Tuesday, September 29, 2020

ബാല ഭാസ്‌കര്‍ - സൗഹൃദം, പ്രണയം, സംഗീതം



അകാലത്തില്‍ കൊഴിഞ്ഞു പോയ ബാലഭാസ്‌കറിനെപ്പറ്റി സുഹൃത്ത് ജോയ് തമലം എഴുതിയ ഓര്മക്കുറിപ്പുകളാണ് ചിന്ത പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച 'ബാല ഭാസ്‌കര്‍ - സൗഹൃദം, പ്രണയം, സംഗീതം' എന്ന പുസ്തകം. ഈ പുസ്തകത്തെപ്പറ്റി ജ്യോതി കെ ജി എഴുതിയ നിരൂപണം പങ്കു വെയ്ക്കുന്നു. നന്ദി ജ്യോതി (Jyothy KG)
============================================


വയലിന്‍ തന്ത്രികള്‍ മീട്ടി മാസ്മരിക സംഗീതം പൊഴിച്ച് നിലകൊള്ളുമ്പോഴാണ് ബാലഭാസ്‌കര്‍ കാലപ്രമാണങ്ങളില്ലാത്ത ലോകത്തേക്കുമടങ്ങിയത്. മലയാള സിനിമാഗാനങ്ങള്‍ വയലിന്‍ തന്ത്രികളിലൂടെ പകര്‍ന്ന് സംഗീതത്തിന്റെ അപാരതയുടെ തീരത്ത് അതിരുകളില്ലാത്ത മാനവികതയെ അനുഭവിപ്പിച്ച സര്‍ഗ്ഗപ്രതിഭ. വരികളിലെ പ്രണയത്തെ, സ്‌നേഹത്തെ വിവേചനമില്ലാതെ ഈണങ്ങളിലേക്കാവാഹിച്ചെടുത്ത ബാലഭാസ്‌കറിന് സംഗീതം മനുഷ്യഹ്യദയങ്ങളിലേക്കുള്ള വഴി തുറക്കുകയായിരുന്നു. ഇനി ആ വയലിന്‍ തന്ത്രികളില്‍ മാസ്മരിക സംഗീതമില്ല. ബാല്യകാലം മുതല്‍ സംഗീതവേദികളില്‍ ബാലഭാസ്‌കറിനൊപ്പമുണ്ടായിരുന്ന ജോയ് തമലം എന്ന കൂട്ടുകാരന്റെ ഓര്‍മ്മകളാണ് ഈ പുസ്തകം . പ്രിയ കൂട്ടുകാരന്റെ അകാലവിയോഗം ഏല്പിച്ച മുറിവുണങ്ങാന്‍ എഴുതേണ്ടിവരുന്ന ദുരവസ്ഥയാണ് ''ബാലഭാസ്‌കര്‍ ഃ സൗഹ്യദം , പ്രണയം , സംഗീതം '' എന്ന ഈ പുസ്തകം എന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ കുറിക്കുന്നുണ്ട്.

തിരുവല്ലയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പറിച്ചുനട്ട പ്രശസ്ത സംഗീതകുടുംബത്തിലെ ഇളമുറക്കാരന്‍. ഒരു വ്യാഴവട്ടക്കാലം സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച സി. കെ. ഉണ്ണിയുടെയും, സംഗീത കോളേജിലെ സംസ്‌ക്യത അദ്ധ്യാപികയായ ശാന്തകുമാരി ടീച്ചറുടെയും രണ്ടുമക്കളില്‍ ഇളയവന്‍. കുട്ടിക്കാലം മുതല്‍ സംഗീതത്തെ പ്രണയിച്ചവന്‍. മൂന്ന് വയസ്സുമുതല്‍ അമ്മാവന്‍ ബി.ശശികുമാറില്‍ നിന്ന് സംഗീതം അഭ്യസിച്ച ബാലു കര്‍ണ്ണാടിക് സംഗീതത്തിലും, തന്ത്രിവാദ്യത്തിലും, അഭിനയത്തിലും മികവ് തെളിയിച്ചു. 1994 ല്‍ മാര്‍ ഇവാനിയോസിലെ പ്രീഡിഗ്രി കാലം...'അമ്പലപ്പറമ്പിലും പള്ളിവളപ്പിലും ഒത്തുകൂടി രാഷ്ട്രീയവും കവിതയും പാട്ടുമൊക്കെ സംസാരിച്ച നിമിഷങ്ങള്‍...ക്ലാസ് കഴിഞ്ഞ് നാലാഞ്ചിറ മുതല്‍ ജഗതിയിലെ വീടുവരെ അവനും ഞാനും ഒരുമിച്ച് നടന്നു . ഒരുമിച്ച് നടക്കുമ്പോള്‍ അവന്‍ സംഗീതത്തെക്കുറിച്ച് പറയും, മംഗല്യപല്ലക്കെന്ന ആദ്യസിനിമയെക്കുറിച്ച് പറയും, അതിലെ പാട്ടിങ്ങനെയാണെന്ന് പറയും, അതില്‍ യേശുദാസ് പാടിയപ്പോഴുണ്ടായ അക്ഷരപ്പിഴവിനെക്കുറിച്ച് പറയും, അവന്റെ വീട്ടില്‍ കൊണ്ടുപോയി പാട്ട് കേള്‍പ്പിച്ച് തരും''..........ബാലുവുമൊത്തുള്ള ഇണക്കവും പിണക്കവുമായി കടന്നുപോയ ആ കൗമാരകാല സൗഹ്യദത്തിന്റെ ഓര്‍മ്മകളിലേക്ക് ജോയ് തമലം നമ്മളെ കൂട്ടികൊണ്ടു പോവുകയാണ്...................

17 ാം വയസ്സില്‍ 'മംഗല്യപലക്ക് ' എന്ന സിനിമയില്‍ തുടങ്ങി കോളേജ് പഠനകാലത്ത് 'കണ്‍ഫ്യൂഷന്‍ ' എന്ന ബാന്‍ഡും പിന്നീട് 'ബിഗ് ഇന്ത്യന്‍ ബാന്‍ഡും 'ബാലുവിന്റെ സംഗീതയാത്രയുടെ വേറിട്ട വഴികളാണ് ആസ്വാദകരുടെ മുന്നില്‍ തുറന്നിട്ടത്. കെ.ജെ. യേശുദാസ്, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, ഹരിഹരന്‍ തുടങ്ങി മലയാളത്തിലെയും, തെന്നിന്ത്യയിലെയും മികച്ച ഗായകരുടെ മുന്നിലും , ലോകമെങ്ങുമുള്ള ആസ്വാദക ഹ്യദയങ്ങളിലും വയലിന്‍ മാന്ത്രികനായി ബാലു വിസ്മയം തീര്‍ത്തു. 120-ഓളം പാട്ടുകള്‍ ഒരു കമ്പനിക്ക് വേണ്ടി മാത്രം ചുരുങ്ങിയ കാലത്തിനിടയ്ക്ക് ബാലു ചിട്ടപ്പെടുത്തിയത് എന്ന സത്യം അറിയുമ്പോഴാണ് 'സംഗീതമേ ജീവിതം ' എന്ന ബാലുവിന്റെ സംഗീത പ്രണയത്തില്‍ അത്ഭുതം തോന്നുന്നത്.....

ചെറുപ്രായത്തില്‍ വലിയ നേട്ടങ്ങള്‍ ബാലഭാസ്‌കര്‍ സ്വന്തമാക്കി. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ബാലുവിനെ തേടിയെത്തി. പ്രണയിച്ചവളെ ധീരമായി ജീവിതത്തിലേക്കു കൂട്ടി. നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ഞുതേജസ്വിനിയുടെ വരവ് ബാലുവിനെ ഉത്തരവാദിത്വമുള്ള അച്ഛനാക്കി. വയലിനിലെ അനന്തസാധ്യതകളെ കണ്ടെത്തി വിരലുകള്‍കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത കലാകാരന്റെ ജീവിതയാത്രയിലെ ഓരോ ഏടുകള്‍ വായിക്കുമ്പോള്‍ വായനക്കാരന്റെ ഉള്ളിലൊരു വിങ്ങല്‍ അനുഭവപ്പെടും......കാരണം സംഗീതത്തിന്റെ വഴിയില്‍ ആഴമുള്ള വയലിനിസ്റ്റാകാന്‍ ശ്രമിച്ചിരുന്ന ബാലസൂര്യനാണ് പെട്ടെന്ന് ഇരുള്‍മേഘത്തില്‍ മറഞ്ഞുപോയത്.....

കോളേജും, പഠനവും, പാട്ടും, മത്സരങ്ങളുമായി നടക്കുമ്പോഴും സുഹ്യത്തുക്കളുമായി ആത്മാര്‍ത്ഥമായി ബന്ധം കാത്തുസൂക്ഷിച്ച ബാലുവിന്റെ സൗഹ്യദവലയങ്ങളിലെ നിരവധി പേര്‍ ഈ പുസ്തകത്തിലുണ്ട്. ജാസി ഗിഫ്റ്റും, വിധു പ്രതാപ്, ഇഷാന്‍, ജിജോ സോമന്‍, മഹേഷ് പഞ്ചു, ഉണ്ണി തുടങ്ങിയവരുമായുള്ള ഓര്‍മ്മകളും എഴുത്തുകാരന്‍ പങ്കുവെയ്ക്കുന്നു ......

സെപ്തംബര്‍ 25 പുലര്‍ന്നപ്പോള്‍ കേരളം കേട്ടത് പ്രിയ വയലിന്‍ മാന്ത്രികന്റെ അപകടത്തിന്റെയും മകളുടെ വിയോഗത്തിന്റെയും വാര്‍ത്തയാണ്.....ഒരാഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം ഒക്ടോബര്‍ 2ാം തീയതി പുലര്‍ച്ചെ കണ്ണുകള്‍ പാതി ചിമ്മി ഇളം പുഞ്ചിരിയോടെ വയലിന്‍ വായിക്കുന്ന ആ ചിത്രം ബാക്കിയാക്കി ബാലുവും മടങ്ങി ..................................25 വര്‍ഷത്തെ സുഹ്യത്ത് ബന്ധത്തിന്റെ ഓര്‍മ്മകളില്‍ വയലിന്‍ നാദം മാത്രം ബാക്കിയാക്കി ബാലു മടങ്ങിയപ്പോള്‍ ഹ്യദയം നുറുങ്ങുന്ന വേദനയോടെ ഗ്രന്ഥകാരന്‍ പുസ്തകം അവസാനിപ്പിക്കുന്നതിങ്ങനെയാണ്...........

''ഹിരണ്‍മയ'യെന്ന അവന്റെ സ്വപ്നക്കൂട്ടില്‍ അവന്‍ ചേര്‍ത്തുവച്ച സ്‌നേഹച്ചൂടും പ്രണയക്കനലും കെട്ടുപോകാതിരിക്കാന്‍ ലക്ഷ്മി അവിടെയുണ്ടാകും.....അവന്‍ പ്രിയത്തോടെ വാങ്ങുകയും , വിരല്‍തോട്ടുണര്‍ത്തുകയും ചെയ്ത വയലിനുകളും, അവന് ലഭിച്ച അംഗീകാരങ്ങളും പുതുതലമുറയ്ക്ക് ആവേശം പകരും. അവന്റെ സംഗീതംകൊണ്ട് സമ്യദ്ധമായ ഹിരണ്‍മയയിലെ 'ബാലലീല ' ( അവന്റെ വാക്കില്‍ പറഞ്ഞാല്‍ 'കുട്ടിക്കളി ' ) ജാനിയെപ്പോലുള്ള കൊച്ചുമിടുക്കികളും മിടുക്കന്‍മാരും പാടിയും വയലിന്‍ വായിച്ചും ശബ്ദായമാനമാക്കും. അവന്റെ അഭാവം തീര്‍ത്ത ഇരുട്ടിലും പ്രകാശമായി അവന്റെ ജീവന്‍ ഹിരണ്‍മയയില്‍ തുടിക്കുമെന്ന പ്രതീക്ഷയിലാണ് . അവന്‍ ഒരിക്കലും മരിക്കാത്തവന്‍, മരണമില്ലാത്ത സ്‌നേഹിതനേ നിന്റെ ഹ്യദയത്തോട് ഞാന്‍ ചേര്‍ന്ന് നില്‍ക്കുന്നു.''................

പ്രസാധനം - ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം



Saturday, January 4, 2020

പ്ലൂട്ടോയുടെ കൊട്ടാരം



കോട്ടയം പുഷ്പനാഥ് എഴുതിയ പ്ലൂട്ടോയുടെ കൊട്ടാരം എന്ന നോവലിനെപ്പറ്റി റയന്‍ പുഷ്പനാഥ് Rayan Pushpanath എഴുതിയ കുറിപ്പ് പങ്കു വെയ്ക്കുന്നു. നോവല്‍ പുനഃപ്രസിദ്ധീകരിക്കുന്ന ഒരുക്കത്തിലാണ് റയന്‍.
===========================================


ഹോമറിന്റെ ഇതിഹസങ്ങളും, അപ്പോളോ, ഏറിയസ്, പോസിഡോണ്‍, ക്യുപീഡ് മുതലായ ഗ്രീക്ക് ദേവന്മാരും, ട്രോയിയിലെ ഹെലെനെ പോലെയുള്ള ലോകൈക സുന്ദരികളും, അങ്ങനെ ഗ്രീസിന്റെ ചരിത്രാവശിഷ്ടങ്ങള്‍ മറഞ്ഞു കിടക്കുന്ന ഒളിമ്പസ് പര്‍വ്വത നിരകള്‍. 
ഗ്രീക്ക് മിത്തോളജിയില്‍ പ്രതിപാദിക്കുന്ന മരണത്തിന്റെ ദേവനാണ് പ്ലൂട്ടോ. ഒളിമ്പസ് പര്‍വ്വതത്തിന്റെ താഴ്വാരത്തില്‍, ഹെബ്രൂസ് നദിയുടെ തീരത്താണ് പ്ലൂട്ടോയുടെ സാമ്രാജ്യം സ്ഥിതി ചെയുന്നത്. മരണം പ്രാപിച്ച മനുഷ്യര്‍ക്ക് മാത്രമേ ആ രാജ്യത്തില്‍ പ്രവേശനം ഉണ്ടായിരുന്നുള്ളു. പ്ലൂട്ടോയെയും ഹേയ്ഡീസ് എന്ന നിഴല്‍ രാജ്യത്തെയും പ്രതിപാതിച്ചു സംഭവിച്ച ഒരു പ്രണയ കഥയാണ് സംഗീതജ്ഞന്‍ ആയിരുന്ന ഓര്‍ഫിയൂസിന്റെയും യൂറിഡസിന്റെയും കഥ.

അപ്പോളോ ദേവന്‍ നേരിട്ട് പ്രത്യക്ഷപെട്ടു നല്കിയതായിരുന്നു ഓര്‍ഫിയൂസിന്റെ കയ്യില്‍ ഉണ്ടായിരുന്ന വീണ. (ചില പുരാണങ്ങളില്‍ ഓര്‍ഫിയൂസ് അപ്പോളോ ദേവന്റെ പുത്രന്‍ ആണെന്നും എഴുതിയിട്ടുണ്ട്.) തന്റെ കയ്യില്‍ ഇരിക്കുന്ന വീണമീട്ടി ഏതു മനുഷ്യനെയും പ്രണയത്തില്‍ ആഴ്ത്തുന്ന, ഏതു മനുഷ്യനെയും നൃത്തം ചെയ്യിപ്പിക്കാന്‍ കഴിവുള്ള സംഗീതജ്ഞന്‍ ആയിരുന്നു ഓര്‍ഫിയൂസ്. ഓര്‍ഫിയൂസിന്റെ ഭാര്യ യൂറിഡസ്. ഒരിക്കല്‍ ആ യുവ മിഥുനങ്ങള്‍ ഹെബ്രൂസ് നദിക്കരയില്‍ എത്തിയപ്പോള്‍ യൂറിഡസിനെ ഒരു കൃഷ്ണ സര്‍പ്പം ദംശിക്കുകയും അവള്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു. തന്റെ പ്രിയതമയുടെ വേര്‍പാട് ഓര്‍ഫിയൂസിനെ വളരെ ദുഃഖത്തില്‍ ആഴ്ത്തി. പക്ഷെ ഈ സമയം അവള്‍ ഹെബ്രൂസ് നദി കടന്നു ആത്മാക്കളുടെ ലോകമായ ഹേയ്ഡീസില്‍ എത്തിയിരുന്നു.

ഓര്‍ഫിയൂസ് തന്റെ പത്‌നിയെ പിരിയാന്‍ ഒരുക്കമല്ലായിരുന്നു. അദ്ദേഹം പത്‌നിയെ തേടി നിഴല്‍ ലോകത്തിലേക്കു പോകുവാന്‍ തയ്യാറായി. അവിടം ഭരിക്കുന്ന രാജാവ് പ്ലൂട്ടോയും. അങ്ങനെ ഓര്‍ഫിയൂസ് യൂറിഡസിനെ അന്വേഷിച്ചു ആത്മാക്കളുടെ ലോകത്ത് പോകുവാന്‍ ഹെബ്രൂസ് നദിക്കരയില്‍ എത്തി. നദി കടക്കുവാന്‍ സഹായിക്കുന്നത് ക്യാനന്‍ എന്ന കടത്തുകാരന്‍ ആയിരുന്നു. ക്യാനന്‍ തന്റെ തോണിയില്‍ ആത്മാക്കളെ മാത്രമേ കയറ്റുകയുള്ളൂ. എന്നാല്‍ ക്യാനാന്‍ ഓര്‍ഫിയൂസിന്റെ സംഗീതത്തില്‍ മതി മറന്നു ഓര്‍ഫിയൂസിനെ അക്കരെ കടക്കുവാന്‍ സഹായിച്ചു. നദിയുടെ അക്കരെ ഹേയ്ഡീസ് എന്ന രാജ്യത്തിനു കാവല്‍ നിന്നിരുന്നത് സിറിയസ് എന്ന മൂന്നു തലയുള്ള ഭീകരന്‍ ആയിട്ടുള്ള നായ എന്ന കടമ്പയും ആ ഗാനഗന്ധര്‍വന്‍ മറികടന്നു.

പ്ലൂട്ടോയുടെ കൊട്ടാരത്തില്‍ രാജ സന്നിധിയില്‍ പ്ളൂട്ടോയും അദ്ദേഹത്തിന്റെ ഭാര്യ പേഴ്‌സിഫോണും സന്നിഹിതരായിരുന്നു. ഓര്‍ഫിയൂസ്, പ്ലൂട്ടോയോടു തന്റെ ഭാര്യയെ തിരികെ നല്‍കണമെന്ന ആവിശ്യം ഉന്നയിച്ചു. അതിനു ശേഷം അപ്പോളോ ദേവന്‍ സമ്മാനിച്ച തന്റെ വീണമീട്ടി ദേവ രാഗങ്ങള്‍ ആലപിച്ചു. ആ സംഗീതത്തില്‍ പ്ലൂട്ടോയും അദ്ദേഹത്തിന്റെ ഭാര്യ പേഴ്‌സിഫോണും, കൊട്ടാരത്തില്‍ ഉള്ള എല്ലാവരും മതിമറന്നു ഓര്‍ഫിയൂസിന്റെ ആവിശ്യം അംഗീകരിച്ചു കൊടുക്കാന്‍ തയ്യാറായി. അങ്ങനെ ആ ഗാനഗന്ധര്‍വനു തന്റെ പ്രിയതമയായ ഭാര്യയെ തിരികെ ലഭിച്ചു. എന്നാല്‍ യൂറിഡസിനെ നല്‍കിയപ്പോള്‍ പ്ലൂട്ടോ ഒരു നിബന്ധന വെച്ചു. നിഴലുകളുടെ ലോകം കഴിയുന്നത് വരെ തിരിഞ്ഞു നോക്കരുത്. ഓര്‍ഫിയൂസ് ആ നിബന്ധന അംഗീകരിച്ചു തന്റെ സഖിയുമായി മനുഷ്യരുടെ ലോകത്തിലേക്കു പുറപ്പെട്ടു. ഓര്‍ഫിയൂസ് മുന്‍പിലും യൂറിഡസ് പുറകിലുമായി നടന്നു. അങ്ങനെ അവര്‍ നടന്നു നിഴലുകളുടെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ എത്തി. എന്നാല്‍ യൂറിഡസ് നടക്കുന്ന കാല്‍പ്പെരുമാറ്റം ഓര്‍ഫിയൂസിനു കേള്‍ക്കുവാന്‍ സാധിച്ചില്ല.

ഒടുവില്‍ ആകാംഷ സഹിക്കാന്‍ വയ്യാതെ ഓര്‍ഫിയൂസ് തിരിഞ്ഞു നോക്കി. യൂറിഡസ് പുറകില്‍ തന്നെ ഉണ്ടായിരുന്നു. ഓര്‍ഫിയൂസിനെ പരീക്ഷിക്കാന്‍ വേണ്ടി പ്ലൂട്ടോ ചെയ്ത ഒരു കെണിയായിരുന്നു അത്. വാക്കു തെറ്റിച്ചതിനാല്‍ യൂറീഡസ് ആത്മാക്കളുടെ ലോകത്തിലേക്കു മടങ്ങി പോയി. ഓര്‍ഫിയൂസിനു തന്റെ പ്രിയതമയെ എന്നന്നേക്കുമായി നഷ്ടപ്പെട്ടു. അങ്ങനെ ആ ഗാനഗന്ധര്‍വന്‍ നിരാശനായി തിരികെ മടങ്ങേണ്ടി വന്നു. പിന്നീട് ഒരിക്കലും അദ്ദേഹം വീണമീട്ടിയിട്ടില്ല. ഓര്‍ഫിയൂസ് തന്റെ ഭാര്യ നഷ്ടപെട്ട ദുഃഖത്തില്‍ ഒരു മാനസിക രോഗിയായി മാറി, പിന്നീട് ഒരിക്കലും അദ്ദേഹം വീണമീട്ടിയിട്ടില്ല അതില്‍ കുപിതരായ ആ നാട്ടിലെ ജനങ്ങള്‍ അദ്ദേഹത്തെ ദാരുണമായി കൊലപ്പെടുത്തി ഹെബ്റൂസ് നദിയില്‍ ഉപേക്ഷിച്ചു. ഓര്‍ഫിയൂസിന്റെ മൃതശരീരം ഹെബ്രൂസ് നദിയിലൂടെ അലഞ്ഞു നടന്നു. അപ്പോഴും ആ മൃതശരീരത്തില്‍ നിന്നും 'യൂറിഡസ്' 'യൂറിഡസ്' എന്ന വിളി ഉയര്‍ന്നുകൊണ്ടിരുന്നത്രെ!

വര്‍ഷങ്ങള്‍ക്കു ശേഷം, ഗ്രീക്കു മിത്തോളജിയില്‍ പ്രതിപാദിച്ചിട്ടുള്ള പ്ലൂട്ടോയുടെ കൊട്ടാരത്തിലേക്ക് ഓര്‍ഫിയൂസിന്റെയും യുറിഡസിന്റെയും പ്രണയ കഥയില്‍ ആകൃഷ്ടരായി ഒരു യുവതിയും യുവാവും എത്തിച്ചേരുന്നതും, ഭീതിയുടെ നിഴലില്‍ സഞ്ചരിക്കുന്ന അവര്‍ നേരിടുന്ന വിചിത്രമായ സംഭവങ്ങളിലൂടെയുമാണ് കോട്ടയം പുഷ്പനാഥിന്റെ പ്ലൂട്ടോയുടെ കൊട്ടാരം എന്ന നോവല്‍ പുരോഗമിക്കുന്നത്. പ്ലൂട്ടോയുടെ കൊട്ടാരത്തില്‍ നിലനില്‍ക്കുന്ന നിഗൂഢതകളുടെയും രഹസ്യങ്ങളുടെയും ചുരുളഴിയിക്കുവാന്‍ ഡിറ്റക്റ്റീവ് മാര്‍ക്ക്‌സിന്‍ എത്തുന്നതും പിന്നീട് നടക്കുന്ന ഉദ്വെഗഭരിതമായ മുഹൂര്‍ത്തങ്ങളും നാല്പത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം നോവല്‍ വീണ്ടും പുനഃ പ്രസിദ്ധികരിക്കുമ്പോള്‍ വായനക്കാരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ബുദ്ധിയെ ഉണര്‍ത്തും വിധം കണിശവും ചടുലവുമായ കുറ്റാന്വേഷണ ശൈലി ഈ കാലഘട്ടത്തിലും വായനക്കാരെ ഹരം കൊള്ളിപ്പിക്കും എന്നത് തീര്‍ച്ചയാണ്.