു നനവ് കൈതപ്രം കണ്ടു.'


മറ്റുള്ളവരെ അഭിനന്ദിക്കുക എന്നത് ഒരനാവശ്യമോ ആര്‍ഭാടമോ ഒക്കെയായി തോന്നുന്ന ഇക്കാലത്ത് അഭിനന്ദനങ്ങള്‍ക്ക് എക്‌സ്‌പൈറി ഡേറ്റ് ഇല്ല എന്നും 'അഭിനന്ദനം ഇപ്പോഴും ഊര്‍ജ്ജമാണ്. അത് ഏതു രംഗത്തുള്ളവര്‍ക്കും എത്ര പ്രശസ്തരായവര്‍ക്കും ഉണര്‍വ്വാണ്.' എന്നും ഉറപ്പിച്ചു പറയുന്നുണ്ട് ഈ പുസ്തകത്തില്‍. പത്തേമാരി കണ്ട് മമ്മൂട്ടിയെ അഭിനന്ദനമറിയിച്ചപ്പോള്‍ 'നിങ്ങളെക്കൊണ്ട് ഞാന്‍ ഇനിയും വിളിപ്പിക്കും. അതിനു പറ്റിയ കഥാപാത്രങ്ങള്‍ക്കായാണ് ഇപ്പോഴത്തെ കാത്തിരിപ്പ്.' എന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി എന്ന നടന്റെ നിശ്ചയദാര്‍ഢ്യത്തെയും സ്ഥിരോത്സാഹത്തെയും വായനക്കാര്‍ ഓര്‍മിക്കും.

സാമൂഹ്യപ്രതിബദ്ധത ഒരു കലാകാരന് ഒഴിച്ചു കൂടാനാവാത്തതാണ്. സത്യന്‍ അന്തിക്കാടിന്റെ ഓരോ സിനിമകളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സാമൂഹ്യപ്രസക്തമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞും നര്‍മത്തില്‍ ചാലിച്ചുമൊക്കെയാണ് തരുന്നതെങ്കിലും മരുന്നെപ്പോഴും മരുന്ന് തന്നെയാണല്ലോ. എഴുത്തിലേക്ക് വരുമ്പോള്‍ പക്ഷെ, സാമൂഹ്യ പ്രസകതമായ വിഷയങ്ങളെ തീര്‍ത്തും ഗൗരവപൂര്‍വ്വവും നേരിട്ടുമാണ് അവതരിപ്പിക്കുന്നത് എന്ന വ്യത്യാസമുണ്ട്. നിശ്ശബ്ദനായ ഒരു വിപ്ലവകാരി ഉള്ളിലുറങ്ങുന്നുണ്ട് എന്ന മുന്നറിയിപ്പുമായി തനിക്ക് പറയാനുള്ളത് ശക്തമായ ഭാഷയിലാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. 
'എത്ര വിശ്വാസത്തിന്റെ പുറത്താണ് എല്‍ ഡി എഫിനെയും യു ഡി എഫിനെയും മാറി മാറി നമ്മള്‍ അധികാരമേല്പിക്കുന്നത്. എന്നിട്ടോ? എന്നെങ്കിലും ആ വിശ്വാസം തെറ്റിയിട്ടില്ലെന്ന് ബോധ്യപ്പെടുത്താന്‍ ഈ മുന്നണികള്‍ക്കായിട്ടുണ്ടോ? ഡല്‍ഹിയില്‍ ഒരു ഭരണമാറ്റമുണ്ടായപ്പോഴും നമ്മള്‍ വിശ്വസിച്ചു. ഇനിയെല്ലാം ശരിയാകും. പൂന ഫിലിം ഇനിസ്റ്റിട്യൂട്ടിലെയും ജെ എന്‍ യു വിലയും വിദ്യാര്‍ത്ഥികളോട് ചോദിച്ചു നോക്കൂ. ഒന്നും ശരിയായിട്ടില്ല എന്നവര്‍ പറയും. അംബാനിക്കും അദാനിക്കും എതിരഭിപ്രായം ഉണ്ടായേക്കാം. സാധാരണക്കാര്‍ക്ക് ഇനിയും നല്ല ദിവസം വന്നിട്ടില്ല.'

മറ്റൊരിടത്തു എഴുതിയിരിക്കുന്നത് കേള്‍ക്കുക. 'സ്നേഹവീട് എന്ന സിനിമയുടെ ഷൂട്ടിങ്ങിനു പോയപ്പോള്‍ അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ ഞാന്‍ കണ്ടതാണ്. ഫോട്ടോ എടുത്ത് പ്രദര്‍ശിപ്പിക്കാവുന്ന വികസനമേ അവിടെ കാണാന്‍ പറ്റിയുള്ളൂ. പോലീസും പരിവാരവും അനുയായികളുടെ ജയ് വിളികളുമില്ലാതെ നമ്മുടെ ഏതെങ്കിലുമൊരു മന്ത്രി അവിടെയൊന്നു സന്ദര്‍ശിച്ചെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചുപോകുന്നു. മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന് ആഹാരം തേടുന്ന കൊച്ചു കുട്ടികളുടെ ദൃശ്യം നമ്മുടെ കണ്ണില്‍ നിന്നു മറഞ്ഞിട്ടില്ല. വിഴിഞ്ഞത്തേക്കാള്‍ വലിയ വികസനം വേണ്ടത് ഇവിടെയല്ലേ? വിശക്കുന്ന വയറുകളില്ലാത്ത കേരളത്തിന് വേണ്ടിയല്ലേ നമ്മുടെ രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്?'

'നന്മയുടെ വെളിച്ചം മനസ്സില്‍ സൂക്ഷിക്കുന്ന കുറെ പേരെങ്കിലും സമൂഹത്തിലുള്ളതുകൊണ്ടാണ് സുനാമിയും പേമാരിയും പ്രളയവുമൊക്ക ഒരെത്തിനോട്ടം മാത്രം നടത്തിപ്പോകുന്നത്. ഇല്ലെങ്കില്‍ പ്രകൃതിക്ക് നമ്മളെ ഒന്നായി വിഴുങ്ങാന്‍ വല്ല പ്രയാസവുമുണ്ടോ?' എന്ന് മദ്രാസിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ മനോഗതത്തില്‍ ഏര്‍പ്പെടുന്നുണ്ട് എഴുത്തുകാരന്‍. 'മത രാഷ്ട്രീയ ദേശചിന്തകള്‍ക്കതീതമായി വലിയൊരു സമൂഹത്തെ ഒരൊറ്റ മനസ്സാക്കി മാറ്റുന്ന മാജിക്കാണ് തൃശൂര്‍ പൂരം' എന്ന് പറയുന്ന സത്യന്‍ അന്തിക്കാട് അത്തരമൊരു നല്ല നാളയെയാണ് സ്വപ്നം കാണുന്നത്.

വ്യക്തിജീവിതത്തില്‍ കാത്തു സൂക്ഷിക്കേണ്ട മിതത്വത്തെയും നൈര്‍മല്യത്തെയും പറ്റി സിനിമകളില്‍ മാത്രമല്ല ഈ പുസ്തകത്തിലും വാചാലനാവുന്നുണ്ട് സത്യന്‍ അന്തിക്കാട്. 'സങ്കടങ്ങളിലാണ്, നന്മയുടെ 
വെളിച്ചം എവിടെയാണെന്ന് നാം തിരിച്ചറിയുന്നത്. ആ തിരിച്ചറിവാണ് നാളെ നമ്മളെ നയിക്കേണ്ടത്.' 
ഔചിത്യബോധമുള്ള ഒരു തലമുറയുണ്ടാവണം എന്ന് ഈ സംവിധായകന്‍ ആഗ്രഹിക്കുന്നു. 'നമ്മുടെ നാടിന്റെ കാലാവസ്ഥക്കും സംസ്‌കാരത്തിനും അനുസരിച്ചുള്ള വേഷം, അന്യരെ വേദനിപ്പിക്കാത്ത ഭാഷ, അറിയാത്തത് അറിയില്ല എന്ന് തുറന്നുപറയാനുള്ള വിവേകം, പ്രതികൂലസാഹചര്യങ്ങളെപ്പോലും അനുകൂലമാക്കാനുള്ള മിടുക്ക്.' 'തോന്നേണ്ടത് തോന്നേണ്ട സമയത്ത് തോന്നണം. മനസ്സെപ്പോഴും ഉണര്‍ന്നിരിക്കണം.' 'മനസ്സ് ക്ലാവ് പിടിക്കാതെ നോക്കണം. എപ്പോഴും തേച്ചുമിനുക്കി വൃത്തിയായി വെക്കണം. ഒരു തരി മാലിന്യം പോലുമില്ലാതെ വെട്ടിത്തിളങ്ങണം. വൃത്തിയുള്ള പാത്രത്തിലേ ഈശ്വരന്‍ ഭിക്ഷ തരൂ.' എന്നിങ്ങനെ അത് തുടരുന്നു.

കര്‍മ്മഫലം നമ്മെ വിട്ടുപോവുകയില്ല എന്ന വിശ്വാസം സത്യന്‍ അന്തിക്കാടിനുണ്ട്. ഇത് വിശ്വസിക്കാന്‍ മതിയായ അനുഭവങ്ങളും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. 'ദൈവം കണിശക്കാരനായ ഒരു മാര്‍വാഡിയെപ്പോലെയാണ്. കൊടുക്കുന്നവര്‍ക്ക് കൊടുക്കുന്ന അളവില്‍ മാത്രമേ തിരിച്ചു നല്‍കൂ.' എന്ന് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ എം ഡി. ഡോക്ടര്‍ കൃഷ്ണകുമാറാണ് അദ്ദേഹത്തോട് പറഞ്ഞത്. മോമിക്ക് കാമറ വാങ്ങാന്‍ കൊടുത്ത തുകയുടെ അത്ര തന്നെ അവാര്‍ഡ് ആയി കിട്ടിയപ്പോഴും മറ്റും അദ്ദേഹത്തിനത് ബോധ്യമാണ്. 'ഈശ്വരന്‍ എല്ലാം കാണുന്നു എന്നത് നമ്മളെങ്ങനെ വിശ്വസിക്കാതിരിക്കും?' എന്നദ്ദേഹം നമ്മോട് ചോദിക്കുന്നു. 'നമ്മള്‍ ചെയ്യേണ്ടത് കൂടുതല്‍ നല്‍കുക എന്നതാണ്. സത്യം. കൂടുതല്‍ നന്മ ചെയ്യുക. നമ്മുടെ കണ്ണുകള്‍ക്ക് അപ്രാപ്യമായ ആരോ അതൊക്കെ കാണുന്നുണ്ട്, അറിയുന്നുണ്ട്.' എന്നദ്ദേഹം പറയുന്നു. അതോടൊപ്പം തന്നെ, നല്ല പ്രവര്‍ത്തികളുടെ മാത്രമല്ല, മോശം പ്രവൃത്തികളുടെയും ഫലം നമ്മെ തേടി വരും എന്ന് ഉറപ്പിച്ചു പറയുന്നുണ്ട്. 
'സ്വന്തം കഞ്ഞിയിലിടാന്‍ പാറ്റയെ പോക്കറ്റില്‍ കൊണ്ട് നടക്കുന്നവര്‍ ഇനിയുമുണ്ട് ധാരാളം.' എന്നദ്ദേഹം ഉദാഹരണത്തിലൂടെ പറയുന്നുണ്ട്. മറ്റുള്ളവരെ ഒരിക്കലും താഴ്ത്തിക്കെട്ടരുത് എന്നും ഒരാള്‍ ഒരിക്കല്‍ ഒരു ഔദാര്യം കാണിച്ചാല്‍ അതയാളുടെ ബലഹീനതയാണെന്ന് കരുത്തരുതെന്നുമൊക്കെയുള്ള സാമൂഹ്യ ജീവിതത്തിനുള്ള സാമാന്യ നിയമങ്ങളെയും ഈ പുസ്തകത്തിലൂടെ സത്യന്‍ അന്തിക്കാട് ഓര്മിപ്പിക്കുന്നുണ്ട്.

സൗഹൃദങ്ങളാണ് സത്യന്‍ അന്തിക്കാടിന്റെ ബലം. അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ കയറിപ്പറ്റിയാല്‍, മിടുക്കനാണെങ്കില്‍ പിന്നെ അവിടെ നിന്ന് മടങ്ങിപ്പോക്കില്ല. മാമുക്കോയയെപ്പറ്റി സത്യന്‍ അന്തിക്കാട് പറയുന്നത് പോലെ, 'അന്ന് എന്റെ സിനിമയില്‍ 'കയറി'യ മാമുക്കോയ പിന്നീടിതുവരെ താഴെയിറങ്ങിയിട്ടില്ല. ഈ ദുനിയാവില് ആരു വിചാരിച്ചാലും അദ്ദേഹത്തെ ഇറക്കാനും കഴിയില്ല. അത്രയേറെ സ്വാഭാവികതയുള്ള നടനാണ് മാമുക്കോയ.' സിനിമയില്‍ മാത്രമല്ലെ ജീവിതത്തിലും സൗഹൃദങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നയാളാണ് അദ്ദേഹം. ലോഹിതദാസുമൊത്തുള്ള സൗഹൃദത്തെപ്പറ്റി പറയുന്നതിങ്ങനെയാണ്. 'ലോഹി ചിലപ്പോള്‍ കുട്ടിയായി മാറും. മറ്റു ചിലപ്പോള്‍ രക്ഷിതാവും ഗുരുനാഥനുമാകും. എന്തും തുറന്നുപറയാവുന്ന ചങ്ങാതിയും.' 'എഴുത്തുകാരനും സംവിധായകനും എന്നതിനപ്പുറമായിരുന്നു ഞങ്ങളുടെ ബന്ധം. അന്നൊക്കെ മനസ്സിനെന്തെങ്കിലും പ്രയാസം തോന്നിയാല്‍ വണ്ടിയുമെടുത്ത് നേരെ ഷൊര്‍ണ്ണൂരിലേക്ക് ചെല്ലും. കുറെ നേരം ലോഹിതദാസുമായി സംസാരിച്ചിരുന്നാല്‍ പ്രയാസമൊക്കെ മഞ്ഞു പോലെ ഉരുകും. തിരിച്ചും അങ്ങനെ തന്നെ.' എഴുത്തുകാരനായ അക്ബര്‍ കക്കട്ടിലുമായി ചെറുപ്പത്തിലെയുള്ള സൗഹൃദമാണ്. അക്ബര്‍ കക്കട്ടില്‍ മരിച്ചതിനെപ്പറ്റി സത്യന്‍ അന്തിക്കാട് എഴുതുന്നതിങ്ങനെ. 'വീട്ടുമുറ്റത്തു വീണ നിലാവ് പെട്ടെന്ന് മാഞ്ഞുപോയതുപോലെയാണ് അക്ബര്‍ പോയത്. ഇനി ഓര്‍മയില്‍ നിലാവിന്റെ തണുപ്പു മാത്രം. ഒരിക്കലും ഉണങ്ങാത്ത കണ്ണീരിന്റെ ഉപ്പുകലര്‍ന്ന, സൗഹൃദത്തിന്റെ തന്മാത്രകള്‍ നിറഞ്ഞ ഓര്‍മ്മ.'

ശ്രീനിവാസനുമായും വളരെ അടുത്ത സൗഹൃദമാണ് സത്യന്‍ അന്തിക്കാട് സൂക്ഷിച്ചിട്ടുള്ളത് എന്ന് മലയാളികളോട് പ്രത്യേകം പറയേണ്ടതില്ലല്ലോ. 'നാടോടിക്കറ്റും വരവേല്‍പ്പും സന്ദേശവുമൊക്കെ കഴിഞ്ഞപ്പോള്‍ ഒരു ദിവസം ശ്രീനിവാസന്‍ പറഞ്ഞു. 'വായനയുടെ ഒരു കുറവുണ്ട്. നമ്മള്‍ നില്‍ക്കുന്നിടത്തു തന്നെ നില്‍ക്കുന്നതു പോലെ തോന്നുന്നു.' പ്രിയപ്പെട്ട കൂട്ടുകാരനെപ്പറ്റി പറയുന്നതിങ്ങനെ. 'സാഹിത്യത്തില്‍ വി. കെ.എന്‍. എങ്ങനെയാണോ അതുപോലെയാണ് സിനിമയില്‍ ശ്രീനിവാസന്‍. രണ്ടുപേരും നര്‍മബോധമുള്ളവര്‍. സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കു നേരെ നേരമ്പോക്കിലൂടെ അമ്പുകളെയ്യുന്നവര്‍. രണ്ടുപേരെയും ഒരുമിച്ചിരുത്തി അവരുടെ സംസാരം കേള്‍ക്കണമെന്ന് ഞാനാഗ്രഹിച്ചിരുന്നു.'


സത്യന്‍ അന്തിക്കാട് എന്ന വ്യക്തി വായനയെ എത്ര ഇഷ്ടപ്പെട്ടിരുന്നു എന്ന് ഈ ലേഖനങ്ങളിലൂടെ വ്യക്തമാവുന്നുണ്ട്. 'അന്തിക്കാട് മാത്രമല്ല, അടുത്ത നാടായ മണലൂര്‍ വായനശാലയിലും അംഗത്വമെടുത്തു. ക്ളാസ് കഴിഞ്ഞു വന്നാല്‍ സൈക്കിളില്‍ പറക്കും. പുതിയ പുസ്തകങ്ങള്‍, അതിലൂടെ ഇതള്‍വിരിയുന്ന പുതിയ ലോകം. ഒരു യജ്ഞം പോലെയായിരുന്നു അന്നത്തെ വായന. അടുക്കും ചിട്ടയുമില്ലാതെ ഏതു പുസ്തകത്തെപ്പറ്റി ചോദിച്ചാലും അതു ഞാന്‍ വായിച്ചിട്ടുണ്ട് എന്ന് മേനിനടിക്കാനുള്ള വായന.' പക്ഷെ, ആഴത്തിലുള്ള വായനയും ഉണ്ടായിരുന്നു എന്ന് തന്നെ വേണം അനുമാനിക്കാന്‍. എം മുകുന്ദന്റെ കഥാപാത്രങ്ങളെ അനുകരിച്ചു അസ്തിത്വദുഃഖവുമായി നടക്കുന്ന ബുദ്ധിജീവി വായനക്കാരനെ അറിവിന്റെ റാഗിങ്ങിലൂടെ ശരിയായ ദിശയിലേക്ക് വഴി നടത്തുന്നുമുണ്ട് അന്നത്തെ ചെറുപ്പക്കാരന്‍ എന്ന് പറയുമ്പോള്‍ വായന മേനി നടിക്കാന്‍ മാത്രമായിരുന്നില്ല എന്നുറപ്പ്. 'വായന എന്നെ ഇപ്പോഴും സ്വാധീനിക്കുന്നു. സിനിമയിലേക്കുള്ള വഴിയില്‍ പലപ്പോഴും അതൊരു വെളിച്ചമാകുന്നു.' ഈ വായന എഴുത്തിനെ നന്നാക്കുന്നതില്‍ നല്ല പങ്കു വഹിച്ചിട്ടുണ്ട്. ആ ഗുണം സത്യന്‍ അന്തിക്കാടിന്റെ എഴുത്തില്‍ കാണാം. ചെറുപ്പത്തില്‍ അക്ബര്‍ കക്കട്ടിലുമൊരുമിച്ചു എഴുതാനിരുന്ന ഒരു നോവലിനെപ്പറ്റി തുടക്കത്തില്‍ പറയുന്നുണ്ട്. ഒരെഴുത്തുകാരനു വേണ്ട നല്ല ഭാഷ കൈമുതലായുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുന്നു ഈശ്വരന്‍ മാത്രം സാക്ഷി എന്ന പുസ്തകത്തിലെ ഓരോ ലേഖനങ്ങളും.

വളരെ വേഗത്തില്‍ സിനിമകള്‍ ചിത്രീകരിക്കുന്ന ഒരു കാലത്തെപ്പറ്റിയും തിയറ്ററുകള്‍ക്ക് സിനിമ കൊടുക്കാതെ നടത്തിയ സമരത്തെപ്പറ്റിയുമെല്ലാം ഇതില്‍ വായിക്കാന്‍ കഴിയും. സന്ദേശം എന്ന സിനിമയെപ്പറ്റി ശ്രീകാന്ത് കോട്ടയ്ക്കല്‍ എഴുതിയ ലേഖനവും ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.

സ്‌ക്രീനില്‍ ചലിക്കുന്ന ചിത്രങ്ങളല്ല സിനിമ, കാണുന്നവന്റെ മനസ്സില്‍ ചലനങ്ങളുണ്ടാക്കുന്നവയാണ്, അങ്ങനെ ആവണം എന്ന് ചിന്തിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ പുസ്തകവും ഇഷ്ടപ്പെടാതെ തരമില്ല. അനുഭവങ്ങള്‍ ഉണ്ടാവുക എന്നത് ഒരു ഭാഗ്യമാണ്. അത് ഓര്‍ത്ത് വെക്കുക എന്നത് ഒരു ഗുണമാണ്. അത് നന്മക്കായി ഉപകരിക്കും വിധം അനേകരിലേക്കെത്തിക്കുക എന്നത് ഒരു സാമൂഹ്യപ്രവര്‍ത്തനമാണ്. ഈശ്വരന്‍ മാത്രം സാക്ഷിയായ ജീവിതാനുഭവങ്ങള്‍ക്കും ചിന്തകള്‍ക്കും വായനക്കാര്‍ക്ക് കൂടെ സാക്ഷിയാവാനുള്ള അവസരമാണ് ഈ പുസ്തകം.

പോള്‍ സെബാസ്റ്റ്യന്‍

ഈശ്വരന്‍ മാത്രം സാക്ഷി - സത്യന്‍ അന്തിക്കാട് 
അനുഭവക്കുറിപ്പുകള്‍ 
പ്രസാധനം - ഗ്രീന്‍ ബുക്‌സ് 
പേജ് - 128 പേജ് + 24 പേജ് ചിത്രങ്ങള്‍.
ഒന്നാം എഡിഷന്‍ വില - 175 രൂപ
Eashwaran Mathram Sakshi Review

Saturday, October 13, 2018

വോട്ട് ഫോര്‍ ഹെവന്‍





സ്വര്‍ഗ്ഗലോകത്തേക്ക് പോകാന്‍ കുറുക്കുവഴികളുണ്ടോ? ദൈവത്തിന് വേണ്ടിയെന്ന് പറഞ്ഞു മനുഷ്യന്‍ ചെയ്യുന്നതെല്ലാം ദൈവത്തിന് വേണ്ടി തന്നെയാണോ? സ്വര്‍ഗ്ഗത്തിലേക്ക് ആളെ എടുക്കുന്നത് വോട്ടിംഗ് സമ്പ്രദായത്തിലൂടെയാണോ? ഒരു വട്ടം സ്വര്‍ഗ്ഗത്തില്‍ പോയി വരാന്‍ അവസരം കിട്ടിയാല്‍ നാം ഇപ്പോള്‍ ജീവിക്കുന്നത് പോലെത്തന്നെയാണോ ജീവിക്കുക? ഇത് പോലെ രസകരവും പ്രസക്തവുമായ ചോദ്യങ്ങളിലൂടെ വായനക്കാരെ വഴി നടത്തി സമകാലീന ഭാരത പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയുടെ വിധി നിര്‍ണ്ണയിക്കുന്ന നോവലാണ് അബിന്‍ പി സി Abin Pc എഴുതിയ 'വോട്ട് ഫോര്‍ ഹെവന്‍'.

വിഷയങ്ങളിലെ വൈവിധ്യങ്ങളെക്കാള്‍ രചനയിലെ പരീക്ഷണങ്ങളാണ് ആധുനിക നോവലിന്റെ മുഖമുദ്ര. ശുദ്ധമായ ആക്ഷേപഹാസ്യവും ശക്തമായ പ്രമേയാവതരണ രീതിയും നോവലിന്റെ വിവിധ ഭാഗങ്ങളിലായി ഇഴ ചേര്‍ത്താണ് അബിന്‍ വോട്ട് ഫോര്‍ ഹെവന്‍ എഴുതിയിരിക്കുന്നത്. ആദ്യത്തെ കുറച്ച് അധ്യായങ്ങള്‍ വായനക്കാരെ ചിരിപ്പിച്ചു കൊണ്ട് ചിന്തിപ്പിക്കും. ഈ രീതിയില്‍ നോവല്‍ മുഴുവന്‍ എഴുതിയിരുന്നെങ്കില്‍ എന്ന് മോഹിപ്പിക്കും വിധം മനോഹരമാണ് ഈയെഴുത്ത്. അബിന്റെ എഴുത്തിന്റെ ശക്തി ആക്ഷേപഹാസ്യത്തിലാണെന്ന് ഉറപ്പിച്ചു പറയാം. സ്വര്‍ഗ്ഗയാത്രയിലാണ് ആല്‍വിന്‍ പി എന്ന നാടകകൃത്ത്. യാത്രയില്‍ കൂടെയുള്ളത് അഫ്ഗാനിസ്ഥാനില്‍ നിന്ന് താലിബാന്റെ അനുയായികളില്‍ ഒരാളാണ്. ഇവര്‍ തമ്മിലുള്ള സരസമായ സംഭാഷത്തിലൂടെയാണ് നോവലിലേക്ക് വായനക്കാര്‍ പ്രവേശിക്കുന്നത്. അവര്‍ തമ്മിലുള്ള സംസാരമൊന്ന് കേട്ടു നോക്കൂ.

'ഹാ...അപ്പം തീവ്രവാദിയാ...;;ല്ലേ?' ഞാന്‍ ആകാംക്ഷനായി.
'ഫ്രീഡം ഫൈറ്റേഴ്‌സ്...' ഇത്തിരി ഹുങ്കോടെ തീവ്രവാദി സ്‌നേഹിതന്‍ പറഞ്ഞു.
'ഓ...ഞാന്‍ കണ്ട്ക്ക്...ടിവില്ല്...തോക്കൊക്കെ പിടിച്ച് വെള്ള ജുബ്ബയും തടിയൊക്കെയായി മലേമ്മക്കൂടെ പോന്നത്.......അപ്പം ഏട്ടാ ഇങ്ങളെന്താ സ്വാര്ഗ്ഗത്തിലോട്ട് പോന്നത്?....?' വളരെ സംശയത്തോടെ ഞാന്‍ ചോദിച്ചു.
'ഒസാമാജിയെ കാണണം.'
'ഹേ...അങ്ങേര്...സോറി. ജി ഇവിടെ സ്വര്‍ഗ്ഗത്തിലാണോ?' ഞാന്‍ വളരെ ആകാംക്ഷയോടെ ചോദിച്ചു.
'പിന്നെ, ജി ഇല്ലായെ പിന്നാരാ സ്വര്‍ഗ്ഗത്തില്‍ ഉണ്ടാവാ..! ഞങ്ങള്‍ ആ സ്വര്‍ഗ്ഗനാഥനു വേണ്ടിയാണല്ലോ ഭൂമിയില്‍ പോരാടിയത് തന്നെ...!' വളരെ ആത്മാഭിമാനത്തോടെ ഒസാമ അനുയായി പറഞ്ഞു.
'ഞാക്കൊന്നും അതിന്റെ ആവശ്യം വന്നിക്കില്ലായിരുന്നു. ഞങ്ങള്‌ടെ നാടന്നെ ഒര് സ്വര്‍ഗ്ഗം പോലായിരുന്നു....! കെട്ടിക്കില്ലേ? ദൈവത്തിന്റെ സ്വന്തം നാട്..കേരളം?' ഞാനും ഒരു ആത്മാഭിമാനത്തോടെ പറഞ്ഞു.

വടക്കിന്റെ പ്രാദേശിക ഭാഷയും കാര്യം പറയലും ആക്ഷേപഹാസ്യവുമെല്ലാം കോര്‍ത്തിണക്കിയ രുചികരമായ ഒരു അബിന്‍ ശൈലി ഇവിടെ രൂപപ്പെടുന്നത് കാണാം.

'ആ മഞ്ഞ ബോര്‍ഡ് കാണുവാന്‍ വേണ്ടി ഞാന്‍ ജനലിലൂടെ തലയിട്ട് പുറത്തേക്ക് കുറെ നോക്കി. പക്ഷെ നീലാകാശപ്പരപ്പില്‍ എനക്ക് മഞ്ഞയുടെ ഒരു അംശം പോലും കണ്ടെത്തുവാന്‍ കഴിഞ്ഞുമില്ല. ഈ മഞ്ഞ ബോര്‍ഡ് എന്നുവെച്ചാല്‍ ഞാന്‍ ഉദ്ദേശിച്ചത് 'നന്ദി വീണ്ടും വരിക ഭൂമി' അല്ലെങ്കില്‍ 'സ്വാഗതം സ്വര്‍ഗ്ഗത്തിലേക്ക്' എന്നുള്ളതാണെന്നും ഞാന്‍ പറഞ്ഞു കൊള്ളട്ടെ.' ഇങ്ങനെ, സ്വര്‍ഗ്ഗയാത്രയില്‍ പോലും മനുഷ്യന്‍ സൂക്ഷിക്കുന്ന സങ്കുചിതത്വത്തെ കണക്കിന് പരിഹസിക്കുന്നുണ്ട് നോവലിസ്റ്റ്.
സ്വര്‍ഗ്ഗത്തെ സ്വപ്നം കാണുന്ന മനുഷ്യന്‍, അവിടെ കാണുന്ന സുന്ദരികളെ സ്വപനം കാണുന്നതിങ്ങനെ. 'സുന്ദരി എന്ന് വെച്ചാല്‍ അതിസുന്ദരി. ഇങ്ങള നാട്ടിലെ ഐശ്വര്യാ റോയിയെ സുന്ദരി എന്ന് വിളിച്ചതില്‍ ഞാന്‍ ലജ്ജിച്ചുപോയി. ഈ ഒരു അവസരത്തില്‍ ഇനി ഇവളങ്ങാനും ഭൂമിയില്‍ ഉണ്ടായിരുന്നെങ്കില്‍ അലക്സാണ്ടറും സീസറും എന്തിന്, നമ്മുടെ ടിപ്പു സുല്‍ത്താന്‍ പോലും യുദ്ധം ചെയ്യും....നാടിനും നാട്ടാര്‍ക്കും വേണ്ടിയല്ലെന്ന് മാത്രം.....ഇനി ഇവളെയെങ്ങായും ഞാനാ കല്യാണം കഴിച്ചതെങ്കില്‍...ചായ മാണ്ടാ...ചോറ് മാണ്ടാ...ഒരു മണ്ണാങ്കട്ടയും മാണ്ടാ എന്നതാവേനും എന്റെ അവസ്ഥ.' ഭൂമിയെ മാഗ്‌നിഫയിങ് ഗ്ലാസ്സിലൂടെ കണ്ടാല്‍ സ്വര്‍ഗ്ഗമായി എന്ന അജ്ഞതയും നിഷ്‌കളങ്കതയും മണ്ടത്തരവും എല്ലാം ചേര്‍ത്ത് ഒരു രസഗുളയായാണ് ആദ്യത്തെ അധ്യായങ്ങള്‍ എഴുതിയിട്ടുള്ളത്.

നേരിട്ട് സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ എടുക്കപ്പെടാത്തവര്‍ പരലോക വിചാരണ നേരിടണം. പരലോക വിചാരണ ചെയ്യുന്നത് ചിത്രഗുപ്തനോ ദൈവമോ മാലാഖമാരോ മനുഷ്യരോ ഒന്നുമല്ല. മനുഷ്യന്‍ ചോദ്യം ചെയ്യപ്പെടുന്നത് ദൈവത്താലോ മനുഷ്യരാലോ അല്ല. മറിച്ച് അയാളുടെ ജീവിതപരിസരങ്ങളിലെ ഉറുമ്പ്, കോഴി, ആട്, പശു, ഏലി, പൂച്ച, പാമ്പ് തുടങ്ങിയ ജീവജന്തുക്കളാലും ചെടികളാലും ഒക്കെയാണ്. അറിഞ്ഞും അറിയാതെയും അയാള്‍ വെറുക്കുകയോ ദ്രോഹിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടുള്ള കര്‍മ്മങ്ങളെല്ലാം വിചാരണയില്‍ എടുക്കപ്പെടുന്നു. ഒട്ടകം സൂചിക്കഴയിലൂടെ കടക്കുന്നത്ര ദുഷ്‌കരമാണ് ഈ വിചാരണ. മനുഷ്യന്റെ യുക്തികള്‍ക്കനുസരിച്ചല്ല ഈ വിചാരണ.

'സാര്‍...ഞാന്‍ ഒരുജീവിയെയും അറിഞ്ഞോണ്ട് കൊന്നിക്കുല്ല...വേദനിപ്പിച്ചിക്കുല്ല...' ഞാനെന്റെ സത്യം സമര്‍ത്ഥിച്ചു.
'ഉപദ്രവിക്കലും കൊല്ലലും മാത്രമല്ലല്ലോ പാപങ്ങള്‍...' ഗന്ധര്‍വ്വന്‍ ചിരിച്ചു കൊണ്ട് ഒരു കുട്ടിയോടെന്ന വിധം എന്നോട് പറഞ്ഞു.....
'നിങ്ങള്‍ കറുത്ത മനുഷ്യരെ പരിഹസിച്ചിട്ടില്ലേ?'

അടുക്കളയില്‍ കട്ട് കയറിയ പൂച്ചയെ ഉപദ്രവിക്കുന്നത് പോലും അവനെതിരായി വരുന്നു.
'സത്യായിട്ടും സാര്‍...ഞാന്‍ വേവിക്കാത്ത മീനൊക്കെ പൂച്ചയ്ക്ക് തന്നെയാ കൊടുക്കാറുള്ളത്...എന്നിട്ടും അവറ്റകള്‍ അടുക്കളയില്‍ കയറി കട്ട് തിന്നാറുണ്ട് സാര്‍...'
'അത് കളവായി പരിഗണിക്കേണ്ട! ഞങ്ങള്‍ക്ക് ആഹാരം കിട്ടാത്തപ്പോളാണ് ഞങ്ങള്‍ ആഹാരം തേടിപ്പോകാറുള്ളൂ. ഭൂമിയിലെ നിയമം മാത്രമാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളൂ.' പൂച്ചരാജാവ് സമര്‍ത്ഥിച്ച് പറഞ്ഞു.

'മണ്ണില്‍ വിശാലമായി വളരേണ്ട ചെടികളെ കേവലം ചെറിയൊരു ചട്ടിക്കുള്ളില്‍ അടച്ചു വളര്‍ത്തിയതോ?' എന്നിങ്ങനെ മനസ്സില്‍ ചിന്തിക്കാത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെടുമ്പോള്‍ ആല്‍വിന്‍ ചിന്തിക്കുന്നത്, 'ശ്ശൊ...ഒന്നും മാണ്ടാടയിരുന്നു. ഭൂമിയില്‍ ഉള്ളപ്പോള്‍ വിശുദ്ധ യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മതിയായിരുന്നു.' ഇവിടെയാണ് കൂടെ വന്ന അഫ്ഘാന്‍കാരന്റെ സാന്നിധ്യം നിര്‍ണ്ണായകമാവുന്നത്. പൂച്ചിനും ഉറുമ്പിനുമൊക്കെ രാജാക്കന്മാര്‍ വിചാരണ ചെയ്യുമ്പോള്‍ പശുവിന് വേണ്ടി ഗോമാതാവാണ് വിചാരണ ചെയ്യുന്നത് എന്നതും രസകരമായി തോന്നി..

'ഭൂമിയില്‍ പിറക്കുന്ന ഏതൊരു കുഞ്ഞും അടഞ്ഞ കൈകളുമായി കരഞ്ഞ് കൂതൂഹലത്തോടെയാണ് അവരുടെ വരവ് അറിയിക്കുന്നത്. അടഞ്ഞ കൈകള്‍ ആരെയും അംഗീകരിക്കുന്നില്ല. സ്വീകരിക്കുന്നില്ല... സ്‌നേഹിക്കുന്നില്ല....ഇനി എന്റെ വരും ജന്മത്തില്‍ ഞാന്‍ ഒരിക്കലും ഇങ്ങനെയായിരിക്കില്ല പിറന്നു വീഴുന്നത്. ഇത് ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുന്നു. ഒരായിരം പ്രാവശ്യം വാക്ക് തരുന്നു. ഭൂമിയില്‍ ഞാന്‍ പിറന്ന് വീഴുന്നത് ചിരിച്ച മുഖവുമായും ഒപ്പം തന്നെ നിവര്‍ത്തിപ്പിടിച്ച കൈകളുമായിയായിരിക്കും.'

'ഇനി ഈ വരുംജന്മത്തില്‍ എന്റെ കോഴിക്കുഞ്ഞിനെ കീരി പിടിക്കുകയാണെങ്കില്‍ ഒരിക്കലും ഞാനതിന്റെ മോന്ത എറിഞ്ഞ് പൊട്ടിക്കില്ല.' എന്നിങ്ങനെ മനുഷ്യന്റെ നിഷ്‌കളങ്കമായ തീരുമാനങ്ങള്‍ എത്ര ബാലിശമാണെന്ന് അബിന്‍ സരസമായി അവതരിപ്പിക്കുന്നുണ്ട് നോവലില്‍.

ഇന്ന് പിറന്നു വീഴുന്ന ഓരോ കുഞ്ഞും ഭീകരതയുടെ നടുവിലേക്കാണ് പിറന്നു വീഴുന്നത്. ഇന്നത്തെ സമൂഹത്തിന്റെ നേര്‍ചിത്രം ഏതാനും വരികളിലൂടെ ചുരുക്കി എന്നാല്‍ ശക്തമായി നോവലിസ്റ്റ് അവതരിപ്പിക്കുന്നത് നോക്കുക. 'അച്ഛന്റെ ഭ്രൂണം മകളില്‍ വളരുന്നു.അമ്മയുടെ മരണകാരണം മകനാല്‍ ആവുന്നു. അമ്മ മക്കളെ അവസാനിപ്പിക്കുന്നു. പാപങ്ങളുടെ കൊടുംഭീതിയില്‍ വീര്‍പ്പുമുട്ടുന്ന ലോകത്തേക്ക് ഞാനുമില്ല. കാരണം...എന്റെ അമ്മയും എന്റെ മരണം ആഗ്രഹിക്കുന്നു...അല്ലേല്‍ അമ്മയ്ക്ക് അമ്മയുടെ ജീവിതം അവസാനിപ്പിക്കണം...'
ഇങ്ങനെ പ്രതിസന്ധികളെ അതിജീവിച്ചു ദമ്പതികള്‍ തമ്മിലുള്ള ചേര്‍ച്ചയെ എത്ര മനോഹരമായാണ് എഴുത്തുകാരന്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്! 'ഇങ്ങനയുണ്ടോര് കെര്‍പ്പം..!'
'പിന്നല്ലാണ്ട്..കെര്‍പ്പന്ന് വച്ചാ ഇങ്ങനെയൊക്കെയാ..ഞാക്ക് മണം പറ്റൂല്ലാ..രുചി പറ്റൂല്ല...ഒച്ച പറ്റൂല്ലാ...'
'ന്റെ മോന് മാണ്ടിയല്ലേ...ഇഞ്ഞി ശര്‍ദ്ദിച്ചോ..ദിവസം മുഴ്വനും ശര്‍ദ്ദിച്ചോ...' പേരക്കാ കഷ്ണം പ്ലേറ്റില്‍ കഷ്ണിച്ചു കൊണ്ട് ദിവാകരന്‍ നായര്‍ പറഞ്ഞു.

സ്വാര്‍ത്ഥതയുടെ കൂടാരമാണ് ഓരോ മനുഷ്യനും. അതുകൊണ്ടു നഷ്ടമാകുന്നത് നന്മ നിറഞ്ഞ പൊതുവിടങ്ങളാണ്. ഈ സ്വാര്‍ത്ഥത വിരിയിച്ചെടുത്ത പൊതുവിടങ്ങളെപ്പറ്റി നോവലിസ്റ്റ് ആകുലനാകുന്നതിങ്ങനെ. 'സ്ത്രീകള്‍ ഗര്ഭിണികളായിക്കഴിഞ്ഞാല്‍ പ്രസവിക്കുംവരെ അവര്‍ പുറത്തെ അപകടകരമായ സ്ഥലങ്ങളില്‍ ഒന്നും തന്നെ പോകരുത് എന്ന് മാത്രമല്ല എനിക്ക് പറയാനുള്ളത്. ആഭാസന്മാര്‍ നിറഞ്ഞ പൊതു സ്ഥലങ്ങളിലും പോകരുത് എന്നും എനിക്ക് പറയാനുണ്ട്. ടൗണ്‍ ബസ് സ്റ്റാന്‍ഡ്, കല്യാണ വീടുകള്‍, മരണ വീടുകള്‍, പൊതു പരിപാടികള്‍ നടക്കുന്നിടം എന്നീ സ്ഥലങ്ങളെയാണ് പൊതുസ്ഥലം എന്നു ഞാന്‍ ഉദ്ദേശിച്ചത്....ഇവിടെയൊക്കെ ആഭാസന്മാര്‍ ഉണ്ടെന്നാണ് എന്റെ പക്ഷം.'

വര്‍ഗ്ഗീയത നടമാടുന്ന സമകാലീന കാലത്താണ് ആല്‍വിന് പുനര്‍ജ്ജന്മം കിട്ടുന്നത്. ഇറുക്കിപ്പിടിച്ച കണ്ണുകളും മുറുക്കിപ്പൂട്ടിയ കൈകളുമായി ഒരു വാവിട്ട നിലവിളിയുടെ സഹായത്താല്‍ ഞാനാ പ്രകാശത്തിലേക്ക് ലയിച്ചു പരന്നു എന്ന് എഴുതിക്കൊണ്ട് നിഷ്‌കളങ്കകമായ, നിസ്സഹായമായ ബാല്യത്തിന്റെ നനുത്ത പ്രതലത്തിലേക്ക് വായനക്കാരെ നോവലിസ്റ്റ് അടുപ്പിക്കുന്നുണ്ട്. ഗര്‍ഭാവസ്ഥയെ നോവലിസ്റ്റ് അവതരിപ്പിക്കുന്നതും വേറിട്ട രീതിയിലാണ്.

നോവലിന്റെ രണ്ടാം ഭാഗം ഒരു പ്രണയനോവലും സാമൂഹ്യ നോവലും ചേര്‍ന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്. ഹാസ്യം കഴിഞ്ഞാല്‍ അബിന്‍ നന്നായെഴുതുന്നത് റൊമാന്‍സ് ആണെന്ന് തോന്നുന്നു. കാലത്തിന്റെ നാഡിമിടിപ്പ് അബിന്റെ പ്രണയ എഴുത്തിലുണ്ട്.
'ജീവിതം സുന്ദരമാണ്. അത് ഏറ്റവും സുന്ദരപൂര്‍ണ്ണമാവുന്നത് കൂട്ടിനൊരാള്‍ എത്തുമ്പോഴാണ്. നിഷ്ബാന ഇബ്രാഹിം ആണ് ആ കൂട്ടുകാരി. ഇപ്പോള്‍ അവന്‍ രാത്രികാലത്ത് ഉറക്കിന് കൂട്ട് പിടിക്കുന്നത് പുസ്തകങ്ങളെയല്ല, മറിച്ച് നിഷ്ബാന ഇബ്രാഹിമിന്റെ നിശ്ശബ്ദ മെസേജുകളെയാണ്.'

കാമുകീ കാമുകര്‍ തമ്മിലുള്ള ഒരു ചാറ്റ് ശ്രദ്ധിക്കുക.

'നന്നായിട്ടുണ്ടോന്ന് ചോദിച്ചാല്‍...കാമുകന്മാര്‍ക്ക് നല്ലോണം ഇമ്മാതിരി കുത്തികുറിപ്പുകള്‍ ഉണ്ടാക്കാന്‍ കഴിയും... :) '
'ഹ ഹ...നോ നെവര്‍...ഐ ആം നോട്ട് എ കാമുകന്‍. :) '
'പിന്നെ...നിന്റെ ആ കവിത കണ്ടാല്‍ അറിയാം..നീയൊരു പരീകുട്ടിയാണെന്നത്...'
'പരീകുട്ടിയോ...വിച്ച്?'
'ചെമ്മീന്‍...മാനസ മൈനേ വരൂ..'

ഈ പ്രണയത്തെ വര്‍ഗ്ഗീയ കലാപസാധ്യത നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രദേശത്താണ് അബിന്‍ നട്ടുവളര്‍ത്തിക്കൊണ്ട് വരുന്നത്. മുസ്ലീങ്ങളും ഹിന്ദുക്കളും ഒരു പാലത്തിന് അപ്പുറവും ഇപ്പുറവും താമസിക്കുന്ന ഒരു കര. 'പണ്ട് അതൊരു കോണ്‍ക്രീറ്റ് പാലം മാത്രമായിരുന്നു. രണ്ടു പ്രദേശങ്ങളെ ഒന്നിപ്പിക്കുന്ന ഒരു പാലം. ഇന്ന് അത് രണ്ട് ദേശങ്ങളെ വേര്‍തിരിപ്പിക്കുന്ന ഒന്നാണ്. പാലത്തിന്റെ പകുതി നിറം പച്ചയിലും പാതി നിറം കാവിയിലും തെളിഞ്ഞു.'

ഇവിടെ നിന്നങ്ങോട്ട് അബിനിലെ സരസനും ശാന്തനുമായ നോവലിസ്റ്റ് ബാറ്റണ്‍ തനിക്ക് പറയാനുള്ള കാര്യങ്ങളെ ശക്തമായി പറയുന്ന ഇടയ്‌ക്കൊക്കെ അല്പം മുദ്രാവാക്യം വിളിയൊക്കെയുള്ള ഒരു വിപ്ലവകാരിയായ എഴുത്തുകാരനെ ഏല്പിക്കുകയാണ്. ചില ഉദാഹരണങ്ങള്‍ ചേര്‍ക്കുന്നു.
'നാടിനെ വഞ്ചിക്കുന്നവര്‍ ആണല്ല! അതുകൊണ്ട് ഇഞ്ഞിയും ഞാനും ആണാണ്.' ഇഖ്ബാല്‍ പറഞ്ഞു. അഭിമന്യു നിശബ്ദനായി.
'ഇമ്മക്ക് പരസ്പരം കൈകോര്‍ക്കാം..അല്ലാതെ പരസ്പരം മുഷ്ടി പിടിക്കണ്ട!' ഇഖ്ബാല്‍ പറഞ്ഞു.
ഹ്മ്മ്...അഭിമന്യു വീണ്ടും നിശബ്ദനായി.
'എന്റുമ്മ പറഞ്ഞ പോലെ ഞാനും ഇഞ്ഞിയും ഒക്കെ കൂടപ്പിറപ്പാണ്..' അവനവന്റെ കൈ മുറുകെ പിടിച്ചു.
മാടക്കരയെയും ചിനക്കരയെയും ബന്ധിപ്പിക്കുന്ന വലിയപാലത്തിലൂടെ അവരൊരുമിച്ചു നടന്നകന്നു.

'സമാധാന യോഗം ആരുടെയൊക്കെയോ മനസ്സിലെ സമാധാനം കെട്ത്തിക്കൊണ്ട് അവസാനിച്ചു.'

'വിവേകാനന്ദന്‍ നമ്മളെ ഹിന്ദു മതത്തെ വളര്‍ത്തിക്കൊണ്ട് വന്ന മഹാനാണ്.' സുനോജ് പറഞ്ഞു.
'സുഹൃത്തേ, വിവേകാനന്ദന്‍ ഭാരത മാനവീകരെ ഒന്നിച്ച് കൊണ്ട് വന്ന് ഭാരത സംസ്‌കാരത്തെയാണ് വളര്‍ത്തിക്കൊണ്ട് വന്നത്. അല്ലാതെ ഒരു മതത്തെയും അല്ല.'

'ഡാ അഭിമന്യു, നല്ല ക്ലീന്‍ ഷേവ് ആയ തീവ്രവാദികളാ ലോകത്ത് കൂടുതലും.'
'ഹ ഹ...അത് നമ്മുടെ നാട്ടാര്‍ക്ക് മനസ്സിലാവൂല്ലാലോ...അവരുടെ വിചാരം താടിയുള്ളവരെല്ലാം തീവ്രവാദികളാണെന്നല്ലേ.'

വിവിധ രചനാശൈലികളെ കൂട്ടിച്ചേര്‍ത്തത് വായനയില്‍ വൈവിധ്യം പ്രധാനം ചെയ്യുമ്പോഴും പുസ്തകത്തിന് പൊതുവായ ഒരു ശൈലി ഉണ്ടാവുന്നതിന് ഈ വൈവിധ്യം തടസ്സമാവുന്നുണ്ട്. എങ്കിലും രണ്ടു ഭാഗത്തെയും അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വായനക്കാരെ സ്വാധീനിക്കും വിധം അവതരിപ്പിച്ചത് പ്രമേയപരമായി ഗുണം ചെയ്തു എന്ന് തന്നെ കരുതുന്നു. അല്‍വിനും അഫ്ഘാനിയും ചേര്‍ന്നുള്ള യാത്രയും അഭിമന്യുവും നിഷ്ബാനയും തമ്മിലുള്ള പ്രണയവും, അഭിമന്യുവും ഇഖ്ബാലും തമ്മിലുള്ള സൗഹൃദവും നമ്മെ ഏറെ സ്വാധീനിക്കും എന്നുറപ്പ്. സനോജ് എന്ന കഥാപാത്രം നോവലിനൊടുവില്‍ വായനക്കാരന്റെ മനസ്സിലെ മുറിവാകുന്നുണ്ടെങ്കിലും ഈ കഥാപാത്രത്തെ ഒന്നു കൂടെ മിനുക്കിയെടുക്കാമായിരുന്നു എന്ന് തോന്നി. പുസ്തകത്തിന്റെ മുഖചിത്രം രചനാശൈലിയെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ കൂടുതല്‍ ആകര്‍ഷകമാക്കാമായിരുന്നു എന്ന് തോന്നി. ആക്ഷേപഹാസ്യവും സാമൂഹ്യവിമര്‍ശനവും ഇഴ ചേര്‍ത്ത അബിന്‍ ശൈലിയാണ് ഈ നോവല്‍ നല്‍കുന്ന ഏറ്റവും നല്ല വാഗ്ദാനം.

പരിസ്ഥിതിയും ദളിത് വിഷയങ്ങളുമെല്ലാം നോവലില്‍ വന്നു പോകുമ്പോഴും വര്‍ഗ്ഗീയതയെയാണ് പ്രധാനമായും ഈ നോവല്‍ ലക്ഷ്യം വെക്കുന്നത്. മതങ്ങളുടെ പ്രായോഗികമല്ലാത്ത തത്വവാദങ്ങള്‍ നിരര്‍ത്ഥകമാണെന്നും മതമൂല്യങ്ങളെ തീവ്രവാദത്തിന്റെ നൂലില്‍ കെട്ടി അജ്ഞരുടെ കൈയ്യില്‍ കൊടുത്തു പറത്താന്‍ ശ്രമിക്കുന്നത് ഒരു ഗുണവും ചെയ്യുകയില്ലെന്നും ഈ പുസ്തകം ആണയിട്ട് പറയുന്നുണ്ട്. അതിനിറങ്ങിപ്പുറപ്പെടുന്നവര്‍ ഇഹലോകത്തും പരലോകത്തും സ്വയം നാശമാണ് ക്ഷണിച്ചു വരുത്തുന്നതെന്നും കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ എന്ന മട്ടില്‍ നന്നായി പറയുന്നുണ്ട് നോവലിസ്റ്റ്. ആധുനിക കാലത്തിന്റെ പുഴുക്കുത്തുകളെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്ന വോട്ട് ഫോര്‍ ഹെവന്‍ രചനാശൈലി കൊണ്ടും പങ്കു വെയ്ക്കുന്ന ആശയങ്ങളുടെ തീക്ഷ്ണത കൊണ്ടും വായനക്കാരില്‍ സ്വാധീനം ചെലുത്തുമെന്ന് തീര്‍ച്ച.

പോള്‍ സെബാസ്റ്റ്യന്‍

പ്രസാധനം - കറന്റ് ബുക്‌സ് തൃശൂര്‍
പേജ് - 147
ഒന്നാം എഡിഷന്‍ വില - 150
Vote For Heavan Review